ADVERTISEMENT

രാവിലെ മുറ്റത്തിറങ്ങിയപ്പോഴാണ് അയാൾ ശ്രദ്ധിച്ചത്; തലേന്ന് അവിടെവച്ചിരുന്ന കോടാലി കാണാതായിരിക്കുന്നു. അയൽപക്കത്തെ കുട്ടി രാത്രി അവിടെ വന്നിരുന്നതിനാൽ അവനെ സംശയമായി. അപ്പോൾ മുതൽ അയാൾ അവനെ ശ്രദ്ധിക്കാൻ തുടങ്ങി. അവന്റെ നോട്ടത്തിൽ കള്ളലക്ഷണമുണ്ട്. സംസാരത്തിലും ശരീരഭാഷയിലും അവൻ കള്ളൻ തന്നെയാണ്. എങ്കിലും നേരിട്ടു ചോദിച്ചില്ല. പിന്നീട് വീട്ടിലെ പൂന്തോട്ടത്തിൽനിന്നു കോടാലി അയാൾക്കു ലഭിച്ചു. അപ്പോൾമുതൽ അയൽവീട്ടിലെ കുട്ടിക്കു കള്ളന്റെ രൂപവും ഭാവവും നഷ്ടമായി.

 

സ്വന്തം വ്യാഖ്യാനങ്ങളുടെ ഭ്രമണപഥത്തിൽനിന്ന് അപരന്റെ ജീവിതത്തെ വിധിക്കുന്നത് അവന്റെ അന്തസ്സിനോടുള്ള അവഹേളനമാണ്. എന്താണോ വിശ്വസിക്കാനിഷ്ടം അതാണ് എല്ലാവരും വിശ്വസിക്കുന്നത്. എന്തു ചിന്തിച്ചു സമാധാനിക്കാനാണോ ആഗ്രഹിക്കുന്നത് അങ്ങോട്ടാണു ചിന്തകൾ സഞ്ചരിക്കുന്നത്. പക്ഷേ, അത്തരം ചിന്തകളും വിശ്വാസങ്ങളും ഏതെങ്കിലും നിഷ്കളങ്ക ജീവിതത്തിനു നേരെ കരിനിഴൽ വീഴ്ത്തരുത്. ഒരാളെ അയാളറിയാതെ ആരോപണങ്ങളുടെ സംശയദൃഷ്ടിയിൽ നിർത്തുന്നതിനെക്കാൾ ഭേദം അയാളെ വധിക്കുന്നതാണ്. സംശയിക്കാനുള്ള സ്വാതന്ത്ര്യത്തെക്കാൾ പ്രധാനമാണ് മാന്യതയോടെ ജീവിക്കാനുള്ള അവകാശം. അകാരണമായി അവിശ്വസിക്കുന്ന ശീലവും അനാവശ്യമായി കുറ്റമാരോപിക്കുന്ന ശൈലിയും ഇല്ലാതായിരുന്നെങ്കിൽ എല്ലാവർക്കും കുറെക്കൂടി നിലവാരമുള്ള ജീവിതം ലഭിച്ചേനെ.

 

നോക്കുന്നവന്റെ കണ്ണുകൾ ശുദ്ധമാകാത്തിടത്തോളംകാലം നിരീക്ഷിക്കപ്പെടുന്നവരുടെ ചലനത്തിനു സ്വാതന്ത്ര്യമുണ്ടാകില്ല. ഓരോ ദിനവും ആയാസരഹിതമാകാൻ രണ്ടു കാര്യങ്ങൾ ശീലിക്കണം. ഒന്ന്, സ്വന്തം അനുഭവങ്ങളെ സത്യസന്ധമായി വിലയിരുത്തണം. രണ്ട്, അന്യന്റെ ജീവിതത്തെ ആദരിക്കണം. മുന്നനുഭവങ്ങളുടെയും മുൻവിധികളുടെയും അടിസ്ഥാനത്തിൽ മാത്രം നടത്തുന്ന വിലയിരുത്തലുകൾ ഒരാളെ എന്നും അയാളുടെ ഭൂതകാലത്തിൽ തളച്ചിടുകയേയുള്ളൂ. തന്റെ ചുറ്റുമുള്ളവരെപ്പോലും അവരുടെ പഴയകാലത്തിൽനിന്നു തിരിച്ചുവരാൻ അത്തരക്കാർ സമ്മതിക്കില്ല.

 

Content Summary : Why do some people always doubt others?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com