‘സാന്ദ്ര, നീ റാങ്ക് വാങ്ങൂ’, ജീവിതത്തിന്റെ വഴിതിരിച്ച ആ വാക്കുകൾ, ജോർജ് സാറെന്ന അദ്ഭുതസൃഷ്ടി

Mail This Article
‘അധ്യാപകന് അഭിനേതാവും തന്റെ ജോലിയെ തീവ്രമായി പ്രണയിക്കുന്ന കലാകാരനും കൂടിയായിരിക്കണം’ - ആന്റണ്‍ ചെക്കോവ്
തൊടുപുഴ ന്യൂമാന്‍ കോളജില്‍ ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായി ചേരുമ്പോള്‍ അത് എന്റെ ജീവിതത്തെ മാറ്റി മറിക്കാന്‍ പോകുന്ന തീരുമാനങ്ങളിലൊന്നാണെന്ന് കരുതിയില്ല. ഡോ. ജോര്‍ജ് സെബാസ്റ്റ്യൻ സാറായിരുന്നു ഞങ്ങളുടെ ക്ലാസ് ട്യൂട്ടര്‍. മനുഷ്യന്‍ എന്തൊരു അദ്‌ഭുത സൃഷ്ടിയാണെന്ന ഹാംലെറ്റിലെ വരികളാണ് അദ്ദേഹത്തെ കാണുമ്പോള്‍ എനിക്ക് ഓര്‍മ വന്നിരുന്നത്. ആദ്യ ക്ലാസിൽത്തന്നെ അദ്ദേഹത്തിന്റെ അധ്യാപന രീതി ഞങ്ങളുടെ ബാച്ചിന് ഇഷ്ടപ്പെട്ടു. ടെക്സ്റ്റ് ബുക്ക് നോക്കി വെറുതേ പഠിപ്പിക്കുക എന്ന ശൈലിയല്ലായിരുന്നു സാറിന്റേത്.
കഥാപാത്രങ്ങളെയും ആശയങ്ങളെയും എഴുത്തുകാരെയുമെല്ലാം നമ്മുടെ കണ്‍മുന്നില്‍ കൊണ്ടുവന്നു നിർത്തുന്ന ശൈലിയിലായിരുന്നു ജോര്‍ജ് സാറിന്റെ ലക്‌ചറുകള്‍. ഡണ്ണും എലിയറ്റും ഒഥെല്ലോയുമൊക്കെ വെറുതേ പഠിപ്പിക്കുകയല്ല. നമ്മുടെ മുന്നില്‍ അവരൊക്കെ അനാവൃതമാകുന്ന തരത്തില്‍ ആഴവും അർഥവുമുള്ളതായിരുന്നു അദ്ദേഹത്തിന്റെ ഓരോ വാക്കും. ‘ദ് വേസ്‌റ്റ് ലാന്‍ഡ്’ പഠിപ്പിക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ ക്ലാസുകള്‍ ഇന്നും എനിക്ക് ഓര്‍മയുണ്ട്. ആ ക്ലാസുകള്‍ ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍ എന്ന് ഞങ്ങൾക്ക് തോന്നിയിട്ടുണ്ട്. സാഹിത്യം ചുമ്മാ പഠിക്കാനുള്ളത് മാത്രമല്ലെന്നും ജീവിതത്തില്‍ പിന്തുടരാനുള്ളതാണെന്നും അദ്ദേഹത്തിന്റെ ക്ലാസുകളില്‍ ഞാന്‍ തിരിച്ചറിഞ്ഞു. ക്ലാസിന് പുറത്ത് എപ്പോഴും നമുക്ക് വഴി കാണിക്കുന്ന ഒരു പാഠപുസ്‌തകം ഉണ്ടാകുമെന്ന് അദ്ദേഹം ഞങ്ങളെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു. എനിക്കാകട്ടെ അദ്ദേഹം തന്നെ മറ്റൊരു പാഠപുസ്‌തകമായി മാറി. അധ്യാപക ദിനം ആശംസിക്കുമ്പോള്‍ തിരികെ നമ്മളെയും ആശംസിച്ചിരുന്ന ഒരേ ഒരു അധ്യാപകനായിരുന്നു അദ്ദേഹം.
ടി.എസ്. എലിയറ്റിന്റെ ദ് വേസ്‌റ്റ് ലാന്‍ഡിനെ അടിസ്ഥാനമാക്കി 2022 നവംബറില്‍ അദ്ദേഹം ഒരു നാടകം എഴുതി സംവിധാനം ചെയ്‌തിരുന്നു. അതിന്റെ ഭാഗമാകാനുള്ള ഭാഗ്യം എനിക്കുണ്ടായി. ആദ്യമൊക്കെ സ്‌റ്റേജില്‍ കയറാന്‍ ഭയന്നു നിന്നിരുന്ന എനിക്ക്, അദ്ദേഹത്തിന് എന്നിലുള്ള വിശ്വാസം ധൈര്യം പകര്‍ന്നു നല്‍കി. അതെന്നെ എന്റെ കംഫര്‍ട്ട് സോണിന് പുറത്തേക്ക് വരാന്‍ പ്രചോദിപ്പിച്ചു. നാടകത്തില്‍ അഭിനയിക്കാനും വസ്ത്രലങ്കാരം കൈകാര്യം ചെയ്യാനും എനിക്ക് സാധിച്ചു. ഒരു പാഠപുസ്‌തകത്തിനും നല്‍കാനാകാത്ത അനുഭവപാഠങ്ങള്‍ എനിക്ക് അത് സമ്മാനിച്ചു. വെറുതെ ഒരു കവിത പഠിക്കുകയായിരുന്നില്ല ഞങ്ങള്‍. അതില്‍ ജീവിക്കുകയായിരുന്നു. ആ അനുഭവം എന്നില്‍ ഒരിക്കലും മായ്‌ക്കാനാകാത്ത സ്വാധീനം ഉണ്ടായിക്കിയിട്ടുണ്ട്. കലയും ജീവിതവും പ്രക്ഷുബ്ധമായ വിധം പരസ്‌പരം ഇഴചേര്‍ന്ന് കിടക്കുന്നതായി അതെന്നെ ഓര്‍മപ്പെടുത്തി. നാടകത്തോടും കലയോടും സാഹിത്യത്തിനോടും അവയെ ചുറ്റിപറ്റി നില്‍ക്കുന്ന എല്ലാത്തിനോടുമുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ഞങ്ങളെ ഞങ്ങളുടെ തന്നെ മികച്ച സ്വരൂപങ്ങളാക്കി മാറ്റാന്‍ പ്രചോദനമായി.
എന്റെ സെമസ്റ്റര്‍ പരീക്ഷാ ഫലങ്ങള്‍ ജോര്‍ജ് സാറിനോട് പറഞ്ഞപ്പോള്‍ ‘സാന്ദ്ര, നീ റാങ്ക് വാങ്ങൂ’ എന്നദ്ദേഹം എന്നോട് പറഞ്ഞു. തീരെ ഹ്രസ്വമായ ആ വാക്കുകള്‍ പക്ഷേ ആത്മവിശ്വാസം നിറഞ്ഞു നില്‍ക്കുന്നതായിരുന്നു. ഞാന്‍ കേള്‍ക്കാനാഗ്രഹിച്ചത് ശരിക്കും അത് തന്നെയായിരുന്നു എന്ന് തോന്നിപ്പോയി. അദ്ദേഹത്തിന് എന്നിലുള്ള വിശ്വാസം എന്റെയുള്ളില്‍ ആഴത്തില്‍ എന്തോ ചലനം ഉണ്ടാക്കുകയും ഞാന്‍ നിശ്ചയദാര്‍ഢ്യത്തോടെ റാങ്ക് വാങ്ങാനുള്ള പരിശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ പ്രോത്സാഹനവും നിരന്തരമായ പിന്തുണയും കൊണ്ട് ഒടുവില്‍ ഞാന്‍ എംഎ ഇംഗ്ലിഷ് റാങ്ക് സ്വന്തമാക്കി. അന്ന് ആ റാങ്ക് നേടാനും പിന്നീട് നെറ്റ് പരീക്ഷ പാസ്സാകാനും അസിസ്റ്റന്റ് പ്രഫസറാകാനുമൊക്കെയുള്ള എന്റെ അക്കാദമിക, പ്രഫഷനല്‍ യാത്രയില്‍ എനിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശകനായി കൂടെ നിന്നത് ജോര്‍ജ് സാറാണ്. നാം പോലും തിരിച്ചറിയാതെ പോകുന്ന നമ്മുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്ന ഒരു മെന്ററുടെ ശക്തിമത്തായ പ്രഭാവത്തിന്റെ തെളിവാണ് ഈ വിജയങ്ങള്‍.

ഒരു വഴികാട്ടിയും മെന്ററും പ്രചോദനത്തിന്റെ അചഞ്ചലമായ സ്രോതസ്സുമെല്ലാമായിരുന്നു എനിക്ക് അദ്ദേഹം. തേവര എസ്‌എച്ച് കോളജിലെ ഇംഗ്ലിഷ് വിഭാഗം അസിസ്‌റ്റന്റ് പ്രഫസറായ ഞാന്‍ അദ്ദേഹത്തെപ്പോലെ എന്റെ വിദ്യാര്‍ഥികളുടെയും മെന്ററായി തീരാന്‍ ആഗ്രഹിക്കുന്നു. സ്‌നേഹാദരങ്ങളോടെ അദ്ദേഹത്തെ ഞാന്‍ എന്നെന്നും ഓര്‍മിക്കും. ഈ ലോകത്തിന് അദ്ദേഹത്തെ പോലെ കൂടുതല്‍ അധ്യാപകരെ ആവശ്യമാണ്. വിജ്ഞാനത്തിന്റെ കുടുസ്സുമുറികളില്‍ അടയ്‌ക്കാതെ ഞങ്ങളുടെ മനസ്സുകളുടെ അനന്തസാധ്യതകളുടെ പടിവാതില്‍ക്കലേക്ക് ഞങ്ങളെ നയിച്ച പ്രിയ അധ്യാപകന് നൂറായിരം നന്ദി.
(ലേഖിക തേവര എസ്‌എച്ച് കോളജ് ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്)
പ്രിയ വായനക്കാരേ, നിങ്ങൾക്കുമുണ്ടാകില്ലേ ജീവിതത്തിലും കരിയറിലും വഴികാട്ടിയായ മെന്റർ? നിങ്ങൾക്കും അനുഭവക്കുറിപ്പുകൾ പങ്കുവയ്ക്കാം. നിങ്ങളുടെ ഫോട്ടോ, മെന്ററിന്റെ ഫോട്ടോ, മൊബൈൽ നമ്പർ എന്നിവ സഹിതം customersupport@mm.co.in എന്ന ഇ – മെയിലേക്ക് അയയ്ക്കുക. ഇ– മെയിലിന്റെ സബജക്ട് ലൈനിൽ Manorama Online My Mentor Series എന്ന് എഴുതാൻ മറക്കരുത്. തിരഞ്ഞെടുത്ത അനുഭവക്കുറിപ്പുകൾ പ്രസദ്ധീകരിക്കും.