സാക്ഷരതപരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ തൊണ്ണൂറ്റിയാറുകാരി കാര്‍ത്യായനിയമ്മയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം. നൂറില്‍ 98 മാര്‍ക്ക് നേടിയ കാര്‍ത്യായനിയമ്മയ്ക്ക് മുഖ്യമന്ത്രി സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. ഇനി പത്താം ക്ലാസ് കൂടി ജയിച്ചിട്ട് കംപ്യൂട്ടര്‍ പഠിക്കണമെന്നാണ് ആഗ്രഹം.
ഒന്നാം റാങ്കിന്റെ ആവേശത്തിലാണ് കാര്‍ത്യായനിയമ്മൂമ്മ ക്യാമറകളുടെ വെള്ളിവെളിച്ചത്തിലേക്ക് നടന്നെത്തിയത്. ചുറ്റും കൂടിയ മാധ്യമങ്ങളോട് ആഹ്ളാദം മറച്ചുവച്ചില്ല. പിന്നെ കുട്ടികള്‍ സ്റ്റേജിലെത്തുന്ന അതേ ആവേശത്തോടെ മുഖ്യമന്ത്രിയുടെ അടുത്തെത്തി. ഒന്നാം സമ്മാനം വാങ്ങാന്‍.
സര്‍ട്ടിഫിക്കറ്റ് തന്നേക്കട്ടെ എന്ന് സ്നേഹത്തോടെ മുഖ്യമന്ത്രി. തന്നാട്ടേ എന്ന് ഇമ്പമാര്‍ന്ന ഈണത്തില്‍ കാര്‍ത്ത്യാനിയമ്മയുടെ മറുപടി. മുഖ്യമന്ത്രിയും നിലവിട്ട് ചിരിച്ചുപോയ നിമിഷം. പിന്നാലെ വിജയ രഹസ്യവും വെളിപ്പെടുത്തി. പഠിത്തത്തില്‍ മാത്രമല്ല പാഠ്യേതര പ്രവര്‍ത്തനങ്ങളിലും താന്‍ മിടുക്കിയാണെന്ന് തെളിയിച്ചു. സുഗതകുമാരി ടീച്ചറുടെ മുന്നില്‍ കവിത ചൊല്ലി.
ഭാവിപരിപാടികളും തീരുമാനിച്ചു കഴിഞ്ഞതായി വെളിപ്പെടുത്തല്‍. കംപ്യൂട്ടര്‍ പഠിക്കണം. പത്താംക്ലാസ് വരെ പഞിക്കണം. പരീക്ഷയെഴുതുമ്പോള്‍ മലയാള മനോരമ പത്രത്തില്‍ വന്ന ചിത്രമാണ് കാര്‍ത്യായനിയമ്മൂമ്മയെ താരമാക്കിയത്. മാസങ്ങൾക്ക് മുൻപ് കേരളത്തിന്റെ മനം കവർന്ന ആ ചിത്രത്തിലെ നായിക കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇന്നലെ ഞെട്ടിച്ചു. സംസ്ഥാനത്തെ തന്നെ ഉയർന്ന മാർക്കോടെയാണ് ഈ 96 വയസുകാരി കാർത്ത്യായനിയമ്മ നാലാംക്ലാസ് തുല്യത പരീക്ഷ പാസായത്.