ചിലരുടെ സ്നേഹം ചിലപ്പോഴൊക്കെ നമ്മൾ തിരിച്ചറിയാതെ പോകാറുണ്ട്. തിരിച്ചറിഞ്ഞിട്ടും വേണ്ട പോലെ പരിഗണിക്കാതെ പോകാറുണ്ട്. പിന്നെയൊരു കാലത്ത് ആ സ്നേഹം നഷ്ടപ്പെടുമ്പോളായിരിക്കും ആ ശൂന്യത എത്ര വലുതായിരുന്നുവെന്ന് നമ്മൾ തിരിച്ചറിയുന്നത്. അത്തരമൊരു ഹൃദയ സ്പർശിയായ അനുഭവമാണ് ‘ മൈ സ്കൂൾ ഡയറി’ എന്ന പംക്തിയിലൂടെ വിമല ടി.എൻ എന്ന റിട്ടയര്‍ഡ് അധ്യാപിക പങ്കുവയ്ക്കുന്നത്.
ഒരു കുഞ്ഞു ചിരിയുടെ വേദനിപ്പിക്കുന്ന ഓർമ വിമല ടീച്ചർ പങ്കുവയ്ക്കുന്നതിങ്ങനെ :-
എന്റെ പൂർവകാല സ്മരണാരാമത്തിലെ സൗഗന്ധിക പൂക്കൾ ഇറുത്തു രസിച്ചിടാൻ ശ്രമിക്കുമ്പോൾ എന്നെ വേദനിപ്പിക്കുന്ന ഒരോർമ്മയാണ് വരുന്നത്.1972-ൽ ആണ് എനിക്ക് സർക്കാർ സർവീസിൽ അധ്യാപിക ആയി ജോലി കിട്ടുന്നത്. മലപ്പുറം ജില്ലയിലെ വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു കുഗ്രാമത്തിൽ ആയിരുന്നു എന്റെ ആദ്യ നിയമനം. കോട്ടയം ജില്ലയിൽ നിന്നുള്ള മറ്റ് രണ്ട് അധ്യാപികമാർക്കും എന്നോടൊപ്പം ആ സ്കൂളിൽ ആദ്യ നിയമനം കിട്ടിയിരുന്നു.
ഞാൻ നല്ലവണ്ണം ഒരുങ്ങി ഭംഗിയായി വസ്ത്രം ധരിച്ച് ആ കൂട്ടുകാരികളുമായി തമാശകൾ പറഞ്ഞ് രസിച്ചാണ് എന്നും സ്കൂളിൽ പോയിരുന്നത്. ആ കാഴ്ച കാണാൻ സഹപ്രവർത്തകരും വിദ്യാർഥികളും കാത്തു നിൽക്കുമായിരുന്നു. സുജാതയെന്ന വിദ്യാർഥിനി വളരെ ആരാധനയോടെ നോക്കി നിൽക്കാറുള്ളത് ഞാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു.
പത്തുപന്ത്രണ്ട് വയസ്സുള്ള അവളുടെ മുഖത്ത് എപ്പോഴും ചിരിയാണ്. സ്കൂൾ വരാന്തയിലെ തൂണിൽ പിടിച്ച് അവൾ എന്നും എന്റെ വരവും പ്രതീക്ഷിച്ച് ചിരിച്ച മുഖവുമായി കാത്തു നിൽക്കുമായിരുന്നു. ‘നിനക്ക് ക്ലാസ്സിൽ പോയിരിക്കരുതോ, പാഠങ്ങൾ വായിച്ചു നോക്കരുതോ’ എന്നൊക്കെ ചിലപ്പോൾ ഞാൻ അവളെ വഴക്ക് പറഞ്ഞിട്ടുണ്ട്. അപ്പോൾ ചിരിച്ച മുഖത്തോടെ അവൾ ക്ലാസിലേക്ക് ഓടിപ്പോകും. എന്റെ മൃദുശകാരം അവളെ സന്തോഷിപ്പിക്കുന്ന തായി എനിക്ക് പലപ്പോഴും തോന്നിയിരുന്നു.
ഇതിനിടെ സ്ഥലം മാറ്റം കിട്ടിയപ്പോൾ ഞാൻ നാട്ടിലേക്ക് മടങ്ങി. അത് സുജാതക്ക് ഒട്ടും സഹിക്കാനായില്ല. അവൾ പതിവു പോലെ സ്കൂളിന്റെ വരാന്തയിലെ തൂണിൽ പിടിച്ച് എന്റെ വരവ് പ്രതീക്ഷിച്ച് നിൽക്കുമായിരുന്നുവെന്ന് മറ്റ് അധ്യാപകർ പറഞ്ഞറിഞ്ഞു. അവളെ അന്വേഷിച്ചുകൊണ്ട് ഞാൻ അവിടെയുള്ള അധ്യാപകർക്ക് കത്തുകളെഴുതുമായിരുന്നു.
Read Also : സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ രണ്ടാം റാങ്ക്; ഇത് സാജിത വാശിക്കു നേടിയ വിജയം
നാട്ടിലെ സ്കൂളിൽ ജോയിൻ ചെയ്ത് ഒരു മാസം കഴിഞ്ഞപ്പോൾ എനിക്ക് കൂട്ടുകാരിയുടെ കത്തുവന്നു. സുജാത പനി ബാധിച്ച് ആശുപത്രിയിലായിരുന്നെന്നും അവിടെ വച്ച് മരിച്ചെന്നും അവൾ എന്നെക്കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നെന്നും ആ കത്തിൽ എഴുതിയിരുന്നു. ആ വാർത്ത എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇന്നും അതോർക്കുമ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നാറുണ്ട്. ഇപ്പോഴും അവളെക്കുറിച്ചോർക്കുമ്പോൾ എന്റെ മനസ്സിൽ ആ പഴയചിത്രമാണ് തെളിഞ്ഞു വരുന്നത്.
Content Summary : Heartbreaking Tale of Love and Loss: Retired Teacher Shares Painful Memory of a Student's Unrequited Affection
നിങ്ങൾ ഒരു അധ്യാപികയോ, അധ്യാപകനോ ആണോ?. അധ്യാപന സേവനത്തിന് ശേഷം വിരമിച്ചവരാണോ?.ഉള്ളു തൊട്ട, ഇന്നും ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്ന കുഞ്ഞു മുഖങ്ങളെപ്പറ്റിയുള്ള ഓർമകൾ,അനുഭവങ്ങൾ മനോരമ ഓൺലൈൻ കരിയർ ചാനലിലൂടെ പങ്കുവയ്ക്കാം.തിരഞ്ഞെടുക്കുന്ന അനുഭവക്കുറിപ്പുകൾ മനോരമ ഓൺലൈൻ കരിയർ ചാനലിലെ ‘മൈ സ്കൂൾ ഡയറി’ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും. രചനകളും ചിത്രങ്ങളും cutomersupport@mm.co.in എന്ന ഇ– മെയിലിലേക്ക് അയയ്ക്കാം.