Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നിട്ടും രാമചന്ദ്രന് മുത്തശ്ശിയെ തോൽപിക്കാനായില്ല

Karthyayani-Amma-Exam-1 ഹരിപ്പാട് മുട്ടം കണിച്ചനല്ലൂർ എൽപി സ്കൂളിൽ ‘അക്ഷരലക്ഷം’ പരീക്ഷയെഴുതുന്ന കാർത്യായനിയമ്മ. സമീപം എൺപതുകാരൻ സഹപാഠി രാമചന്ദ്രൻ. ചിത്രം: സജിത്ത് ബാബു

96 വയസ്സൊന്നും ഒരു വയസ്സേയല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കയാണ് കാർത്യായനിയമ്മ. സാക്ഷരതാമിഷന്റെ  ‘അക്ഷരലക്ഷം’ പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കു നേടിയിരിക്കുന്നത് ഈ മുത്തശ്ശിയാണ്. 100 ൽ 98 മാർക്ക്. ഹരിപ്പാട് മുട്ടം കണിച്ചനല്ലൂർ എൽപി സ്കൂളിൽ ശ്രദ്ധയോടെ പരീക്ഷയെഴുതുന്ന കാർത്യായനിയമ്മയെയും അവരുടെ ഉത്തര പേപ്പറിലേക്കു നോക്കാൻ ശ്രമിക്കുന്ന എൺപതുകാരൻ സഹപാഠി രാമചന്ദ്രനെയും മലയാളികൾ മറന്നിട്ടുണ്ടാകില്ല. ഒാഗസ്റ്റ് 10 ാം തീയതിയാണ് മനോരമ ഇരുവരുടെയും ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്. നൂറാം വയസിൽ പത്തു പാസാകണം എന്ന ആഗ്രഹം പറഞ്ഞ കാർത്യായനിയമ്മയെ മുഖ്യമന്ത്രി ഇന്ന് ആദരിക്കും. ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ പിള്ളയ്ക്ക് നൂറിൽ 88 മാർക്കാക്കുണ്ട്.

Karthyayani Amma 2 പരീക്ഷയ്ക്കു മുൻപു പ്രാർഥിക്കുന്ന കാർത്യായനിയമ്മ. ചിത്രം: സജിത്ത് ബാബു

‘അക്ഷരം വെളിച്ചമാണ്, അതഗ്നിയാണ്, പൊള്ളലാണ്’– വിറയാർന്ന കൈ കൊണ്ടു തൊണ്ണൂറ്റാറുകാരി കാർത്യായനിയമ്മ സാക്ഷരതാമിഷൻ ‘അക്ഷരലക്ഷം’ പരീക്ഷയുടെ ഉത്തരക്കടലാസിലെഴുതിയ ഈ വാക്കുകൾ പ്രചോദനം പകരുന്നത് അക്ഷരങ്ങളെ അറിയാത്തവർക്കു മുഴുവനുമാണ്. പഠിക്കാൻ വൈകിയെന്നു കരുതുന്നവർക്കെല്ലാം കാർത്യായനിയമ്മ ഒരു വഴിവിളക്കാണ്. പ്രായം ഒന്നിനും തടസ്സമല്ലെന്ന ഓർമപ്പെടുത്തലും.

Karthyayani Exam പരീക്ഷയ്ക്കിടെ കാർത്യായനിയമ്മ. ചിത്രം: സജിത്ത് ബാബു

‘പഠിച്ചതത്രയും ചോദിച്ചില്ലല്ലോ ?’ അക്ഷരലക്ഷം പരീക്ഷ കഴിഞ്ഞപ്പോൾ ഓടിയെത്തിയ സതി ടീച്ചറോടു കാർത്യായനിയമ്മ ആദ്യം പങ്കുവച്ചത് ഈ കൊച്ചു പരിഭവമായിരുന്നു. സാക്ഷരതാ മിഷൻ പ്രേരകായ സതി ടീച്ചർ ആദ്യം ഒന്നമ്പരന്നു, പിന്നെ പൊട്ടിച്ചിരിച്ചു. കാരണം പഠിച്ചതത്രയും വന്നില്ലെന്നു പരിഭവം പറയുന്നത് അക്ഷരലക്ഷം പരീക്ഷയെഴുതിയ കേരളത്തിലെ ഏറ്റവും മുതിർന്ന ‘കുട്ടി’യാണ്. 

Karthyayani Amma Exam പരീക്ഷയ്ക്കു ശേഷം കാർത്യായനിയമ്മ. ചിത്രം: സജിത്ത് ബാബു

പരീക്ഷയെഴുതാതെ ‘മുതിർന്ന കുട്ടികൾ’ പലരും വീട്ടിൽ മടി പിടിച്ചിരുന്നപ്പോൾ ഹാളിൽ അരമണിക്കൂർ നേരത്തേയെത്തി മുൻ ബഞ്ചിൽ ഇടം പിടിച്ചിരുന്നു ഈ മുതുമുത്തശ്ശി. ശ്രദ്ധയോടെ ചോദ്യപേപ്പർ വായിക്കുമ്പോഴാണ് തൊട്ടടുത്തിരുന്ന എൺപതുകാരൻ സഹപാഠി രാമചന്ദ്രൻ ഉത്തരപേപ്പറിലേക്കു നോക്കാൻ ചെറിയ ശ്രമങ്ങളൊക്കെ നടത്തിയത്. അപ്പോഴും കാർത്യായനിയമ്മ ചിരിച്ചതേയുള്ളു. പരീക്ഷാ ചുമതലക്കാർ കണ്ണുരുട്ടിയപ്പോൾ രാമചന്ദ്രനും നല്ല കുട്ടിയായി. പരീക്ഷ കഴിഞ്ഞപ്പോൾ വായനാ വിഭാഗത്തിൽ ഫുൾ മാർക്ക്. എഴുത്തു പരീക്ഷയിൽ മുക്കാലും ഉറപ്പെന്ന് അന്നേ മുത്തശ്ശി പറഞ്ഞിരുന്നു. 40ൽ 38 മാർക്കുണ്ട് കാർത്യായനിയമ്മയ്ക്ക്. കണക്കിൽ മുഴുവൻ മാർക്കും.

Read This Article In English

ഒന്നുകൂടി പഠിക്കണമെന്ന ആഗ്രഹം ഹരിപ്പാട് ചേപ്പാട് സ്വദേശിനിയായ കാർത്യായനിയമ്മയ്ക്ക് തോന്നുന്നത് സാക്ഷരതാ മിഷൻ പ്രവർത്തകർ കഴിഞ്ഞ ജനുവരിയിൽ വീട്ടിലെത്തിയപ്പോഴാണ്. അപ്പോൾ പ്രായം ‘വെറും’ 96. പഠിക്കണമെന്നു പറഞ്ഞതു തമാശയ്ക്കെന്നാണു സാക്ഷരതാ മിഷൻ പ്രേരകായ കെ.സതി ആദ്യം കരുതിയത്. എന്നാൽ കാർത്യായനിയമ്മ സീരിയസായിരുന്നു. മുതുമുത്തശ്ശി അക്ഷര ലോകത്തിൽ രണ്ടാമത്തെ ഹരിശ്രീ കുറിച്ചതോടെ പഠിക്കാൻ മടിച്ചു നിന്ന പലരും മുന്നോട്ടുവന്നെന്നു സാക്ഷരതാ മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ ഹരിഹരൻ ഉണ്ണിത്താൻ പറയുന്നു.

Karthyayani Exam കാർത്യായനിയമ്മ കുട്ടികൾക്കൊപ്പം. ചിത്രം: സജിത്ത് ബാബു

തുല്യതാ പരീക്ഷയ്ക്കു മുൻപായുള്ള അക്ഷരലക്ഷം പരീക്ഷയ്ക്കായി ആറു മാസത്തിലധികം നീണ്ട ചിട്ടയായ പഠനം. ‘പിള്ളേരു പഠിച്ചില്ലേലും അമ്മ പഠിക്കുന്നുണ്ട് . വീടിനായി ഒരുപാടു കഷ്ടപ്പെട്ട അമ്മ ഇപ്പോൾ പുസ്തകമൊക്കെ വായിച്ച് സന്തോഷമായിരിക്കുന്നു. ഇതു കാണുമ്പോ ഞങ്ങളും ഹാപ്പി’. സാക്ഷരതാ മിഷൻ തുല്യതാ പരീക്ഷ കഴിഞ്ഞ വർഷം പാസായ മകൾ അമ്മിണിയമ്മയും കൊച്ചുമക്കളും അവരുടെ മക്കളുമെല്ലാം കട്ട സപ്പോർട്ടുമായി മുത്തശ്ശിക്കൊപ്പമുണ്ട്.

‘ഇനി കംപ്യൂട്ടറും ഇംഗ്ലിഷും പഠിക്കണം. 100–ാം വയസ്സിൽ 10–ാം ക്ലാസ് പരീക്ഷയെഴുതി നൂറിൽ നൂറും  വാങ്ങണം’. പഠനത്തെക്കുറിച്ച് കാർത്ത്യായനിയമ്മയ്ക്കു വ്യക്തമായ പ്ലാനിങ്ങുണ്ട്. പരിപൂർണ സാക്ഷരത നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെ സാക്ഷരതാ മിഷൻ ആവിഷ്കരിച്ച ‘അക്ഷരലക്ഷം’ പദ്ധതിയുടെ ആദ്യഘട്ടത്തിൽ സംസ്ഥാനത്തു പരീക്ഷയെഴുതിയ 43,330 പേരിൽ 42,933 പേർ വിജയിച്ചു. വിജയശതമാനം 99.084. വിജയിച്ചവരിൽ 37,166 പേർ സ്‌ത്രീകളാണ്.