ബലഹീനതകൾ മറ്റുള്ളവർക്കു മുന്നിൽ വെളിപ്പെടുത്താറുണ്ടോ?; തുറന്നു പറയും മുൻപ് അറിയണം ചിലത്
Mail This Article
ഇണക്കിളികൾ കൂട് നിർമിക്കാൻ സ്ഥലം തേടുകയായിരുന്നു. ആദ്യം കണ്ട വലിയ മരത്തോട് അവർ ചോദിച്ചെങ്കിലും ആ മരം സമ്മതിച്ചില്ല. നിരാശകൊണ്ട് പക്ഷികൾ പറഞ്ഞു: അഹന്തയുടെ ഫലം നീ അനുഭവിക്കും. അവർ മറ്റൊരു മരത്തിൽ കൂടുകെട്ടി. തൊട്ടടുത്ത ദിവസം പെയ്ത ശക്തമായ മഴയിൽ ആദ്യത്തെ മരം വീണു. അതുകണ്ട പക്ഷികൾ പറഞ്ഞു: അന്നേ ഞങ്ങൾ കരുതി നിനക്കീഗതി വരുമെന്ന്. മരം പറഞ്ഞു: എന്റെ വേരുകൾക്കു ബലം നഷ്ടപ്പെടുന്നത് ഞാൻ അന്നേ തിരിച്ചറിഞ്ഞിരുന്നു. എന്നിൽ കൂടുകൂട്ടിയിരുന്നെങ്കിൽ നിങ്ങളും നശിച്ചേനെ. അന്നു ഞാൻ നിരസിച്ചതിൽ ക്ഷമിക്കണം.
പുറമേ കാണുന്ന അലങ്കാരഭംഗിയൊന്നും അദൃശ്യമായി നിൽക്കുന്ന അടിത്തറയ്ക്കുണ്ടാകണമെന്നില്ല. അവയെല്ലാം പുറത്തുകാണിച്ച് ആത്മാഭിമാനം നഷ്ടപ്പെടുത്താൻ ആരും തയാറുമല്ല. എന്നും എല്ലാവർക്കും നല്ല കാലമാകില്ല. പക്ഷേ, നല്ല കാലത്തിന്റെ ജീവിതശൈലിയിൽനിന്നു പിൻവാങ്ങാൻ കഷ്ടകാലത്തും ആർക്കും മനസ്സില്ല. അതവരുടെ പ്രതിഛായയ്ക്കു മങ്ങലേൽപിക്കും. അതുകൊണ്ട് പുറമേ എല്ലാം സാധാരണഗതിയിലാണെന്നു തോന്നിപ്പിക്കത്തക്കവിധം സ്വയം നിർമിത ചട്ടക്കൂട്ടിൽ നിന്നായിരിക്കും എല്ലാവരും പെരുമാറുക. അല്ലെങ്കിലും എന്തിനാണ് എല്ലാ വേദനകളും ബലഹീനതകളും എല്ലാവരെയും വിളിച്ചറിയിക്കുന്നത്. അവയറിയുമ്പോഴുള്ള ചിലരുടെ പരിഹാസംകൊണ്ട് ആത്മബലത്തിനു കൂടുതൽ ഇളക്കംതട്ടാനേ സാധ്യതയുള്ളൂ. ജനനം മുതലേ ദുരവസ്ഥയിലായിരുന്നവർക്ക് അങ്ങനെ തുടരുന്നതിലോ അതു മറ്റുള്ളവർ അറിയുന്നതിലോ ബുദ്ധിമുട്ടുണ്ടാകില്ല. പക്ഷേ, ഇന്നലെ വരെ സ്വയംപര്യാപ്തതയുടെ അടിത്തറ ശക്തമായിരുന്നവർക്ക് അതിനു തട്ടിയ കോട്ടം ആരുടെയും മുന്നിൽ പ്രദർശിപ്പിക്കാനാവില്ല.
എല്ലാവർക്കും സ്വന്തം അസ്തിവാരത്തിന്റെ ഉറപ്പിൽനിന്നുമാത്രമേ പെരുമാറാനാകൂ. നാളത്തെ പട്ടിണിയെ ഭയക്കുന്നവന് ഇന്നൊരാളുടെ വിശപ്പുമാറ്റാൻ കഴിഞ്ഞെന്നുവരില്ല. ആർക്കും എപ്പോഴും എല്ലാവരോടും ഒരുപോലെ പെരുമാറാനുമാകില്ല. ഇതൊന്നും തിരിച്ചറിയാതെ തന്റെ ആവശ്യങ്ങളോട് അവഗണന കാണിച്ചതിന്റെ പേരിൽ മാത്രം ഒരാളെ എന്തിനു ശിക്ഷിക്കണം?
Content Summary : Never show your weakness to anyone