ADVERTISEMENT

പ്ലസ്ടു കൊമേഴ്സ് വിദ്യാർഥികൾക്കു പഠനത്തിനൊപ്പം വരുമാനം, ഒപ്പം സിഎ, സിഎംഎ കോഴ്സുകളിലേക്കുള്ള ആദ്യ ചുവടുവയ്പും - ഇത്തരമൊരു മാതൃകാ പദ്ധതിക്കു തുടക്കമിട്ടിരിക്കുകയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത്. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 225 വിദ്യാർഥികൾക്ക് 32 മണിക്കൂർ നീളുന്ന ജിഎസ്ടി ക്രാഷ് കോഴ്സ് ആണു നൽകുന്നത്. കേന്ദ്ര സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുമായി ധാരണാപത്രം ഒപ്പിട്ടാണ് പദ്ധതി. ചരക്ക്, സേവന നികുതിയുടെയും മറ്റും റിട്ടേൺ സമർപ്പിക്കാൻ വ്യാപാരികളെ സഹായിക്കാവുന്ന രൂപത്തിലാണ് കോഴ്സ്. ഇന്റേൺഷിപ് സൗകര്യവുമുണ്ട്. പ്ലസ്ടുവിനുശേഷം സിഎ, സിഎംഎ പഠനം ആഗ്രഹിക്കുന്നവർക്ക് ഇതു കൃത്യമായ അടിത്തറയാകുകയും ചെയ്യും.

രണ്ടു ഘട്ട സ്ക്രീനിങ്

ആദ്യം ജില്ലയിലെ എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും 20 ചോദ്യങ്ങളടങ്ങിയ 25 മിനിറ്റ് പ്രാഥമിക പരീക്ഷ നടത്തി. ആദ്യ 3 സ്ഥാനം നേടിയവർക്ക് ജില്ലാ തലത്തിൽ 40 ചോദ്യങ്ങളടങ്ങിയ 50 മിനിറ്റ് പരീക്ഷ. അതിൽനിന്നാണ് 225 പേരെ തിരഞ്ഞെടുത്തത്. മലപ്പുറത്തെ നാലു വിദ്യാഭ്യാസ ജില്ലകളിലും ഓരോ കേന്ദ്രങ്ങളിലായി അവധി ദിവസങ്ങളിലാണു ക്ലാസ്. ജനുവരിയോടെ പൂർത്തിയാകും. തുടർന്ന് പരീക്ഷ നടത്തി വിജയിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. 

ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും കോസ്റ്റ് അക്കൗണ്ടന്റുമാർക്കുമൊപ്പമാകും ഇന്റേൺഷിപ്. മികവനുസരിച്ച് മാസം 10,000 രൂപ വരെ സ്റ്റൈപൻഡ് ലഭിക്കാം. കോഴ്സ് പൂർണമായും സൗജന്യമാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുമായി സഹകരിച്ചുപ്രവ‍ർത്തിക്കുന്ന മലപ്പുറത്തെ സ്ഥാപനമാണ് പരിശീലനം നൽകുന്നത്. പി.കെ.മുഹമ്മദ് ഇർഷാദ് ആണ് കോഓർഡിനേറ്റർ.

m-k-rafeeqa-district-panchayat-malappuram
എം.കെ.റഫീഖ

 

‘‘രാജ്യത്താദ്യമായാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവച്ച് ഒരു ജില്ലാ പഞ്ചായത്തിനു കീഴിൽ ഇത്തരമൊരു കോഴ്സ് നടത്തുന്നത്. നിലവിലെ കോഴ്സ് വിജയകരമായാൽ കൂടുതൽ കുട്ടികളെ ഉൾപ്പെടുത്തി വിപുലീകരിക്കാനും അവർ സഹായിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.’’

– എം.കെ.റഫീഖ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മലപ്പുറം

 

Content Summary : Malappuram District Panchayat Commerce Students Upskilling Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com