ADVERTISEMENT

ആയുഷ് (ആയുർവേദം, സിദ്ധ, യൂനാനി, ഹോമിയോപ്പതി) യുജി 2022–23 കോഴ്സുകളിലെ പ്രവേശനത്തിന് ദേശീയതലത്തിലുള്ള ഓൺലൈൻ കൗൺസലിങ്ങിനുള്ള ആദ്യറൗണ്ട് ചോയ്സ് ഫില്ലിങ് 14 വരെ നടത്താം. നീറ്റ്–യുജി–22 ൽ യോഗ്യത നേടിയവർ www.aaccc.gov.in എന്ന സൈറ്റിൽ ഓൺലൈനായി റജിസ്റ്റർ ചെയ്തിട്ടു വേണം ചോയ്സുകൾ സമർപ്പിക്കേണ്ടത്. അപേക്ഷാ സമയത്തു നൽകുന്ന വിവരങ്ങൾ തിരുത്താൻ അവസരം കിട്ടില്ല. ഒന്നിലേറെത്തവണ റജിസ്റ്റർ ചെയ്താൽ ഡീബാർ ചെയ്യും. 

 

1, 2, 3 (മോപ്–അപ്), സ്ട്രേ വേക്കൻസി എന്ന് 4 റൗണ്ടുകളുണ്ട്. ആദ്യ 3 റൗണ്ടുകളിലും നിശ്ചിത തീയതികളിൽ റജിസ്റ്റർ ചെയ്യാം. പക്ഷേ, രണ്ടാം റൗണ്ടു മുതൽ സീറ്റുകൾ കുറവായിരിക്കും. അലോട്മെന്റ് കിട്ടിയതുകൊണ്ടു മാത്രം പ്രവേശനത്തിന് അർഹതയില്ല. നിർദിഷ്ട യോഗ്യതകളെല്ലാം ഉണ്ടായിരിക്കുകയും വേണം. ഓരോ  സ്ഥാപനത്തിലെയും വിശേഷവ്യവസ്ഥകളും ഫീസ്നിരക്കുകളും മനസ്സിലാക്കണം. സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിൻ പഠിച്ചിട്ടു വേണം റജിസ്ട്രേഷൻ തുടങ്ങുന്നത്.

 

 സീറ്റുകൾ ഏതെല്ലാം? 

∙ ജമ്മു–കശ്മീരിലെ ഒഴികെ, സർക്കാർ /എയിഡഡ് സ്ഥാപനങ്ങളിലെ – 15% സീറ്റുകൾ, അഖിലേന്ത്യാ ക്വോട്ട

·∙ ബനാറസ് ഹിന്ദു സർവകലാശാല (ആയുർവേദം) –100%

∙ കൽപിത സർവകലാശാലകളിലെ മുഴുവൻ സീറ്റുകളും

∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിങ് & റിസർച് ജാംനഗർ (ആയുർവേദം), എൻഐഎ ജയ്പുർ (ആയുർവേദം), എൻഐഎച്ച് കൊൽക്കത്ത (ഹോമിയോ) – നോമിനേറ്റഡ് ഒഴികെ –100%

∙ അലിഗഡ് മുസ്‌ലിം സർവകലാശാല യൂനാനി, നോർത്ത് ഈസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഷില്ലോങ് (ആയുർവേദം, ഹോമിയോ)– 50%.

 കൽപിത സർവകലാശാലകളല്ലാത്ത സ്വകാര്യസ്ഥാപനങ്ങളിലെ 15% ഓൾ ഇന്ത്യ ക്വോട്ട സീറ്റ്–അലോട്മെന്റ് സംസ്ഥാനങ്ങളായിരിക്കും നിർവഹിക്കുക.    

ayush-table-01

 

സംവരണം

15% ഓൾ ഇന്ത്യ ക്വോട്ട, കേന്ദ്ര സർവകലാശാലകൾ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയിൽ കേന്ദ്ര മാനദണ്ഡമനുസരിച്ചു സംവരണമുണ്ട്: പട്ടികജാതി 15%, പട്ടികവർഗം 7.5%, പിന്നാക്കം 27%, സാമ്പത്തിക പിന്നാക്കം 10%. (ബാക്കി 40.5% ജനറൽ). ഓരോ വിഭാഗത്തിലും 5% ഭിന്നശേഷിക്ക്. സംവരണ വിഭാഗത്തിൽ പെട്ടവരിൽ ജനറലിനു വേണ്ട റാങ്കുള്ളവർക്കു ജനറൽ വിഭാഗത്തിൽ സിലക്‌ഷൻ നൽകും. ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകുന്ന 16 അംഗീകൃത സ്ഥാപനങ്ങളിൽ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജും ഉൾപ്പെടും.‌

 

റജിസ്ട്രേഷൻ ഫീസ്

എ) കൽപിത സർവകലാശാല: റജിസ്ട്രേഷൻ ഫീ 5000 രൂപ. സെക്യൂരിറ്റിത്തുക 50,000 രൂപ. ആകെ 55,000 രൂപ. ആർക്കും ഇളവില്ല 

ബി) കൽപിത സർവകലാശാലകളൊഴികെ ഓൾ ഇന്ത്യ ക്വോട്ടയടക്കം: റജിസ്ട്രേഷൻ ഫീ 1000 രൂപ. സെക്യൂരിറ്റിത്തുക 10,000 രൂപ. ആകെ 11,000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 500 / 10,000 രൂപ. ആകെ 10,500 രൂപ.

സി) രണ്ടു വിഭാഗങ്ങൾക്കും കുടെ ശ്രമിക്കുന്നവരും (എ)യിലെ തുകയടച്ചാൽ മതി. 

ayush-table-002

റജിസ്ട്രേഷൻ കഴിയുമ്പോൾ പേയ്മെന്റ് പേജ് തുറന്നുവരും. നെറ്റ് ബാങ്കിങ് / കാർഡ് വഴി പണമടയ്ക്കാം. 

 

മറ്റു വ്യവസ്ഥകൾ

∙ നീറ്റ് അപേക്ഷയ്ക്ക് എൻടിഎയിൽ നൽകിയ മൊബൈൽ നമ്പറും ഇ–മെയിൽ ഐഡിയും ഉപയോഗിക്കണം. ∙സ്വന്തമായി പാസ്‌വേഡുണ്ടാക്കി സൂക്ഷിക്കണം. ചോയ്സ്–ഫില്ലിങ്ങിനു ലാപ്ടോപ് /കംപ്യൂട്ടർ ഉപയോഗിക്കുക (മൊബൈൽ ഫോൺ വേണ്ട). എത്ര ചോയ്സ് വേണമെങ്കിലും മുൻഗണനാക്രമത്തിൽ നൽകാം. തുടർന്നു ലോക്ക് ചെയ്യുക. ലോക്ക് ചെയ്യുന്നതു വരെ ആദ്യം നൽകിയ ചോയ്സുകൾ പരിഷ്കരിക്കാം. വിദ്യാർഥി ലോക്ക് ചെയ്തില്ലെങ്കിൽ കൃത്യസമയത്ത് സ്വയം ലോക്ക് ആകും. തുടർന്ന് പ്രോസസിങ്ങും അലോട്മെന്റും നടക്കും.

 

∙ രണ്ടാം റൗണ്ടിൽ സീറ്റ് അലോട്ട് ചെയ്താൽ, ആദ്യ റൗണ്ടിൽ കിട്ടിയ സീറ്റുണ്ടെങ്കിൽ അതു സ്വയം റദ്ദാകും. ആദ്യ സീറ്റ് കിട്ടിയ കോളജിൽനിന്ന് ഓൺലൈനായി റിലീവിങ് ലെറ്റർ വാങ്ങി പുതിയ സീറ്റിൽ ചേരണം.

 

∙ആദ്യ റൗണ്ടിൽ കോളജിൽ ചേർന്നിട്ട്, രണ്ടാം റൗണ്ടിൽ അപ്ഗ്രഡേഷനില്ലെങ്കിൽ ആദ്യ സീറ്റിൽ നിന്നു രാജിവയ്ക്കാം. പക്ഷേ, ഇത് രണ്ടാം റൗണ്ട് ഫലം വന്ന് 5 ദിവസത്തിനകം വേണം. ഇല്ലെങ്കിൽ രണ്ടാം റൗണ്ടുകാരനായി പരിഗണിക്കും.

 

∙രണ്ടാം റൗണ്ടിലെ സീറ്റ് നിലനിർത്തണമെങ്കിൽ, കോളജിൽ നേരിട്ടുചെന്നു ചേർന്നിട്ട്, മോപ്–അപ്പിലേക്ക് അപ്ഗ്രഡേഷനുള്ള സമ്മതം നൽകണം.

 

∙ഏതു റൗണ്ടിലായാലും അപ്ഗ്രഡേഷൻ ആഗ്രഹിക്കുന്നവർ പുതിയ ചോയ്സ് ഫില്ലിങ് നടത്തണം.

 

∙ ആദ്യ റൗണ്ടിന് റജിസ്റ്റർ ചെയ്തിട്ട് സീറ്റൊന്നും കിട്ടാത്തവർ രണ്ടാം റൗണ്ടിനു റജിസ്റ്റർ ചെയ്യേണ്ട. ഒന്നിലും രണ്ടിലും കിട്ടാത്തവർ മോപ്–അപ്പിനും റജിസ്റ്റർ ചെയ്യേണ്ട. പക്ഷേ ചോയ്സ് സമർപ്പിക്കണം. സ്ട്രേയ്ക്ക് റജിസ്ട്രേഷനില്ല.

 

∙രണ്ടാം റൗണ്ടിൽ അലോട്മെന്റിൽ കോളജിൽ ചേർന്നിട്ടു വിട്ടുപോകണമെങ്കിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് നഷ്ടപ്പെടും.

 

∙മോപ്–അപ്പിലും സ്ട്രേയിലും അലോട്മെന്റ് കിട്ടിയിട്ട് കോളജിൽ ചേരാതിരിക്കുക, അല്ലെങ്കിൽ സീറ്റ് സറണ്ടർ ചെയ്യാതിരിക്കുക എന്നീ സാഹചര്യങ്ങളിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് നഷ്ടപ്പെടും.

 

∙രണ്ടാം റൗണ്ടിൽ അലോട്ട് ചെയ്ത സീറ്റിൽ ചേരാത്തവർക്കു ഫ്രീ എക്സിറ്റുണ്ട്. രണ്ടാം റൗണ്ട് അലോട്മെന്റ് അനുസരിച്ചു കോളജിൽ ചേർന്നാൽ, മോപ്–അപ് തുടങ്ങുന്നതിനു 3 നാൾ മുൻപുവരെ സെക്യൂരിറ്റിത്തുക നഷ്ടപ്പെടുത്തി എക്സിറ്റെടുക്കാം. ഇങ്ങനെ എക്സിറ്റ് എടുക്കാത്തപക്ഷം അയോഗ്യത കൽപിക്കും. സംസ്ഥാനത്തേത് അടക്കം മറ്റൊരു ആയുഷ് കൗൺസലിങ്ങിനും പങ്കെടുക്കാൻ അനുവദിക്കില്ല. മോപ്–അപ്പിലോ സ്ട്രേയിലോ അലോട്മെന്റ് വാങ്ങിയിട്ട് കോളജിൽ ചേരാതിരുന്നാലും സെക്യൂരിറ്റിത്തുക നഷ്ടപ്പെടും, അയോഗ്യതയും ഉണ്ടാകും.

 

∙കൽപിത സർവകലാശാലകൾ ഒഴികെയുള്ള സ്വകാര്യസ്ഥാപനങ്ങളിലെ ഓൾ ഇന്ത്യ ക്വോട്ടയിലേക്ക് അതതു സംസ്ഥാനങ്ങൾ കൗൺസലിങ് നടത്തും.

 

∙ വെബ്സൈറ്റിൽനിന്ന് റജിസ്ട്രേഷൻ ഫോം ഡൗൺലോഡ് ചെയ്തു സൂക്ഷിക്കണം. ചില സ്ഥാപനങ്ങൾ പ്രവേശനവേളയിൽ ഇത് ആവശ്യപ്പെടും.

 

∙പ്രവേശനസമയത്ത് ഹാജരാക്കേണ്ട രേഖകൾ ഏതെല്ലാമെന്ന് എഫ്എക്യു വിഭാഗത്തിലെ 24–ാം ചോദ്യത്തിനു താഴെയുണ്ട്.

 

∙ ചോയ്സുകൾ ഒരിക്കൽ ലോക്ക് ചെയ്താൽ എഎസിസിസിക്കു പോലും അൺലോക്ക് ചെയ്യാൻ കഴിയില്ല. എല്ലാം ശരിയെന്ന് ഉറപ്പാക്കി മാത്രം ലോക്ക് ചെയ്യുക. അവസാന നിമിഷംവരെ കാത്തിരിക്കാതെ ചോയ്സുകൾ സമർപ്പിക്കുക.

 

∙ ഹെൽപ്‌ലൈൻ: ഫോൺ 9354529990; counseling-aaccc@aiia.gov.in. ഫീസ് സംബന്ധമായവ: finance-aaccc@aiia.gov.in.

 

Content Summary : Learn Everything About AYUSH Counseling 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com