ADVERTISEMENT

കേരളം നാലാം ശനി അവധിയെക്കുറിച്ചു തല പുകയ്ക്കുമ്പോൾ ബ്രിട്ടനിലുള്ളവരുടെ ചിന്ത ആഴ്ചയിൽ നാലുദിവസം മാത്രം ജോലിയെക്കുറിച്ചാണ്. 6 മാസം മുൻപു തുടങ്ങിയ പരീക്ഷണത്തിൽ 61 കമ്പനികളിലായി 2900 തൊഴിലാളികൾ പങ്കുചേർന്നു. കേംബ്രിജ് സർവകലാശാല, ബോസ്റ്റൺ കോളജ്, ചില സന്നദ്ധസംഘടനകൾ എന്നിവയുടെ സഹായവുമുണ്ടായിരുന്നു. ഫലം ഗംഭീരമായിരുന്നത്രേ.

Read Also : പഠനത്തിലും തൊഴിലിലും പ്രതീക്ഷിച്ചത്ര ഉയർച്ച നേടാൻ കഴിയുന്നില്ലേ

ആളോഹരി ആനന്ദം

 

പരീക്ഷണത്തിൽ കണ്ട ഏറ്റവും വലിയ ഗുണം തൊഴിലാളികളുടെ മാനസികാരോഗ്യം മെച്ചപ്പെട്ടതാണത്രേ. സ്‌ട്രെസ് കാര്യമായി കുറഞ്ഞെന്നു പറഞ്ഞത് 71% പേർ. വർക്ക്-ലൈഫ് ബാലൻസ് മെച്ചപ്പെട്ടെന്ന് 60% പേർ. ഉറക്ക, വിശ്രമ ശീലങ്ങൾ കൂടുതൽ ആരോഗ്യകരമായി.

 

കമ്പനികളുടെ അവസ്ഥയോ ? അവരും ഹാപ്പി. വരുമാനത്തിൽ ഇടിവില്ല. ചില കമ്പനികൾക്കാകട്ടെ വരുമാനം കൂടുകയും ചെയ്തു. മാർക്കറ്റിങ്, ഫിനാൻസ്, സന്നദ്ധസേവനം തുടങ്ങി വ്യത്യസ്ത മേഖലകളിലെ കമ്പനികളാണ് പരീക്ഷണത്തിൽ പങ്കുചേർന്നത്. 18% സ്ഥാപനങ്ങളും ഈ രീതി തുടരാൻ തീരുമാനിച്ചിരിക്കുകയാണ്. 92% സ്ഥാപനങ്ങൾക്കും പൊതുവേ അനുഭാവപൂർണമായ നിലപാടാണ്. എന്നാൽ ജീവനക്കാർ കൂടുതൽ ദിവസങ്ങൾ ജോലി ചെയ്യേണ്ട ആരോഗ്യ, ടൂറിസം മേഖലകളിൽ ഇതെങ്ങനെ നടപ്പാക്കുമെന്ന പ്രശ്നമുണ്ട്.

 

പ്രകൃതിയും ഹാപ്പി

 

ആഴ്ചയിൽ 4 ദിവസം മാത്രമാണു ജോലിയെങ്കിൽ പാരിസ്ഥിതിക മെച്ചങ്ങളുമുണ്ട്. തൊഴിലിടങ്ങളിലേക്കുള്ള യാത്ര കുറയും. ഇന്ധന ഉപയോഗം കുറയുമ്പോൾ കാർബൺ ബഹിർഗമനം കുറയും. ബെൽജിയത്തിൽ ഇത്തരം രീതി വേണ്ട തൊഴിലാളികൾക്ക് അതു തിരഞ്ഞെടുക്കാൻ നിയമപരമായ അവകാശമുണ്ട്. ഐസ്‌ലൻഡിൽ 90% ജീവനക്കാരും ഈ രീതി പിന്തുടരുന്നു. ജർമനി, ന്യൂസീലൻഡ്, കാനഡ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലും താമസിയാതെ സമാന പരീക്ഷണങ്ങൾ തുടങ്ങുമെന്നാണു പ്രതീക്ഷ.

 

ഇന്ത്യയിലോ ?

 

1920ൽ ഹെന്റി ഫോഡാണ് 5 ദിന തൊഴിൽരീതി രൂപപ്പെടുത്തിയത്. വിദേശത്ത് ആ രീതിക്ക് ഏറെ സ്വീകാര്യത കിട്ടിയെങ്കിലും ഇന്ത്യയിൽ ഇന്നും മിക്ക മേഖലകളിലും 6 ദിന തൊഴിൽരീതി നിലനിൽക്കുന്നു. ഐടിയാണ് ഇതിന് അപവാദം.ഒറ്റയടിക്കു മാറ്റമുണ്ടായേക്കില്ലെങ്കിലും 4 ദിന തൊഴിൽരീതിക്ക് ഇന്ത്യയിലും സാധ്യതകളുണ്ട്- പ്രത്യേകിച്ചും ടെക്‌നോളജി, ബാങ്കിങ്, ഇ കൊമേഴ്‌സ്, ഇൻഷുറൻസ് മേഖലകളിൽ. ദിവസം 12 മണിക്കൂർ ജോലി ചെയ്യുന്നവർക്ക് ഒരു ദിവസം കൂടി അവധി നൽകാനുള്ള ബിൽ കർണാടക നിയമസഭ അടുത്തകാലത്തു പാസാക്കിയിരുന്നു.

 

4-day work week trial yields overwhelming success in U.K

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com