ADVERTISEMENT

സ്വത്തിനുവേണ്ടി മക്കൾ തമ്മിലുള്ള തർക്കം അതിരുകടന്നപ്പോൾ അപ്പൻ അവരോടു പറഞ്ഞു: വഴക്കു നിർത്തി എന്റെ കൂടെവന്നാൽ അമൂല്യനിധി കാണിക്കാം. മണിക്കൂറുകൾ നീണ്ട ബസ് യാത്രയ്ക്കുശേഷം ഉൾഗ്രാമത്തിലെ ബംഗ്ലാവിൽ അവരെത്തി. അതു തുറന്നപ്പോൾ ഉള്ളിൽ നിറയെ പ്രാവുകൾ മാത്രം. അപ്പൻ കരയുന്നതു കണ്ട് കാര്യമന്വേഷിച്ച മക്കളോട് അയാൾ പറഞ്ഞു: ഞാനും എന്റെ സഹോദരനും തമ്മിൽ വഴക്കിട്ടത് ഈ വീടിനുവേണ്ടിയായിരുന്നു. ഞാൻ ജയിച്ചു. എനിക്കു വീടു കിട്ടി. അവൻ ദൂരെയെവിടെയോ പോയി. നിങ്ങൾ ജനിച്ചത് ഇവിടെയാണ്. പിന്നീട് നമുക്ക് ഈ വീട് ഉപേക്ഷിക്കേണ്ടി വന്നു. അന്ന് ഈ വീട് വേണ്ടെന്നു വച്ചിരുന്നെങ്കിൽ എന്റെ അനുജനുണ്ടാകുമായിരുന്നു കൂടെ.

 

ഒന്നും ആർക്കും എക്കാലവും സ്വന്തമല്ല. പ്രായപൂർത്തിയായതിനുശേഷവും പ്രായാധിക്യം ആകുന്നതിനുമുൻപുമുള്ള കുറച്ചുവർഷങ്ങൾ ഉപയോഗിച്ചു മടങ്ങാം. വീതംവച്ചും വെട്ടിപ്പിടിച്ചും സ്വന്തമാക്കാനുള്ള ആഗ്രഹം യാത്ര ചെയ്യുന്ന ബസിലെ സീറ്റ് തന്റേതു മാത്രമാകണമെന്നു ചിന്തിക്കുന്നതുപോലെയാണ്. താൻ കയറുന്നതിനു മുൻപും ഇറങ്ങിയതിനുശേഷവും അവിടെ മറ്റൊരാളുണ്ടാകുമെന്നുള്ള യുക്തിബോധം ഉണ്ടെങ്കിൽ ആരും ഒന്നിനുവേണ്ടിയും പിടിവാശി എടുക്കില്ല. എന്തു വിലകൊടുത്തും സംരക്ഷിക്കേണ്ടത് സമ്പത്തല്ല, സൗഹൃദവും സമ്പർക്കവുമാണ് എന്നു തിരിച്ചറിയാത്തവർ സ്വരൂപിച്ചതെല്ലാം പ്രേതാലയങ്ങളായി അവശേഷിക്കും. 

 

ഒരു കാര്യം നേടുമ്പോൾ അതിന്റെ പേരിൽ മറ്റെന്തൊക്കെ നഷ്ടപ്പെടുന്നുണ്ട് എന്നതുകൂടി കണക്കിലെടുത്തുവേണം നേട്ടത്തിന്റെ വലുപ്പം അളക്കാൻ. കാലം മാറുന്നതിനനുസരിച്ചു താൽപര്യങ്ങളും മുൻഗണനകളും മാറും. അപ്പോഴും ഒരിക്കലും മാറാതെ നിൽക്കുന്ന കുറെ ബന്ധങ്ങളെങ്കിലും ഉണ്ടാകണം. ഒരിക്കലും നഷ്ടപ്പെടരുതാത്തതിനെ നഷ്ടപ്പെടുത്തി താൽക്കാലിക സുഖങ്ങളെ പ്രാപിക്കുന്നതാണ് പിന്നീടുണ്ടാകുന്ന കുറ്റബോധങ്ങളിൽ ഏറ്റവും വലുത്.

 

Content Summary : How to Handle Relationships and Money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com