പ്രശ്നങ്ങൾ വരുമ്പോൾ ഒപ്പം നിന്നവരെ ഒറ്റപ്പെടുത്തുന്നവരോട്; വെല്ലുവിളിയല്ല, പ്രതികരണമാണ് അവരെ വീഴ്ത്തിയത്...

HIGHLIGHTS
  • ഒരിക്കലും തിരുത്താനോ മാറ്റം വരുത്താനോ ആകാത്ത കാര്യങ്ങളുണ്ട്.
  • എല്ലാവരും കേൾക്കില്ല, കേൾക്കുന്ന എല്ലാവരും ശ്രദ്ധിക്കില്ല.
how-to-help-the-people-in-need
Representative Image. Photo Credit : fizkes/Shutterstock
SHARE

മലമുകളിൽ  ഗുരുവിനെ കാണാൻ കാട്ടുകള്ളനെത്തി.  മുട്ടുകുത്തി ഗുരുവിനോടു പറഞ്ഞു: എന്റെ പാപങ്ങൾ മനസ്സമാധാനം കെടുത്തുന്നു. ഗുരു പറഞ്ഞു: ഞാനും പാപിയാണ്. അയാൾ വീണ്ടും പറഞ്ഞു: ഞാൻ കള്ളനും പിടിച്ചുപറിക്കാരനുമാണ്. ഗുരുവും പറഞ്ഞു: ഞാനും മോഷ്ടിച്ചിട്ടുണ്ട്. കള്ളൻ പറഞ്ഞു: ഞാൻ കൊലപാതകിയുമാണ്. താനും കൊലപാതകം ചെയ്തിട്ടുണ്ടെന്നു ഗുരു മറുപടി കൊടുത്തു. അയാൾ പതുക്കെ എഴുന്നേറ്റ് ഗുരുവിന്റെ കണ്ണുകളിലേക്കു നോക്കി. നൃത്തം ചെയ്താണ് അയാൾ മലയിറങ്ങിയത്. എല്ലാം കണ്ടുനിന്ന ശിഷ്യൻ ഗുരുവിനോടു ചോദിച്ചു: അങ്ങെന്തിനാണ് ചെയ്യാത്ത കുറ്റങ്ങളെല്ലാം ചെയ്തെന്നു പറഞ്ഞത്? ഗുരു പറഞ്ഞു: ഞാൻ പറഞ്ഞതൊന്നും അയാൾ വിശ്വസിച്ചിട്ടുണ്ടാകില്ല. പക്ഷേ, അയാൾ സമാധാനത്തോടെയാണു തിരിച്ചുപോയത്.

Read Also : ഒരിക്കൽ ഒപ്പമുണ്ടായിരുന്നവയെല്ലാം അവസാനം വരെ കാണണമെന്നില്ല

താദാത്മ്യം പ്രാപിക്കാൻ കഴിഞ്ഞാൽ രൂപാന്തരം വരുത്താനാകും. പുറമേനിന്നുള്ള പരിഹാരം അസാധ്യമാണ്. അതു പ്രതിസന്ധി നേരിടുന്നവരുടെ ഉള്ളിൽനിന്നു വരേണ്ടതാണ്. സ്വയം അംഗീകരിക്കാനും മാറ്റം വരുത്താനുള്ള ശേഷിയിൽ ഉറച്ചുവിശ്വസിക്കാനും ഒരാളെ പ്രാപ്തനാക്കുകയാണ് അയാളെ കേൾക്കുന്നവരുടെ ഉത്തരവാദിത്തം. ഒരിക്കലും തിരുത്താനോ മാറ്റം വരുത്താനോ ആകാത്ത കാര്യങ്ങളുണ്ട്. അതു സംഭവിച്ചുകഴിഞ്ഞു. അവയോടു പൊരുത്തപ്പെടാനും തുടർനടപടികളിലേക്കു നീങ്ങാനും കഴിഞ്ഞാൽ മതി. അതിന്, ചേർന്നുനിൽക്കുന്ന മാർഗദർശി സഹായകമാകും. 

എല്ലാവരും കേൾക്കില്ല, കേൾക്കുന്ന എല്ലാവരും ശ്രദ്ധിക്കില്ല, ശ്രദ്ധിക്കുന്ന എല്ലാവർക്കും സഹാനുഭൂതിയുണ്ടാകില്ല. നിർബന്ധിക്കപ്പെടുന്നതിന്റെ പേരിൽ കേൾക്കുന്നവരും കേൾവി ഒരു ദൗത്യമായി കൊണ്ടുനടക്കുന്നവരുമുണ്ട്. ആദ്യകൂട്ടർ ചെവി മാത്രമേ നൽകൂ. രണ്ടാമത്തവർ ഹൃദയവും നൽകും. പ്രശ്നങ്ങളല്ല ആളുകളെ കടപുഴക്കുന്നത്. വെല്ലുവിളി വന്നപ്പോൾ ചുറ്റുമുണ്ടായിരുന്നവർ നടത്തിയ പ്രതികരണങ്ങൾ കണ്ടിട്ടാണ് പലരും തളർന്നുപോയതും നിരാശരായതും. എന്നും ഒപ്പമുള്ളവർക്ക് ആപത്തുവരുമ്പോൾ ഓടി രക്ഷപ്പെടുന്നവരുണ്ട്. തങ്ങളിതൊന്നും അറിഞ്ഞില്ലെന്ന ഭാവത്തിൽ നിസ്സംഗതയോടെ നിൽക്കുന്നവരുമുണ്ട്. കിട്ടിയ അവസരം മുതലാക്കി ആൾക്കൂട്ടത്തിനൊപ്പംനിന്നു കല്ലെറിയുന്നവരും വിരളമല്ല. 

പ്രശ്നങ്ങളുടെ ആഴവും വ്യാപ്തിയും കൂട്ടുന്ന വ്യക്തികൾക്കും സാഹചര്യങ്ങൾക്കുമൊപ്പം പരിഹാരത്തിന്റെ കച്ചിത്തുരുമ്പെങ്കിലും നീട്ടുന്ന ചിലരുണ്ടാകും. അവരെ കണ്ടെത്താനും അവർക്കൊപ്പം അൽപസമയമെങ്കിലും ചെലവഴിക്കാനും കഴിഞ്ഞാൽ അതു ജീവിതത്തിലേക്കുള്ള തിരിച്ചുവരവാണ്. 

Content Summary : How to Help the People in Need

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS