ആഗ്രഹങ്ങൾ ആസക്തിയാകുന്നത് തിരിച്ചറിയാത്തവരോട്; നേട്ടങ്ങളിലേക്കു പക്വതയോടെ സഞ്ചരിക്കാൻ പഠിക്കാം
Understanding Desires
Mail This Article
കൊട്ടാരത്തിൽ ആദ്യമെത്തുന്ന ഭിക്ഷുവിന് എന്തു ചോദിച്ചാലും നൽകുന്ന ശീലം രാജാവിനുണ്ടായിരുന്നു. അന്നു മുഖം കാണിക്കാനെത്തിയത് ഒരു സന്യാസിയായിരുന്നു. അദ്ദേഹം കയ്യിലിരുന്ന പാത്രം നീട്ടിയിട്ടു പറഞ്ഞു: എനിക്കിതിൽ നിറയെ സ്വർണനാണയം വേണം. രാജാവ് ഒരുപിടി നാണയം വാരി പാത്രത്തിനുള്ളിലിട്ടു. പക്ഷേ, പാത്രം ശൂന്യമായിത്തന്നെയിരുന്നു. വീണ്ടും അത്രയും നാണയമിട്ടെങ്കിലും പാത്രത്തിൽ ഒന്നും കാണാനില്ലായിരുന്നു. പലതവണയായി കൊട്ടാരത്തിലെ മുഴുവൻ സ്വർണവുമിട്ടെങ്കിലും പാത്രം ശൂന്യമായിത്തന്നെ തുടർന്നു. രാജാവ് ചോദിച്ചു: ഈ പാത്രം എവിടെനിന്നു കിട്ടി? ഇതൊരു സാധാരണ പാത്രമല്ല. സന്യാസി പറഞ്ഞു: വഴിയിൽനിന്നു മനുഷ്യന്റെ തലയോട്ടി എനിക്കു കിട്ടി. അതുകൊണ്ട് ഉണ്ടാക്കിയ പാത്രമാണിത്. എത്ര കിട്ടിയാലും മനുഷ്യനു മതിവരുമോ.
ആഗ്രഹങ്ങളൊന്നുമില്ലാത്ത ആരെങ്കിലും ഉണ്ടാകുമോ? ആഗ്രഹങ്ങൾ അവസാനിച്ച ആരെങ്കിലും കാണുമോ? ശ്വാസോച്ഛ്വാസം പോലും ജീവിക്കണമെന്ന ആഗ്രഹത്തിന്റെ ബാക്കിപത്രമാണ്. അതു നശിക്കുന്നവരാണ് ആത്മഹത്യയ്ക്കു മുതിരുന്നത്. ആഗ്രഹങ്ങൾക്കു പ്രായപരിധിയില്ല. മുട്ടിലിഴയുന്ന കുട്ടിയും വടിയൂന്നുന്ന വയോധികനും തങ്ങളുടേതായ താൽപര്യങ്ങളുടെ പിന്നാലെ പായുന്നുണ്ട്. അഭിലാഷങ്ങൾക്ക് ആവശ്യബോധമില്ല. എന്തിനുവേണ്ടി ആഗ്രഹിക്കുന്നു എന്നതിന് ഒരു ന്യായീകരണവുമില്ലാത്ത ആഗ്രഹങ്ങളുമുണ്ടാകാം. അഭീഷ്ടങ്ങൾക്ക് അതിരുകളില്ല. എനിക്കു മതി എന്ന പരിധിയിൽ നിന്ന് ആരും സ്വപ്നം കാണാറില്ല. തനിക്കു ലഭിക്കേണ്ടതെല്ലാം അനന്തവും താൻ നൽകേണ്ടതെല്ലാം അളന്നു തൂക്കിയും എന്ന വിശ്വാസപ്രമാണം കാത്തുസൂക്ഷിക്കുന്നവരാണ് ഭൂരിഭാഗവും.
ആഗ്രഹങ്ങൾക്ക് അന്ത്യമുണ്ടാകില്ല. മനസ്സിനിഷ്ടപ്പെട്ട ഒന്നു നേടി എന്നത് ഇനിയൊന്നും വേണ്ട എന്നതിനുള്ള കാരണമല്ല, മെച്ചപ്പെട്ട മറ്റൊന്നിലേക്കു നീങ്ങുന്നതിനുള്ള പ്രചോദനമാണ്. അതിർവരമ്പിനുമപ്പുറമുള്ള ആഗ്രഹങ്ങളാണ് ആസക്തിയാകുന്നത്. പ്രായോഗികതയുടെയും സാമാന്യയുക്തിയുടെയും നിയന്ത്രണപരിധിക്കുള്ളിൽ തങ്ങളുടെ ഇഷ്ടങ്ങളെ നിലനിർത്താനാഗ്രഹിക്കുന്നവരാണ് തങ്ങളുടെ നേട്ടങ്ങളിലേക്കു പക്വതയോടെ സഞ്ചരിക്കുന്നത്.
Content Summary : Understanding Desires