ADVERTISEMENT

സംരംഭകത്വമോ, അതൊക്കെ ചെറുപ്പക്കാർക്ക് പറഞ്ഞിട്ടുള്ളതല്ലേ? ഈ ധാരണ തെറ്റാണെന്ന് പണ്ടുതന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കെഎഫ്സിയുടെ സ്ഥാപകനായ കേണൽ സാൻഡേഴ്സിനെപ്പോലെയുള്ളവരുടെ വിജയഗാഥ എല്ലാവരും കേട്ടിരിക്കും. ഇത്തരമൊരു വിജയകഥയുടെ കേരളത്തിലെ നല്ലൊരു ഉദാഹരണമാണ് 60 വയസ്സുകാരിയായ സുഷമാദേവി. തപാൽവകുപ്പിൽ നിന്ന് പോസ്റ്റ് മാസ്റ്ററായി വിരമിച്ച പെരുമ്പാവൂർ തൊടാപ്പറമ്പ് മാളിയേക്കൽ സുഷമാദേവിക്ക്, കോവിഡ് ലോക്ഡൗൺ കാലത്താണ് നൈപുണ്യമുള്ള എന്തെങ്കിലും കാര്യങ്ങൾ പഠിച്ച് പരിശീലിച്ച് അതിലൂടെ ഒരു ചെറുകിട സംരംഭം തുടങ്ങണമെന്ന് ആഗ്രഹം ജനിക്കുന്നത്. എന്നാൽ എന്തു പഠിക്കണമെന്നോ എങ്ങനെ പഠിക്കണമെന്നോ സുഷമയ്ക്ക് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല.

Read Also : 55 ലക്ഷത്തിന്റെ റിസർച് ഫെലോഷിപ് സ്വന്തമാക്കി അഞ്ജന

അസാപ് കേരളയുടെ പെരുമ്പാവൂരിലെ കമ്യൂണിറ്റി സ്കിൽ പാർക്കിലെ ട്രെയിനിങ് ഇൻസ്ട്രക്ടർ വിനയ് തോമസിനോട് തന്റെ ലക്ഷ്യത്തെക്കുറിച്ച് സുഷമ സംസാരിച്ചു. എൽഇഡി മാനുഫാക്ചറിങ് കോഴ്സ് പഠിക്കാനാണ് വിനയ് നിർദേശിച്ചത്. ഇലക്ട്രോണിക്സ് ഒന്നും തന്നെ സുഷമ ദേവിക്ക് അറിയില്ലായിരുന്നു. കോവിഡ് കാലമാണെങ്കിലും നൈപുണ്യ പഠനത്തിന് സർക്കാർ ഇളവ് നൽകിയ സമയമായിരുന്നു അത്. സുഷമ ദേവിക്കൊപ്പം സഹോദരൻ അജിത്കുമാർ (59) കൂടി വന്നു. ഈ ചെറിയ ചുവടുവയ്പ് തങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ ഘട്ടം തുറക്കാനുള്ളതാണെന്ന് സഹോദരങ്ങൾക്ക് ഒരു സൂചനയും അന്നുണ്ടായിരുന്നില്ല.

 

പഠനം അവരിൽ ആത്മവിശ്വാസം വളർത്തി. എൽഇഡി നിർമാണത്തിലും പ്രവർത്തനത്തിലും ഒരു പുതിയ കരിയറിനുള്ള സാധ്യതകൾ അവർ കാണാൻ തുടങ്ങി. ഈ മേഖലയിലെ മറ്റ് പ്രഫഷനലുകളുമായും അവർ ആശയവിനിമയം നടത്തി. തോറ്റുപോയവരെയും വിജയിച്ചവരെയും കാണുകയും സംസാരിക്കുകയും ചെയ്തു. അവർ നേടിയ ജീവിതപാഠങ്ങൾ സ്വാംശീകരിക്കാനും ഇരുവരും ശ്രമിച്ചു. താമസിയാതെ, ഇരുവരും ഒരു ബിസിനസ്സിനുള്ള സാധ്യത കണ്ടെത്തി. അധിക റഫറൻസുകളിലൂടെയും മാർക്കറ്റ് ഗവേഷണത്തിലൂടെയും, എൽഇഡി ലൈറ്റുകളുടെ നിർമാണത്തിനും വിതരണത്തിനുമായി ഒരു എന്റർപ്രൈസ് തുടങ്ങാനുള്ള തീരുമാനത്തിൽ അവർ എത്തി. ഇരുവരുടെ ബന്ധുക്കളും സഹായിച്ചു.

 

പെരുമ്പാവൂരിൽ തങ്ങൾക്കുള്ള വസ്തു അവർ ബിസിനസ് സ്ഥലമാക്കി മാറ്റി. ജീവിതത്തിലെ ഒരു പുതിയ ഘട്ടത്തിന്റെ ഉദയത്തിന്റെ പര്യായമായ തങ്ങളുടെ പുതിയ സംരംഭത്തിന് അവർ ‘ഡേവ്യൂ’ എന്ന് പേരിട്ടു. എറണാകുളം ജില്ലയിലെ കൂവപ്പടി പഞ്ചായത്തിൽ തോടാപ്പറമ്പിലാണ് അവരുടെ സ്ഥാപനം.

 

ചുരുങ്ങിയ സമയത്തിനുള്ളിൽ, കഠിനമായ മാർക്കറ്റിങ് ശ്രമങ്ങളിലൂടെയും നെറ്റ്‌വർക്കിങ്ങിലൂടെയും അവർ വിപണിയിൽ വിജയകരമായി നിലയുറപ്പിച്ചു. അസാപ് ക്ലാസുകളിലെ അടിസ്ഥാന പാഠങ്ങൾ കൂടാതെ, വിപണിയിൽ നിന്നുള്ള ആവശ്യം നിറവേറ്റുന്നതിനായി എൽഇഡി ലൈറ്റുകളുടെ പുതിയ വകഭേദങ്ങളും അവർ നിർമിച്ചു. ഉൽപന്നങ്ങളുടെ ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ള വിതരണം ആരംഭിക്കുകയും അതുവഴി നഷ്ടം ഇല്ലാതാക്കുകയും ചെയ്തു.

തിരിഞ്ഞു നോക്കുമ്പോൾ, വിരമിക്കൽ കാലയളവിൽ പോലും ഒരു പുതിയ വൈദഗ്ധ്യം പഠിക്കാനുള്ള തീരുമാനം തന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലായി സുഷമാ ദേവി ഓർക്കുന്നു.സ്വകാര്യ കമ്പനി ജീവനക്കാരനായ രാമചന്ദ്രനാണു സുഷമയുടെ ഭർത്താവ്.

 

Content Summary : Success stories of Sushama Devi and her brother Ajith Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com