ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ പ്രലോഭനം തടസ്സമാകുന്നുണ്ടോ?; എന്തു ചെയ്യുന്നു എന്നതിലുപരി എന്തൊക്കെ ചെയ്യരുതെന്ന് മനസ്സിലുറപ്പിക്കാം
Mail This Article
ബാലന് ഒരാഗ്രഹം; രാജാവിനോടു സംസാരിക്കണം. അമ്മയുടെ സഹായം തേടിയെങ്കിലും അവരൊന്നും പറഞ്ഞില്ല. മറ്റു പലരോടും അവൻ ചോദ്യം ആവർത്തിച്ചെങ്കിലും അവർക്കും മറുപടിയുണ്ടായില്ല. വഴിവക്കിൽ കണ്ട യാചകൻ അവനോടു പറഞ്ഞു. ഇപ്പോൾ കൊട്ടാരം പണി നടക്കുന്ന സമയമാണ്. നീയും അവിടെ ജോലി ചെയ്യുക. പക്ഷേ, കൂലി വാങ്ങരുത്. അവൻ അങ്ങനെ ചെയ്തു. ഒരു ദിവസം പണിസ്ഥലത്തെത്തിയ രാജാവ് ചുറുചുറുക്കോടെ ജോലി ചെയ്യുന്ന അവനെക്കുറിച്ച് അന്വേഷിച്ചു. വേതനം പറ്റാതെയാണ് അവൻ ജോലി ചെയ്യുന്നതെന്നറിഞ്ഞപ്പോൾ രാജാവ് അവനെ അടുത്തു വിളിച്ച് കാര്യമന്വേഷിച്ചു. അവൻ പറഞ്ഞു: അങ്ങയോടു സംസാരിക്കുക എന്നതു മാത്രമായിരുന്നു എന്റെ അഭിലാഷം; അതു സാധിച്ചു.
ലക്ഷ്യം തീരുമാനിക്കപ്പെട്ടാൽ ഒരുകാര്യം ഉറപ്പുവരുത്തണം; പിന്നീടുവയ്ക്കുന്ന ഓരോ ചുവടും ആ ലക്ഷ്യത്തിലേക്കു ള്ളതാണെന്ന്. സ്വപ്നങ്ങൾ ഇല്ലാത്തതുകൊണ്ടല്ല; ആ സ്വപ്നങ്ങളിലേക്ക് എങ്ങനെ സഞ്ചരിക്കണമെന്ന് അറിയാത്തതുകൊണ്ടാണ് പല യാത്രകളും തുടങ്ങുകപോലും ചെയ്യാത്തത്. അഭിലാഷങ്ങളിലേക്കുള്ള യാത്രയിൽ ചില കാര്യങ്ങൾ ഉറപ്പുവരുത്തണം. കർമങ്ങൾ ദിശാബോധത്തോടെയാകണം, പ്രാപ്തിയുള്ള മാർഗദർശകർ ഉണ്ടായിരിക്കണം, ലക്ഷ്യത്തിലെത്തുംവരെ വിശ്രമിക്കരുത്.
ഇതുവരെ സഞ്ചരിക്കാത്ത വഴികളിലൂടെ പോകുന്നവർക്കു മാത്രമേ ഇതുവരെ എത്തിച്ചേരാത്ത സ്ഥലങ്ങളിൽ എത്താൻ കഴിയൂ. വാസസ്ഥാനത്തുനിന്നു ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര വിനോദസഞ്ചാരമല്ല; നിയോഗപൂർത്തീകരണമാണ്. അവിടെ വിശ്രമകേന്ദ്രങ്ങൾ ഉണ്ടാകണമെന്നു നിർബന്ധമില്ല, വഴിപോക്കരോ സഹയാത്രികരോ കാണില്ല; എങ്കിലും യാത്ര തുടരണം. നിർത്തിയാലോ എന്ന പ്രലോഭനമുണ്ടാകുമ്പോൾ എന്തിനുവേണ്ടി ഇറങ്ങിത്തിരിച്ചു എന്നാലോചിച്ചു സ്വയം പ്രചോദിപ്പിക്കണം. ഒരു കാര്യം നേടാനാഗ്രഹിക്കുമ്പോൾ അതിനുവേണ്ടി എന്തൊക്കെ ചെയ്യുന്നു എന്നതു മാത്രമല്ല; എന്തെല്ലാം ചെയ്യാതിരിക്കുന്നു എന്നതും പ്രസക്തമാണ്.
Content Summary : How to Overcome Temptation