ADVERTISEMENT

എത്ര മുതിർന്നാലും, ചില അധ്യാപകർ പഠിപ്പിച്ച നന്മയുടെ പാഠങ്ങൾ പലർക്കും മറക്കാൻ കഴിയാറില്ല. അധ്യാപന ശൈലിയിലെ പ്രത്യേകതകൾ കൊണ്ട് വിദ്യാർഥികളുടെ മനസ്സിൽ ഇടം പിടിച്ച അത്തരമൊരു അധ്യാപികയെക്കുറിച്ചാണ് റാഫി നീലങ്കാവിൽ പറയുന്നത്.

 

തലയെടുപ്പോടെ നമ്മുടെ മുന്നില്‍ നില്‍ക്കുന്ന ചില അധ്യാപകരുണ്ടാവും എല്ലാവര്‍ക്കും. ആനി ടീച്ചര്‍ അങ്ങനെയാണ്. ടീച്ചറുടെ പുഞ്ചിരിക്കുന്ന മുഖം എന്‍റെ ജീവിതത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. സ്കൂള്‍ ഒരു സ്നേഹത്തിന്‍റെ നീരുറവയായി എനിയ്ക്കനുഭവപ്പെട്ടത് അക്കാലത്താണ്. 

 

anne-teacher

ഞങ്ങളെ മണ്ണിനോടു സ്നേഹമുള്ളവാരാക്കാന്‍ ടീച്ചര്‍ പ്രയോഗിച്ച ഒരു സൂത്രമുണ്ട്. കുട്ടികളെ ഓരോരുത്തരെയായി പദ്യം ചൊല്ലിക്കും. പദ്യം കാണാതെ ചൊല്ലിയവര്‍ക്കാണ് പൂന്തോട്ടത്തില്‍ കിളയ്ക്കാന്‍ കൈക്കോട്ട് കിട്ടുക. പദ്യം ചൊല്ലാന്‍ കിട്ടാത്തവര്‍ ക്ലാസ്സിലിരുന്ന് പഠിക്കണം. കൃഷ്ണഗാഥ എത്ര പഠിച്ചാലും പെട്ടെന്ന് മറക്കുന്ന എനിക്ക് ക്ലാസ്സിനു പുറത്ത് വെയിലേറ്റ് പൂന്തോട്ടത്തില്‍ വെള്ളം കൊണ്ടുവന്ന് നനയ്ക്കുകയും കിളയ്ക്കുകയും ചെയ്യുന്ന കൂട്ടുകാരെ നോക്കി  നെടുവീര്‍പ്പിടാനേ കഴിഞ്ഞിരുന്നുളളൂ.

 

അർഥങ്ങളും നാനാർഥങ്ങളും പര്യായങ്ങളും വിപരീതങ്ങളും ചോദ്യോത്തരങ്ങളും ആനിടീച്ചര്‍ പഠിപ്പിച്ചുതരാറുണ്ട്. ടീച്ചറാണ് തോറ്റോടിയ പടയുടെ വിശേഷങ്ങള്‍ പറഞ്ഞുതന്നത്. വെള്ളത്തില്‍ ചാടി ഒളിക്കുന്നവരും മണ്ണില്‍ കുഴിയുണ്ടാക്കി ഒളിച്ചവരും ഒരു ഭാഗത്തെ തോലു പൊളിച്ച് ഒരുത്തന്‍ ചെണ്ടക്കുള്ളില്‍ കയറിയതും ഇന്നും എന്‍റെ മനസ്സിലുണ്ട്. ആനിടീച്ചര്‍ പഠിപ്പിച്ചു തരുന്നത് പഠിക്കാന്‍ എനിക്ക് ഇഷ്ടമാണ്. കാരണം, അക്കാലത്ത് നല്ല മാര്‍ക്ക് ലഭിച്ചിട്ടുള്ളത് മലയാളത്തിനു മാത്രമാണ്. മറ്റു വിഷയങ്ങളൊന്നും എനിക്ക് പിടുത്തം കിട്ടാറില്ല.

 

മൂന്നാം ക്ലാസ്സിൽ ഓണപ്പരീക്ഷ കഴിഞ്ഞ് ടീച്ചര്‍ ഉത്തരക്കടലാസ് ഓരോരുത്തരുടേയും പേര് വിളിച്ച് മാര്‍ക്ക് വായിച്ച് വിതരണം ചെയ്തു. എനിക്ക് ഉത്തരക്കടലാസ് തന്നതും - ‘‘നിന്‍റെ ഒരു തലമണ്ട’’ എന്ന് ആക്രോശിച്ച് പുറത്ത് അടി വീണതും ഒരുമിച്ചായിരുന്നു. എനിക്ക് ആലോചിച്ചിട്ട് ഒന്നും പിടികിട്ടിയില്ല. പെട്ടെന്ന് അടര്‍ന്നുവീണ കണ്ണീരോടെ ഞാനെന്‍റെ ബഞ്ചില്‍ ചെന്നിരുന്നു.

 

തലമണ്ടയ്ക്ക് എന്തുപറ്റി? ഞാന്‍ ചിന്തിച്ചു. ഉത്തരക്കടലാസിൽ നോക്കിയപ്പോള്‍ ഒരു ചുവന്ന വലിയ വട്ടം. വട്ടത്തിനടുത്ത് വലിയൊരു ചോദ്യ ചിഹ്നവും. പരീക്ഷയ്ക്ക് ശിരസ്സിന്‍റെ പര്യായങ്ങൾ ചോദിച്ചു. ഞാന്‍ നന്നായി ആലോചിച്ച് ഉത്തരം എഴുതി– തല. പിന്നെ ആലോചിച്ചപ്പോള്‍ അടുത്ത പര്യായം തലയിലുദിച്ചു– തലമണ്ട. തലമണ്ട എഴുതിയ സ്ഥിതിക്ക് മണ്ടത്തലയും ഉണ്ടാകുമല്ലോ. അതും ഞാനെഴുതി അത്രതന്നെ.

 

Content Summary : Career Guru Smrithi  Raphy Neelankavil Talks About His Favorite Teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com