ADVERTISEMENT

എയർഹോസ്റ്റസ് കാബിൻ ക്രൂവായി പേരുമാറിയത് അറിഞ്ഞാ‍യിരുന്നോ? ആന്നേ, അവരെ ഇപ്പോ കാബിൻ ക്രൂന്നാ വിളിക്കുന്നേ.യുവത്വം നിലനിർത്താൻ, ചുറുചുറുക്കോടെ പറക്കാൻ പുതിയ നിർദേശങ്ങൾ ഇറക്കിയിരിക്കുകയാണ് എയർ ഇന്ത്യ. കാബിൻ ക്രൂവിലുള്ളവർ നര പുറത്തു കാണിക്കരുതെന്നാണു ഇതിൽ പ്രധാനപ്പെട്ടത്. വിവിധ എയർലൈനുകളിൽ പൊതുവേയുള്ള സൗന്ദര്യ നിയമങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ലഘു അല്ല കുരു

ക്രൂവാകാൻ ആൾ ‘സ്ക്രൂ’ രൂപത്തിൽ ആകണമെന്നില്ല. ഉയരത്തിനനുസരിച്ചുള്ള ശരീരഭാരം ഉണ്ടായിരിക്കണം. കുരുക്കളോ പാടുകളോ ഇല്ലാത്ത ക്ലിയർ മുഖവും വേണം– എയർലൈൻ ജോലിയുടെ പ്രധാന ലൈൻ ഇതാണ്. മുഖത്തു പ്രകടമായ പാടുകളോ കരുവാളിപ്പോ ഉണ്ടാകാൻ പാടില്ല. മേക്കപ് ഇട്ടു മറയ്ക്കാൻ കഴിയുന്ന ഒന്നോ രണ്ടോ മുഖക്കുരു ആകാം. മുറിയൻ മുടി പാടില്ല. മുടി ഹെയർ സ്പ്രേ ഉപയോഗിച്ചു വൃത്തിയായി കെട്ടി ഒതുക്കി വയ്ക്കണം. മുടിയിൽ എണ്ണ മയവും പാടില്ല. നരച്ച മുടിയും അരുത്. അലങ്കാരങ്ങളില്ലാത്ത ഹൈഹീൽ ചെരിപ്പുകൾ ധരിക്കണം. ഡൊമസ്റ്റിക് ഫ്ലൈറ്റിൽ ജോലി ചെയ്യാൻ സ്ത്രീകൾക്ക് ഏറ്റവും കുറഞ്ഞതു 154 സെന്റീമീറ്റർ ഉയരം വേണം. പുരുഷന്മാർക്ക് 170. രാജ്യാന്തര വിമാനത്തിൽ ഇതിലും കൂടുതൽ ഉയരം വേണം. 18–22 ഇടയിലായിരിക്കണം ഉയരവും തൂക്കവും തമ്മിലുള്ള അനുപാതം (ബിഎംഐ). പുരുഷന്മാർക്ക് 25 വരെയാകാം.

പൊട്ടുപോലെ മതി

മതചിഹ്നങ്ങളുള്ള ആഭരണങ്ങൾ ജോലിക്കിടയിൽ ധരിക്കാൻ പാടില്ല. കയ്യിലും കഴുത്തിലും ചരടും ധരിക്കരുത്. പേളിന്റെ ചെറിയ കമ്മൽ മാത്രം അനുവദനീയം. ചില എയർലൈനുകൾ സാരിക്കൊപ്പം മാലയും ചെറിയ പൊട്ടും അനുവദിക്കാറുണ്ട്. ആഭരണങ്ങളിൽ ആർഭാടം പാടില്ലെന്ന നയത്തിൽ വിമാനക്കമ്പനികളെല്ലാം ഒറ്റക്കെട്ട്.

ചിരിക്കെടോ, ശരിക്കും

യാത്രക്കാരുമായി മുഖാമുഖം വരുന്ന എയർലൈൻ പ്രതിനിധികളാണ് കാബിൻ ക്രൂമാരും ഫ്ലൈറ്റ്‌ സ്റ്റ്യൂവാർഡുമാരും. അതിനാൽ അവരുടെ ചിരി മറഞ്ഞു പോകാത്ത മേക്കപ്പായിരിക്കണം. പ്രൈമർ/ഫൗണ്ടേഷൻ, മാസ്കാര/ഐലൈനെർ, ഐഷാഡോ, ലിപ്സ്റ്റിക്, ബ്ലഷ്, നെയിൽപോളിഷ് എന്നിവ ഉറപ്പായി വേണം. ഇവയുടെ നിറങ്ങൾ ഓരോ എയർലൈനിലും വ്യത്യസ്തമായിരിക്കും. ചിരിയാണു മെയിൻ. അതങ്ങനെ തിളങ്ങിനിൽക്കാൻ   ചുവപ്പിന്റെയും പിങ്കിന്റെയും കടുത്ത ചായങ്ങൾ ചുണ്ടുകളിൽ ഉപയോഗിക്കണം. ഈ നിറങ്ങളിലും ന്യൂഡ് നിറങ്ങളിലുമുള്ള നെയിൽ പോളിഷ് ഉപയോഗിക്കാം. ചില എയർലൈനുകൾ യുണിഫോമിനോടു ചേർന്നുനിൽക്കുന്ന നീല ഐലൈനർ ഉപയോഗിക്കാൻ അനുവദിക്കാറുണ്ട്. രാജ്യാന്തര വിമാനങ്ങളിൽ 20 മണിക്കൂറിലേറെ ഈ മേക്കപ്പും മുഖത്തെ ചിരിയും മായാതെ കാക്കണം. തുടക്കക്കാർക്ക് ഒരുങ്ങാൻ മുക്കാൽ മണിക്കൂറോളം വേണ്ടിവരും. എന്നാൽ ശീലമാകുന്നതോടെ 25 മിനിറ്റു മതി.

cabin-crew-akarawut-lohacharoenvanich-istock-com
Representative Image/ Photo Credit: Akarawut Lohacharoenvanich / iStock.com

ടാറ്റാ ബൈ ബൈ ടാറ്റൂ

ഭൂരിഭാഗം എയർലൈനിലും പുരുഷ കാബിൻ ക്രൂ ക്ലീൻ ഷേവ് ചെയ്യണം. എന്നും ഷേവ് ചെയ്യണമെന്ന നിർബന്ധമുള്ള എയർലൈനുകളുമുണ്ട്. ഇതിന്റെ റിയാക്‌ഷൻ ഉണ്ടാകാതിരിക്കാൻ ആഫ്റ്റർ ക്രീമും ഉപയോഗിക്കണം. മുടി ഷർട്ടിന്റെ കോളറിൽ തട്ടാതെ സ്റ്റാൻഡേഡ് ആയി വെട്ടിയൊതുക്കണം. ലെതറിന്റെയോ സിൽവറിന്റെയോ വാച്ച് ധരിക്കാം. കാതുകുത്താനോ പുറത്തുകാണുംവിധം ടാറ്റൂ ചെയ്യാനോ പാടില്ല. ജെൻഡർ വ്യത്യാസം ഇല്ലാതെ എല്ലാ എയർലൈന്‍  ക്രൂ അംഗങ്ങളും പെർഫ്യൂം നിർബന്ധമായും ഉപയോഗിക്കണം.

രണ്ടും കൂടിയാൽ ഔട്ട്

എല്ലാ മാസവും ശരീരഭാരം പരിശോധിക്കും. ഭാരത്തിലോ മുഖക്കുരുവിന്റെ എണ്ണത്തിലോ വർധനയുണ്ടായാൽ നേരെയാകുന്നതു വരെ ജോലിയിൽനിന്നു സസ്പെൻഷനും മുന്നറിയിപ്പു ലെറ്ററും ഉറപ്പ്. അംഗീകൃതമായ രീതിയിലാണോ ഒരുങ്ങിയതെന്നു പരിശോധിക്കാനായി ജോലിയിൽ പ്രവേശിക്കുന്നതിനു മുൻപ് ഗ്രൂമിങ് ചെക്കിങ്ങും നടത്തും. വർഷാവർഷം ആരോഗ്യ പരിശോധനകളും നടത്തണം.

കണ്ണടയില്ലാത്ത ഭാഷ

കണ്ണട കൂടാതെയുള്ള നല്ല കാഴ്ചശക്തി, ആകർഷകമായ മുഖം, നല്ല ദന്തനിര, പ്രസന്നമായ പെരുമാറ്റം ഇവയെല്ലാം വേണ്ട ഗുണങ്ങളാണ്. അതിനൊപ്പം ഇന്ത്യയിലെ എയർലൈനുകളിൽ ഒഴുക്കോടെ ഇംഗ്ലിഷും ഹിന്ദിയും പറയാൻ കഴിയണം. അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജർമൻ ഭാഷകളിലെ സംഭാഷണ പ്രാവീണ്യത്തിനു മുൻതൂക്കം ലഭിക്കും.

കുഞ്ഞിന്റെ സുരക്ഷ

ജോലിയിൽ പ്രവേശിക്കുമ്പോൾ വിവാഹിതയാകരുത് എന്ന നിബന്ധന തുടക്കാർക്കു മുൻപിൽ ചില ഇന്ത്യൻ എയർലൈനുകൾ വയ്ക്കാറുണ്ട്. വിദേശ എയർലൈനുകളിൽ ഇതു മാനദണ്ഡമല്ല. എന്നാലും എയർഹോസ്റ്റസ് ഗർഭിണി ആണെന്നറിഞ്ഞാൽ ഫ്ലൈറ്റ് ഡ്യൂട്ടിയിൽനിന്നു മാറ്റിനിർത്തും. കുഞ്ഞിന്റെ സുരക്ഷയെ കരുതിയാണിത്. 6 മാസം പ്രസവാവധിയും അനുവദിക്കും.

cabin-crew-pilot-svitlana-hulko-istock-com
Representative Image. Photo Credit : Svitlana Hulko / iStock.com

പൈലറ്റും കഴിഞ്ഞേയുള്ളൂ പുറത്തേക്ക്

വിമാന റാഞ്ചൽ, ബോംബ്‌ ഭീഷണി, അടിയന്തര ലാൻഡിങ്‌ മുതലായ അസാധാരണ സാഹചര്യങ്ങളിൽ ക്ഷമയും പക്വതയും പുലർത്താൻ കാബിൻ ക്രൂവിനു കഴിയണം. ഇത്തരം സന്ദർഭങ്ങളിൽ വിമാനത്തിലെ മുഴുവൻ ആളുകളെയും 90 സെക്കൻഡിനകം പുറത്തിറക്കാനുള്ള പരിശീലനം ഇവർ നേടിയിട്ടുണ്ട്. അപകടങ്ങളിൽ പൈലറ്റ് ഉൾപ്പെടെ പുറത്തെത്തിയ ശേഷമേ ഇവർക്കു പുറത്തിറങ്ങാൻ അനുവാദമുള്ളൂ. പ്രസവപരിചരണത്തിനും പരിശീലനം കിട്ടും

cabin-crew-yacobchuk-istock-com
Representative Image. Photo Credit : Yacobchuk / iStock.com

നെഞ്ചു കത്തിയാലും പുഞ്ചിരിക്കണം

വിമാനത്തിലെ ഇടനാഴികളിലൂടെ മണിക്കൂറുകളോളം നടക്കുക, യാത്രക്കാരോട് അസ്വാരസ്യം തോന്നിയാലും പ്രകടിപ്പിക്കാതെ ഇടപെടുക, ക്ഷീണമോ വിഷമമോ ഉള്ളപ്പോഴും മുഖപ്രസാദം നിലനിർത്തുക, മാന്യത വിട്ട പെരുമാറ്റത്തിനു മുന്നിൽ സമചിത്തത പുലർത്തി തന്ത്രപൂർവം പെരുമാറുക എന്നിവ ജോലിയുടെ ഭാഗമാണ്‌. തുടർച്ചയായുണ്ടാകുന്ന താപനിലയിലെയും അന്തരീക്ഷ മർദത്തിന്റെയും വ്യത്യാസവും ആരോഗ്യം നശിപ്പിക്കും. ഉറക്കമിളപ്പും ജെറ്റ്ലാഗും പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇതൊക്കെ സ്ത്രീകളുടെ ആർത്തവം തെറ്റിക്കും. അങ്ങനെ വന്നാൽ വണ്ണം കൂടും. ഇതിനെയെല്ലാം തരണം ചെയ്യാൻ കഴിയണം. ഏതു ദിവസവും ഏതു നേരവും ഡ്യൂട്ടി വരാം. ക്ലേശങ്ങൾ ഉള്ളപ്പോഴും ഉല്ലാസവതിയായി പെരുമാറിയേ മതിയാകൂ. 

cabin-crew-grooming-trainer-sarangi-rajan
സാരംഗി രാജൻ

വിവരങ്ങൾക്കു കടപ്പാട് : 

സാരംഗി രാജൻ
സീനിയർ ക്യാബിൻ ക്രൂ 

ആരതി എഡിസൻ
എക്സ് ക്യാബിൻ ക്രൂ, കാബിൻക്രൂ/ഗ്രൂമിങ് ട്രെയ്നർ, വിഷൻ സ്കൂൾ ഓഫ് ഏവിയേഷൻ, കൊച്ചി

Content Summary : Does beauty matter in airline profession?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com