ADVERTISEMENT

ഒരിക്കൽ ബ്രിട്ടീഷുകാർ കീഴടക്കി ഭരിച്ച ഇന്ത്യയിൽ നിന്ന് തലമുറകൾക്കു ശേഷം ഇന്ത്യൻ വംശജർ ഋഷി സുനക്കും ഇന്ത്യക്കാരിയായ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും 10 ഡൗണിങ് സ്ട്രീറ്റിൽ താമസമാക്കുമ്പോൾ ചരിത്രപരമായ കാവ്യനീതി അതിൽ വായിക്കാം. ഇതുകൊണ്ട് ഇന്ത്യയ്ക്ക് എന്തെങ്കിലും പ്രത്യേക ഗുണമുണ്ടാവും എന്നൊന്നും കരുതേണ്ട. എന്നാൽ, ഋഷി സുനക്കിന്റെ ഈ വിജയത്തിൽ നിന്ന്, വിജയം ആഗ്രഹിക്കുന്ന ആർക്കും ചിലതു പഠിക്കാനുണ്ട്. 

 

രണ്ടു മാസം മുൻപ് കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ നടന്ന നേതൃത്വ മത്സരത്തിൽ ലിസ് ട്രസിനോടു പരാജയപ്പെട്ടതാണു ഋഷി. അന്നു നമ്മുടെ നാട്ടിലെ പൊതു ചർച്ചകളിൽ നിറഞ്ഞു നിന്ന ചില അഭിപ്രായങ്ങളുണ്ട്. ‘ബ്രിട്ടിഷുകാർ ഒരിക്കലും ഒരു ഇന്ത്യൻ വംശജനെ പ്രധാനമന്ത്രിയാക്കില്ല. വംശീയ വിവേചനം ഒരു യാഥാർഥ്യമാണ്’ എന്നിങ്ങനെ നീണ്ടു, ആ വചനങ്ങൾ. എന്നാൽ, ഇത്തരം വിപരീതവിചാരങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് രണ്ടു മാസങ്ങൾക്കകം തെളിയിക്കപ്പെട്ടു. 

Rishi sunak with his wife Akshata Murty
Photo Credit : HENRY NICHOLLS

 

മുൻവിധികൾക്കൊണ്ടു നയിക്കപ്പെടുമ്പോൾ ഒരു വാർത്തയെയും അതിന്റെ സമഗ്രതയിൽ കാണാൻ സാധിക്കില്ല. നിറമുള്ള കണ്ണട വയ്ക്കുന്നതുപോലെയാണത്. മുൻവിധികളുടെ നിറമുള്ള ചില്ലിൽകൂടി നോക്കുമ്പോൾ പരമാർഥങ്ങൾ മറഞ്ഞു പോകും. ഇന്ത്യൻ വംശജനെ ഒഴിവാക്കി ലിസ് ട്രസിനെ തിരഞ്ഞെടുത്തത് വംശീയവിവേചനം കൊണ്ടാണെന്ന് ഉറച്ചങ്ങു വിശ്വസിക്കാൻ തോന്നും. നമുക്കിഷ്ടപ്പെട്ട നിഗമനത്തിലെത്താനുള്ള ഈ അമിതധൃതിയിൽ ആ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലം സമഗ്രമായി പഠിക്കാൻ നമ്മൾ കൂട്ടാക്കുന്നില്ല. ആദ്യമേ നമുക്ക് ഉത്തരം കിട്ടിക്കഴിഞ്ഞല്ലോ! മറ്റൊരർഥത്തിൽ നമ്മൾ അന്വേഷിക്കുന്നുമില്ല. മുൻവിധി എന്ന ബാധ ഒഴിപ്പിക്കാൻ, അന്വേഷണം ശീലമാക്കുക എന്നതല്ലാതെ മറ്റൊരു ഉപായവുമില്ല. 

Rishi Sunak
Photo Credit: TOLGA AKMEN. AFP

 

സകല ജീവിതസന്ദർഭങ്ങളിലും മുൻവിധിയുടെ ചതിക്കുഴികളുണ്ട്. അവയിൽ വീഴാതെ ശ്രദ്ധിച്ചെങ്കിലേ സത്യമറിയാൻ കഴിയൂ. ഉദ്യോഗസ്ഥർക്കുള്ള അഭിമുഖത്തിലും മറ്റും പങ്കെടുക്കുവാൻ ഏകപക്ഷീയമായ അഭിപ്രായങ്ങൾ തട്ടിവിടുമ്പോൾ മുൻവിധികൾ കൊണ്ട് സ്വയം ചതിക്കുഴി കുഴിക്കുകയാണ്. സ്വന്തം അഭിപ്രായങ്ങൾ വേണ്ടെന്നല്ല. അവ രൂപീകരിക്കുംമുൻപു വിപുലവും വസ്തുനിഷ്ഠവുമായ അന്വേഷണം വേണം. കുറുക്കുവഴിയിൽ രൂപപ്പെടുത്തുന്ന അഭിപ്രായങ്ങൾ മുൻവിധികളുടെ സ്ഥിരീകരണം മാത്രമാണ്. 

 

തനിക്കു പകരം ലിസ്ട്രസിനെ പ്രധാനമന്ത്രിയാക്കിയപ്പോൾ ഇതെല്ലാം പ്രഹസനമാണെന്നോ വംശീയവിവേചനമാണെന്നോ പാർട്ടിയുടെ നീതിബോധത്തിൽ തനിക്കു വിശ്വാസമില്ലെന്നോ ഋഷി പറഞ്ഞില്ല. പാർട്ടി തീരുമാനം അഗീകരിച്ചു. മുൻവിധികൾക്കപ്പുറം ചിന്തിക്കാനും ആ തിരഞ്ഞെടുപ്പിനെ അതിന്റെ സമഗ്രതയിൽ കാണാനും അംഗീകരിക്കാനും ഋഷി കാണിച്ച പക്വതയും മാതൃകാപരമായ നേതൃഗുണവുമാണ് 45 ദിവസത്തിനുള്ളിൽ ഉടലെടുത്ത പ്രതിസന്ധി തനിക്ക് അനുകൂലമാക്കാൻ അദ്ദേഹത്തിനു സാധിച്ചത്. വിവേകവും അഭിപ്രായസ്ഥിരതയും കാത്തിരിക്കാനുള്ള കഴിവും ആത്മവിശ്വാസവും എപ്പോഴും അംഗീകരിക്കപ്പെടുമെന്ന വലിയ പാഠത്തിന്റെ അനുഭവസാക്ഷ്യമാണ് ഋഷിയുടെ സ്ഥാനാരോഹണം.

 

താൽക്കാലിക സംതൃപ്തിക്കോ കൂടെയുള്ളവരുടെ പ്രേരണയ്ക്കോ സ്വന്തം പ്രലോഭനങ്ങൾക്കോ വഴങ്ങി, പരിഹരിക്കാനാവാത്ത നഷ്ടങ്ങളും തിരിച്ചടികളും വരുത്തിവയ്ക്കുന്ന അൽപബുദ്ധിയുടെയും അമിതാവേശത്തിന്റെയും അപകടം നമുക്കുണ്ടോ എന്ന് ആത്മപരിശോധന നടത്താൻ കൂടി ഋഷിയുടെ ഈ ചരിത്ര വിജയം നമ്മെ പ്രേരിപ്പിക്കണം. നമുക്ക് അവകാശപ്പെട്ട വിജയം അപഹരിച്ചു കളയുന്ന ഏറ്റവും വലിയ ശത്രുക്കളെ പുറത്തെങ്ങും തിരയേണ്ട. മുൻവിധികളുടെ രൂപത്തിൽ, ബന്ധുക്കളാണെന്ന നാട്യത്തിൽ അവ നമ്മുടെ ഉള്ളിൽത്തന്നെ താമസമാണ്. മനസ്സിന്റെ അടഞ്ഞ ജനാലകൾ തുറന്നിട്ടാൽ മാത്രം മതി; അവർ താനേ പുറത്തു പൊയ്ക്കൊള്ളും.

 

Content Summary : Learn some qualities from Rishi Sunak the Prime Minister of the United Kingdom - Vazhivilakku- Column By K. Jayakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com