ADVERTISEMENT

കുട്ടിക്കാലത്ത് പലതരത്തിലുള്ള അവഗണനകളും പല കുട്ടികൾക്കും സഹിക്കേണ്ടി വരാറുണ്ട്. അപൂർവം ചില അധ്യാപകർ കുട്ടികളുടെ ഉള്ളറിഞ്ഞു പെരുമാറാറുമുണ്ട്. കഴിവുകളുണ്ടായിട്ടും അവസരങ്ങൾ ലഭിക്കാത്തതുകൊണ്ടു മാത്രം വേദികൾ ലഭിക്കാതെ പോയ ഒരുപാട് കുട്ടികളുണ്ട്. അവരിൽ ഒരാളാക്കാതിരുന്നതിന് നന്ദി പറഞ്ഞുകൊണ്ടാണ് അശ്വതി ഗോപൻ തന്റെ പ്രിയപ്പെട്ട അധ്യാപികയെ ഗുരുസ്മൃതി എന്ന പംക്തിയിലൂടെ ഓർക്കുന്നത്.  

Read Also : ഇന്ദ്രാണി ടീച്ചറുടെ കൈയിലെ ‘പറക്കും പുസ്തകങ്ങ’ളും സായിപ്പിന്റെ അഭിനന്ദനവും; മറക്കില്ലൊരിക്കലും

എന്നെ ഏറെ സ്വാധീനിച്ച ഒരു അധ്യാപികയാണ് സെന്റ് തെരേസാസ് ഹയർസെക്കൻഡറി സ്കൂളിൽ 7–ാം ക്ലാസിലെ ക്ലാസ്സ്‌ ടീച്ചർ ആയിരുന്ന ഇന്ദ്രാണി ടീച്ചർ. പഠിക്കാൻ ഞാൻ ആവറേജ് ആണ് അന്നും എന്നും. അന്നൊക്കെ 6th പാസ്സ് എന്നറിയുമ്പോൾ ഒരേ സമയംസന്തോഷവും പിന്നൊരു പേടിയും തോന്നും. അതിന്റെ കാരണം ജയിച്ചു ചെല്ലുന്നത് ഇന്ദ്രാണി ടീച്ചർ ക്ലാസ്ടീച്ചറായ ക്ലാസിലേക്കാണ് എന്നതായിരുന്നു. 

 

ഏഴിലേക്ക് ജയിക്കുന്ന പഠിപ്പിസ്റ്റുകൾക്ക് എങ്ങനെയായിരുന്നു എന്നെനിക്കറിയില്ല. എനിക്ക് നല്ല ഭയം ഉണ്ടായിരുന്നു. അഞ്ചാം ക്ലാസിലും ആറാം ക്ലാസിലും സോഷ്യൽസയൻസ് പഠിപ്പിച്ചിരുന്നത് ടീച്ചർ ആയിരുന്നതിനാൽ ഇന്ദ്രാണി ടീച്ചറിന്റെ കർക്കശ സ്വഭാവത്തെക്കുറിച്ച് കുട്ടികൾക്കെല്ലാം ഏകദേശധാരണയുണ്ടായിരുന്നു. കൂട്ടുകാരുടെ ഒരു വലിയ സംഘത്തോടൊപ്പം ഏഴാം ക്ലാസിലെത്തി. സംഭവബഹുലമായിരുന്നു 12 വയസ്സും ആ കാലഘട്ടവും. മൂന്നും അഞ്ചും വയസ്സു മുതൽ കാണുന്ന പെണ്ണുങ്ങളെല്ലാം കൗമാരത്തിലേക്കു കടന്നുകൊണ്ടിരുന്ന പ്രായം. ( ഞങ്ങടെ  സ്കൂൾ പെൺകുട്ട്യോൾടെ മാത്രം ആയിരുന്നു ). ചിലർക്ക് ഭംഗി വയ്ക്കുന്നു, മറ്റുചിലർക്ക്  ഭംഗി  പോകുന്നു. ചിലർക്ക് പെട്ടെന്ന് ഉയരവും വണ്ണവും കൂടുന്നു. ചിലർക്ക് മുഖക്കുരു വരുന്നു. ചിലർക്ക് വയറുവേദനിക്കുന്നു.  ആകുലതയും ആശങ്കയും നിറഞ്ഞ ആർത്തവദിനങ്ങൾ ഡമോക്ലീസിന്റെ വാള്  പോലെ നിൽക്കുന്ന കാലം.

 

രൂപവും മനസ്സും മാറുന്ന സമയത്തും ഹോർമോൺ വ്യതിയാന സമയത്തുമൊക്കെ അമ്മ, അധ്യാപകർ തുടങ്ങിയവരുടെ ഇടപെടലിനു വളരെ അധികം പ്രധാന്യമുണ്ട്. ആ സമയത്ത് ഒരു അധ്യാപികയ്ക്ക് പാഠ്യേതര വിഷയത്തെക്കുറി ച്ചൊക്കെ  പറയണം. പറയേണ്ടി വരാം. ചിലരത് ഒഴിവാക്കും. ചിലർ പറയും ( ഇപ്പോൾ നിർബന്ധമാണോയെന്ന് അറിയില്ല.. പണ്ടത് ഓപ്‌ഷണൽ ആയിരുന്നു ). ഇന്ദ്രാണി ടീച്ചർ  അതിനെക്കുറിച്ച് മാത്രമല്ല സ്വന്തം ശരീരം  എങ്ങനെ പരിപാലിക്കണമെന്നും വൃത്തിയായി സൂക്ഷിക്കണമെന്നുമൊക്കെ ക്ലാസ്സിൽ പറഞ്ഞു തന്നിരുന്നു. അത്തരം കാര്യങ്ങളൊക്കെ ആദ്യമായി ഞാൻ കേട്ടതും അക്കാലത്തായിരുന്നു.  

 

സ്കൂൾ കാലഘട്ടത്തിൽ യൂത്ത്ഫെസ്റ്റിവലിന് വ്യക്തിഗത ഇനങ്ങളിലൊന്നും ഞാൻ പങ്കെടുത്തിരുന്നില്ല. (ആഗ്രഹമില്ലാഞ്ഞിട്ടല്ല. കുഞ്ഞു മനസ്സിലെ ആ ദുഃഖം പക്ഷേ അധികമാർക്കും അറിയില്ല. അവസരമേ കിട്ടാത്ത കഴിവുള്ള എത്രയോ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നിരിക്കാം .) ടീച്ചർ എനിക്ക് ആർട്ട് ചാപ്റ്ററുമായി ബന്ധപ്പെട്ട്  ക്ലാസിൽ ഡെമോൺസ്ട്രേഷൻ ചെയ്യാനും മറ്റുമൊക്കെയായി  അവസരങ്ങൾ തന്നിട്ടുണ്ട്. എനിക്കത് വല്യ അംഗീകരമായിരുന്നു. പിന്നീട് എന്റെ കലാജീവിതത്തിലെ സുവർണകാലം ആരംഭിക്കുന്നത്  9–ാം ക്ലാസ്സ്‌ മുതലാണ്. അതുപോലെ ഞാൻ ഒൻപതിൽ വച്ച് ആദ്യമായി കഥകളിക്ക് വേഷം കെട്ടി ആടിയപ്പോൾ കളി തീരുന്ന വരെ ആസ്വദിച്ച ശേഷം ഗ്രീൻ റൂമിൽ വന്ന് ടീച്ചർ ചോദിച്ചു. ‘‘ നിനക്കിതിനൊക്കെയുള്ള ആരോഗ്യം ഉണ്ടോ മോളേ’’. ടീച്ചറത് ആത്മാർഥമായിത്തന്നെയാണ് ചോദിച്ചത്. കാരണം കിരീടത്തിന് തന്നെ മൂന്നു കിലോയോളം ഭാരമുണ്ട്. പിന്നെ വേഷമെല്ലാം കൂടി 10,12 കിലോയുണ്ട്. എന്റെ തൂക്കം അന്ന് 45 കിലോയാണ്. സത്യം പറഞ്ഞാൽ ഉടുത്തു കെട്ടഴിക്കാൻ  നേരം ഞാൻ വിറയ്ക്കുകയായിരുന്നു. അന്നനുഭവിച്ച ക്ഷീണത്തിന്റെ കാര്യമോര്‍മയുള്ളതുകൊണ്ട്  പിന്നീട് ആ സാഹസത്തിന് ഞാൻ മുതിർന്നിട്ടില്ല. 

Read Also : എന്തൊരു ജാഡയാണെന്ന മുൻവിധി തിരുത്തിയെഴുതി; തർക്കിക്കുമ്പോഴും ന്യായീകരണത്തിലെ ശരി ചൂണ്ടിക്കാണിച്ചതിന് നന്ദി ജേക്കബ് സർ

പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് ഞാനും സുഹൃത്തും കൂടി അധ്യാപകദിനത്തിൽ ടീച്ചറിന് നല്ലൊരു  ആശംസാകാർഡ് കൊടുത്തിരുന്നു. യൂത്ത് ഫെസ്റ്റിവല്‌‍ ഗ്രീൻ റൂമിൽ വച്ച് കണ്ടപ്പോൾ ടീച്ചർ ഒരു ചെറുചിരിയോടെ പതുക്കെ ചോദിച്ചു. ‘‘ എവിടുന്ന് ഒപ്പിച്ചു അത്’’.  ഏഴാം ക്ലാസ്സിൽ വച്ച് സിനിമാറ്റിക് ഗ്രൂപ്ഡാൻസ് കളിച്ച ദിവസം. എനിക്ക് സാരി കൊണ്ടുവരാമെന്ന് പറഞ്ഞ കുട്ടി കൊണ്ടുവന്നില്ല. അന്ന് ടീച്ചർ വീട്ടിൽപ്പോയി അതേ കളറിലുള്ള സാരി കൊണ്ടുവന്നു തന്നു. 

 

വേറൊരു അനുഭവം പറയാം. ഓഗസ്റ്റ് 15 ന് പല കുട്ടികളും സ്കൂളിൽ വരില്ല. പക്ഷേ അന്നു ക്ലാസിൽ വന്ന കുട്ടികൾക്ക് ടീച്ചർ 5 മാർക്ക് ഗ്രേസ്മാർക്ക് തന്നു. അതു കിട്ടിയവരിൽ ഞാനും ഉണ്ടായിരുന്നു. ( ഇത്തരം കാര്യങ്ങളൊന്നും മറ്റ് അധ്യാപകർ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല.) സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് 10 വർഷത്തിന്  ശേഷം  ഞാൻ  റിയൂണിയൻ പ്രോഗ്രാമിനും വാർഷിക ആഘോഷത്തിനും നൃത്തം ചെയ്തു. പ്രസവശേഷം എന്റെ കുഞ്ഞിന് 10 മാസം പ്രായമുള്ളപ്പോഴായിരുന്നു അത്. അന്ന് ഡാൻസ് കഴിഞ്ഞപ്പോൾ എന്നോട് പറഞ്ഞു. ‘‘നീ  വണ്ണമൊക്കെ വച്ചപ്പോൾ പഴയതുപോലെ  കളിക്കാൻ പറ്റുമോന്ന് ഞാൻ സംശയിച്ചു. പക്ഷേ ഇപ്പോഴും നിനക്ക് നല്ല മെയ്‌വഴക്കമുണ്ട്’’. പ്രചോദനം തരുന്ന ഈ വാക്കുകളൊക്കെ എനിക്ക് ധാരാളമായിരുന്നു. പിന്നെ വളരും തോറും എനിക്കാ സ്നേഹത്തിന്റെ ആഴം കൂടുതൽ മനസിലാകാൻ തുടങ്ങി. 

 

എന്നെ വിവാഹം ചെയ്തയച്ചത് കുളപ്പുളയിലേക്കാണ്. ഭർത്താവിന്റെ വീടിനടുത്താണ് ടീച്ചറിന്റെ വീട്. എന്നും ഞാൻ അവിടെ എത്തുമ്പോൾ കോലായിലേക്ക് നോക്കും. അവിടെയെവിടെയെങ്കിലും ടീച്ചറുണ്ടോയെന്ന്. ഗേറ്റിന്റെ മതിലിൽ പലപ്പോഴും മയിൽ വന്നിരിക്കുന്നത് കാണാം. പക്ഷികൾക്ക് വെള്ളവും ഭക്ഷണവും വക്കുന്നുണ്ടെന്നും. ഒരിക്കൽ ഞാൻ ഏറ്റവും ഭയപ്പെട്ടിരുന്ന ടീച്ചർ എനിക്കേറ്റവും പ്രിയപ്പെട്ട അധ്യാപികയാണിന്ന്. വളരെ ചുരുങ്ങിയ സംഭാഷണങ്ങളെ ഞങ്ങൾ തമ്മിൽ ഉണ്ടായിട്ടുള്ളൂ. പക്ഷേ അദൃശ്യമായ ഒരു സ്നേഹനൂലിഴ ഞങ്ങളെ ബന്ധിപ്പിച്ചിട്ടുണ്ട്. അമൂല്യമായൊരു ജോലിയാണ് അധ്യാപനം. അത് ആത്മാർഥതയോടെ ആകുമ്പോൾ...

 

Content Summary : Career Gurusmrithi Series -Aswathy Gopan Talks About Her Favorite Teacher

 

പ്രിയ വായനക്കാരേ, അധ്യാപകരെക്കുറിച്ചുള്ള ഉള്ളു തൊടുന്ന അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. ഓർമക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ ‘ഗുരുസ്മൃതി’ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com