ധ്രുവക്കരടികളുടെ നാട്ടിൽ നിന്നു മലയാളം മിഷന്റെ ഭാഷാപ്രചാരണ പരിപാടിയായ ‘ഭൂമിമലയാള’ത്തിൽ പങ്കെടുത്ത് പാലക്കാട് സ്വദേശി. നോർവേയിൽ ഉത്തരധ്രുവത്തിന് 1000 കിലോമീറ്റർ അകലെയുള്ള ലോങ്ഇയർബെൻ എന്ന പട്ടണത്തിൽനിന്നാണ് രോഹിത് ജയചന്ദ്രൻ സെൽഫിയിലൂടെ മലയാളിയുടെ ലോകഭൂപടത്തിന്റെ ഭാഗമാകുന്നത്.
മറൈൻ എൻജിനീയറായിരുന്ന രോഹിത്, ധ്രുവക്കരടികളെ കാണണമെന്ന മോഹവുമായാണു ലോങ്ഇയർബെന്നിൽ പുതിയ കോഴ്സിനു ചേർന്നത്. ഇതുവരെ ആ മോഹം പൂർത്തീകരിക്കാനായിട്ടില്ല. റൈഫിൾ ഇല്ലാത്തതാണു കാരണം. 3,000 പേർ മാത്രമുള്ള ലോങ്ഇയർബെന്നിൽ മനുഷ്യരെക്കാൾ ഏറെയുള്ളതു കരടികളാണ്. നഗരത്തിനു പുറത്തേക്കു പോകണമെങ്കിൽ കയ്യിൽ റൈഫിൾ വേണം. സ്ഥിരതാമസക്കാരായ വിദ്യാർഥികൾക്കു മാത്രമേ സർവകലാശാല റൈഫിൾ കൊടുക്കൂ.
നവംബർ 1 മുതൽ 4 വരെയായി നടക്കുന്ന ലോകമലയാള ദിനാചരണത്തിൽ ഭൂമിമലയാളം പ്രതിജ്ഞ സ്വീകരിച്ചാണു മലയാളം മിഷൻ പഠനകേന്ദ്രങ്ങൾ പങ്കെടുക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമായി അൻപതോളം കേന്ദ്രങ്ങളിലെ കൂട്ടായ്മകൾ പദ്ധതിയിൽ ചേർന്നതായി ഡയറക്ടർ സുജ സൂസൻ ജോർജ് പറഞ്ഞു.