ADVERTISEMENT

ക്ലാസിലെ കുട്ടികൾ അവനെ ഒരു കോമാളിയാക്കാൻ പദ്ധതിയിട്ടു. ഞാൻ വിഡ്ഢി എന്ന് കടലാസിൽ എഴുതി അവനറിയാതെ അവന്റെ ഷർട്ടിന്റെ പിറകിൽ ഒട്ടിച്ചു. എല്ലാവരും അവനെ നോക്കി ചിരിക്കാൻ തുടങ്ങിയെങ്കിലും അവനുമാത്രം കാര്യം പിടികിട്ടിയില്ല. ഗണിതശാസ്ത്രാധ്യാപകൻ ക്ലാസിലെത്തിയപ്പോൾ ഒരു ചോദ്യം ബോർഡിലെഴുതി ഉത്തരം കണ്ടെത്താനാവശ്യപ്പെട്ടു. 

 

ധൈര്യപൂർവം എഴുന്നേറ്റുനിന്ന അവനോട് അധ്യാപകൻ മുന്നോട്ടുവന്ന് ഉത്തരമെഴുതാൻ പറഞ്ഞു. കളിയാക്കലുകൾക്കിടയിൽ അവൻ ഉത്തരമെഴുതി. അപ്പോൾ അധ്യാപകൻ അവന്റെ പിറകിൽ ഒട്ടിച്ചിരുന്ന കടലാസ് പറിച്ചെടുത്ത് അവനെ കാണിച്ചു. ഇളിഭ്യനായ അവനോട് അദ്ദേഹം പറഞ്ഞു: ജീവിതകാലം മുഴുവൻ ആരെങ്കിലുമൊക്കെ ഇത്തരം ലേബലുകൾ പിറകിൽ ഒട്ടിച്ചുകൊണ്ടിരിക്കും. അവയെക്കുറിച്ച് അറിയാതിരിക്കുകയാണ് വളർച്ചയ്ക്കു നല്ലത്. 

 

പിന്നാമ്പുറങ്ങളിലെ കൗശലങ്ങൾകൊണ്ട് ആത്മസംതൃപ്തി നേടുന്ന ഒട്ടേറെപ്പേരുണ്ട്. സ്വന്തമായി അഭിമാനിക്കാൻ ഒന്നുമില്ലാത്ത അവർ അപരന്റെ അപമാനനിമിഷങ്ങളിലാണ് ആത്മഹർഷം കണ്ടെത്തുന്നത്. തങ്ങൾക്കറിവോ അർഹതയോ ഇല്ലാത്ത മേൽവിലാസം ചാർത്തുന്നവരെ അവഗണിക്കുക മാത്രമാണ് ഉചിതമായ മാർഗം. അത്തരക്കാരെ കണ്ടെത്താനോ അവരോട് ഏറ്റുമുട്ടാനോ ശ്രമിക്കുന്നതു സ്വന്തം സർഗാത്മകതയെയും പ്രവർത്തനക്ഷമതയെയും ദോഷകരമായി ബാധിക്കും. അജ്ഞത ചിലപ്പോഴെങ്കിലും അനുഗ്രഹമാണ്. പ്രത്യേകിച്ച്, തന്നെ താറടിച്ചു കാണിക്കാൻ ശ്രമിക്കുന്നവരുടെ കുത്സിത പ്രവർത്തനങ്ങളെക്കുറിച്ചുള്ള അജ്ഞത. 

 

ഒരാൾ മറ്റൊരാളെക്കുറിച്ചുണ്ടാക്കുന്ന കഥകളെല്ലാം പറയുന്നവരുടെ സുഖത്തിനും കേൾക്കുന്നവരുടെ സന്തോഷത്തിനും വേണ്ടിയാണ്. ആത്മധൈര്യം പകരുന്ന ഒന്നും അത്തരം കഥകളിലുണ്ടാകില്ല. ആത്മനിന്ദയുടെ ചേരുവകൾ അത്തരം ചരിതങ്ങളിൽ പാകത്തിനു ചേർത്തിട്ടുമുണ്ടാകും. എഴുതിത്തയാറാക്കുന്ന അത്തരം തിരക്കഥകളുടെ പിറകെ നടന്നാൽ അവയെ പ്രതിരോധിച്ചും അവയ്ക്കെതിരെ പ്രതിഷേധിച്ചും സമയം നഷ്ടപ്പെടുകയേയുള്ളൂ. ആരെങ്കിലും നൽകുന്ന ലേബലുകളിലല്ല, സ്വയം നാമകരണ നടപടികളിലാണ് ഓരോരുത്തരും വിശ്വാസമർപ്പിക്കേണ്ടത്. കഴിവുറ്റ പലരും കഴിവുകെട്ടവരായി അവസാനിച്ചത്, മറ്റുള്ളവർ തങ്ങൾക്കു ചാർത്തിയ നാമധേയങ്ങളിൽത്തട്ടി തകർന്നു വീണതുകൊണ്ടാണ്.

 

Content Summary : Avoid gossip and stay happy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com