‘കണക്ക് ടഫ് ആണ്, ഗ്രാമർ ടഫ് ആണ്’ എന്ന മട്ടിൽ കണ്ണടച്ചു പറയുന്നവരുണ്ട്. അത്തരം വാക്കുകൾ അവഗണിക്കുക. സാമാന്യബുദ്ധിയുള്ളവർക്ക് സ്കൂൾ ക്ലാസുകളിലെ വിഷയങ്ങളെല്ലാം നന്നായി പഠിക്കാൻ കഴിയും. വിശേഷവാസന കളുള്ള വർക്ക് പഠനവേഗം അൽപം കൂടിയേക്കുമെന്നു മാത്രം.
സീനിയർ വിദ്യാർഥികളോ, ഏതെങ്കിലും മുതിർന്നവരോ ഇത്തരം ‘ടഫ്–കഥ’ പറഞ്ഞാൽ അതിനു ചെവി കൊടുക്കേണ്ട. നമുക്കു ശ്രമിച്ചു നോക്കാം. എന്നിട്ടു തീരുമാനിക്കാം വിഷയം ടഫാണോയെന്ന്. ചില വിഷയങ്ങൾ തെല്ലു കൂടുതൽ നേരം പഠിക്കേണ്ടി വന്നേക്കാം. ചിലത് ആവർത്തിച്ചു പഠിക്കേണ്ടിവരാനും മതി. പക്ഷേ സ്കൂളിലെ ഒരു വിഷയവും പഠിക്കാൻ കഴിയാത്തത് എന്നു പറഞ്ഞ് തള്ളിക്കളയരുത്. ഉയർന്ന ക്ലാസുകളിലെത്തുമ്പോൾ ഇഷ്ടവിഷയങ്ങൾ മാത്രം പഠിച്ചാൽ മതി. പക്ഷേ സ്കൂൾ ക്ലാസുകളിൽ പല വിഷയങ്ങളും നിർബന്ധമായും പഠിച്ചേ മതിയാകൂ.
ഭാഷയിലെ രചനകളിൽ ആഹ്ലാദിക്കുന്നവരായിരിക്കാം ചിലർ. മറ്റു ചിലരാകട്ടെ, സയൻസിന്റെ വിസ്മയങ്ങളിൽ ആഴ്ന്നിറങ്ങാൻ ആഗ്രഹിക്കുന്നവരായിരിക്കാം. പക്ഷേ സ്കൂളിൽ പഠിക്കുമ്പോൾ ഇരുകൂട്ടരും നിർദ്ദിഷ്ട വിഷയങ്ങ ളെല്ലാം പഠിക്കണം. ഞാൻ അവയെല്ലാം നന്നായി പഠിക്കും. രസകരമായി പഠിക്കും എന്ന ദൃഢനിശ്ചയം ഏറ്റവും പ്രധാനം.

കണക്കോ വ്യാകരണമോ പഠിക്കാൻ വിഷമമാണെന്ന് ആരെങ്കിലും പറയുന്നതു കേട്ടാലുടൻ, അതു വിശ്വസിച്ച് അതിൽനിന്ന് പിൻതിരിയരുത്. ആദ്യവെടി പൊട്ടുന്നതിനു മുൻപുതന്നെ ശത്രുസൈന്യത്തെക്കണ്ട് പിൻതിരിഞ്ഞോടുന്ന ഭീരുവായ പടനായകന് എന്തെങ്കിലും നേടാൻ കഴിയുമോ?
ഓട്ടമൊബീൽ വ്യവസാത്തിന്റെ തലതൊട്ടപ്പനായ ഹെൻറി ഫോർഡ് പറഞ്ഞു, ‘If you think you can do a thing or think you can't do a thing, you're right’. അതായത്, പഠിക്കാൻ കഴിയുമെന്ന് നിങ്ങൾ വിചാരിച്ചാൽ അതു ശരി. പഠിക്കാൻ കഴിയില്ലെന്നു നിങ്ങൾ വിചാരിച്ചാൽ അതും ശരി. അങ്ങനെയാകുമ്പോൾ നാം എന്തു വിചാരിക്കണം? ഏതു വിഷയവും എനിക്കു പഠിക്കാൻ കഴിയുമെന്നുതന്നെ വിചാരിക്കണം. അതനുസരിച്ചു പരിശ്രമിക്കണം. അതുവഴി പഠനം ആഹ്ലാദകരമാക്കുകയും വേണം.

മറ്റൊന്നും മനസ്സിൽ വയ്ക്കാം. ഏതു രംഗത്തായാലും വിജയിക്കണമെങ്കിൽ അതിലളിതമായ കാര്യങ്ങൾ മാത്രം ചെയ്താൽ മതിയാകില്ല. ഇടയ്ക്ക് ക്ലേശകരമായ ചിലതും ചെയ്യേണ്ടിവരും. ഒരു ഉദാഹരണം. നിങ്ങളുടെ സ്വപ്നം സൈക്കാട്രിസ്റ്റ് ആകണമെന്ന് ആണെന്നു കരുതുക. മനോരോഗിക്കു സാന്ത്വനമേകുന്ന തരത്തിൽ സംസാരിക്കുന്നതിനു പുറമേ ആവശ്യമായ മരുന്നുകൾ നിർദ്ദേശിക്കാനും അധികാരമുള്ള സ്പെഷലിസ്റ്റ് ഡോക്ടറാണ് സൈക്കാട്രിസ്റ്റ്.

വെറുതേയങ്ങ് സൈക്കാട്രിസ്റ്റായി പ്രാക്റ്റിസ് ചെയ്യാൻ കഴിയില്ലല്ലോ. ആദ്യം ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവ ഐച്ഛികമായെടുത്ത് പ്ലസ്ടുവിനു പഠിച്ച്, ചിട്ടയൊപ്പിച്ച് ‘നീറ്റ്’ എന്ന എൻട്രൻസ് പരീക്ഷയ്ക്കു തയാറെടുത്ത്, അതിൽ മികച്ച വിജയം കൈവരിച്ച് എംബിബിഎസ് പ്രവേശനം നേടണം. ആദ്യവർഷം മനുഷ്യശരീരത്തിലെ അസ്ഥികളുടെയും പേശികളുടെയും ഗ്രന്ഥികളുെടയും മറ്റും പേരുകൾ കാണാതെ പഠിക്കുന്ന ‘മുഷിപ്പൻപണി’ ചെയ്താലേ ഉയർന്ന ക്ലാസിലേക്കു കയറ്റം കിട്ടൂ. ഇത്തരം പല പടവുകളും കടന്നാലേ എംബിബിഎസ് ബിരുദം കിട്ടൂ. തുടർന്ന ‘പിജി നീറ്റ്’ എന്ന മറ്റൊരു എൻട്രൻസ് പരീക്ഷയിൽ മികവു തെളിയിച്ച് 3–വർഷ സൈക്കാട്രി എംഡിയിൽ പ്രവേശനം നേടണം. പിന്നെ നിങ്ങൾക്ക് ഹൃദ്യമായ വിഷയത്തിൽ പഠനപരിശീലനങ്ങൾ നടത്തി എംഡി ബിരുദം നേടി പ്രാക്റ്റിസ് തുടങ്ങാം. ഇതിനായി നിങ്ങൾ കടക്കേണ്ടിവന്ന പല ഘട്ടങ്ങളും നിങ്ങൾക്ക് അറുമുഷിപ്പനായി തോന്നിയിരിക്കാം. പക്ഷേ അവ കൂടാതെ സൈക്കാട്രിസ്റ്റ് പ്രഫഷനിലെത്തില്ല. നാം പറഞ്ഞുവന്നത് അത്ര രസകരമല്ലാത്ത ഘട്ടങ്ങളിൽക്കൂടി കടന്നു പോകേണ്ടതിന്റ ആവശ്യത്തെക്കുറിച്ചാണ്. തെല്ല് രസം കുറഞ്ഞതാണെങ്കിലും നിർബന്ധവിഷയങ്ങളും പഠിച്ചേ മതിയാകൂ. അത് സന്തോഷത്തോടെ ചെയ്യുക.

‘ആ ടീച്ചറുടെ ക്ലാസിലിരുന്നാൽപ്പിന്നെ പുസ്തകം തുറന്നുനോക്കുകയേ വേണ്ട. എല്ലാം വെള്ളംപോലെ മനസ്സിൽ കടന്നിരിക്കും’ എന്നത് ഭംഗിവാക്കു മാത്രം. ഏത്ര നന്നായി ടീച്ചർ പഠിപ്പിച്ചാലും നാം തനിയെ വീണ്ടും പഠിച്ച്, പാഠത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചു ചിന്തിച്ച് മനസ്സിൽ ഉറപ്പിക്കുകതന്നെ വേണം. കാര്യങ്ങൾ നമുക്കു ബോധ്യപ്പെടണം. അങ്ങനെയായാൽ മാത്രമേ ബന്ധപ്പെട്ട ആശയങ്ങൾ വ്യക്തമായി കൃത്യതയോടെ പറയാനും എഴുതാനും നമുക്കു കഴിയൂ.
എൻട്രൻസ് പരീക്ഷയ്ക്കു തയാറെടുക്കുന്നവർ അതിൽ ഉയർന്ന മാർക്കു കിട്ടാനായി പരീക്ഷാടാബ്ലറ്റുകൾ വിഴുങ്ങാറുണ്ട്. അത് അക്കാര്യത്തിൽ പ്രയോജനപ്പെടുമെങ്കിൽ അങ്ങനെയായിക്കൊള്ളട്ടെ. പക്ഷേ വിഷയങ്ങൾ ചിന്തിച്ചു മനസ്സിലുറപ്പിച്ചാൽ മാത്രമേ അതു പുതിയ സാഹചര്യത്തിൽ പ്രയോജനപ്പെടുത്താനും, ആ വിഷയഭാഗത്തെ ഉപരിപഠനം ഫലപ്രദമാക്കാനും സാധിക്കൂ.
Content Summary : Simple Tips To Learn Difficult Subjects Quickly and Easily