ADVERTISEMENT

പ്രശസ്ത ചിത്രകാരന്റെയടുത്ത് ധനികയായ യുവതി നായ്ക്കുട്ടിയുമായി എത്തി. തന്റെയും നായയുടെയും ചിത്രം വരച്ചു തരണമെന്നായിരുന്നു ആവശ്യം. പറഞ്ഞ സമയത്തു ചിത്രം പൂർത്തിയായി. ചിത്രം വാങ്ങാൻ സ്ത്രീ നായയുമായെത്തി. ചിത്രം ഒട്ടും ഇഷ്ടപ്പെടാതിരുന്ന അവർ പറഞ്ഞു: എന്റെ നായപോലും ഈ ചിത്രം ശ്രദ്ധിക്കുന്നില്ല. 

 

ചില്ലിക്കാശുപോലും തരില്ലെന്നു പറഞ്ഞ് മടങ്ങാനൊരുങ്ങിയ അവരോടു ചിത്രകാരൻ പറഞ്ഞു: നാളെ വന്നോളൂ. ഞാൻ ചില തിരുത്തലുകൾ വരുത്താം. പടം നിങ്ങൾക്കിഷ്ടപ്പെടും. 

 

പിറ്റേന്ന് അവരെത്തിയ ഉടനെ നായ ചിത്രത്തിൽ നക്കാൻ തുടങ്ങി. നായ്ക്കുട്ടിക്കു ചിത്രം ഇഷ്ടപ്പെട്ടതുകൊണ്ട് ആ സ്ത്രീ പണം നൽകി മടങ്ങി. എല്ലാം കണ്ടുനിന്ന ശിഷ്യൻ ചോദിച്ചു: ഇന്നലെ ചിത്രത്തിലേക്കു നോക്കാതിരുന്ന നായ ഇന്നെങ്ങനെ ചിത്രത്തിൽ നക്കാൻ തുടങ്ങി.  പടത്തിൽ ഒരു മാറ്റവും വരുത്തിയില്ലല്ലോ. അയാൾ പറഞ്ഞു: ചിത്രത്തിന്റെ അടിഭാഗത്തു ഞാൻ കുറച്ചു നെയ്യ് പുരട്ടിയിരുന്നു. 

 

അർഹിക്കുന്നതേ നൽകാവൂ. അത് അളന്നു നൽകുകയും വേണം. അല്ലെങ്കിൽ അതെത്ര വിശിഷ്ടമായാലും ആളുകൾ വലിച്ചെറിയും. അധികബഹുമാനം നൽകിയാൽ അവർ അതൊരു അലങ്കാരമായി കൊണ്ടുനടക്കുകയും അളവു കുറഞ്ഞാൽ നിർബന്ധബുദ്ധിയോടെ പിടിച്ചുവാങ്ങുകയും ചെയ്യും. വിൽക്കുന്നവന്റെ കാരണങ്ങൾ കൊണ്ടാകില്ല വാങ്ങുന്നവൻ അതു സ്വന്തമാക്കുന്നത്. തന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കുവേണ്ടി മാത്രമേ വാങ്ങുന്നവൻ തന്റെ ഉൽപന്നം ഉപയോഗിക്കാവൂ എന്ന് ഒരു വിൽപനക്കാരനും വാശിപിടിക്കാനുമാകില്ല. വിൽപനയാണു ലക്ഷ്യമെങ്കിൽ വാങ്ങുന്നവരുടെ ഇംഗിതങ്ങൾക്കനുസരിച്ചു നിർമിക്കുകയും വിലയിടുകയും വേണം. 

 

വൈശിഷ്ട്യമാണു പ്രധാനമെങ്കിൽ ആരുടെയും വിലപേശലുകൾക്കു മുന്നിൽ ഇടറാതെ സൃഷ്ടിയിൽ ശ്രദ്ധയൂന്നണം. ദുരുദ്ദേശ്യങ്ങളോടെയും അവമതിപ്പോടെയും സമീപിക്കുന്നവർക്കു മുന്നിൽ വിട്ടുവീഴ്ചകൾക്കു തയാറായാൽ സർഗശേഷിയും അനന്യതയും പണയംവയ്ക്കേണ്ടിവരും. താൽക്കാലിക ലാഭത്തിനുവേണ്ടി ഒരിക്കൽ നടത്തുന്ന ഒത്തുതീർപ്പ് സമാന സൗജന്യങ്ങളിലേക്കുള്ള തുറന്ന വാതിലായിരിക്കും.

 

Content Summary : How to Deal with Being Exploited

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com