ഭിന്നശേഷിക്കാർക്ക് ഇനി കേരളത്തിലെ എയ്ഡഡ് സ്കൂൾ, കോളജുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങളിൽ 4 ശതമാനം സംവരണം. ഭിന്നശേഷിക്കാരുടെ അവകാശസംരക്ഷണത്തിനുള്ള 2016ലെ കേന്ദ്രസർക്കാരിന്റെ നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ സംവരണത്തിനുള്ള ഉത്തരവിറക്കി. പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കും.
അന്ധത, ബധിരത, ചലന വൈകല്യം, ഓട്ടിസം എന്നീ വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് ഒരു ശതമാനം വീതം ജോലി സംവരണം. ചലന വൈകല്യ വിഭാഗത്തിൽ സെറിബ്രൽ പാൾസി, കുഷ്ഠരോഗത്തെ അതിജീവിച്ചവർ, ഡ്വാർഫിസം, ആസിഡ് ആക്രമത്തിന്റെ ഇരകൾ, മസ്കുലാർ ഡിസ്ട്രോഫി ബാധിച്ചവർ എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓട്ടിസം വിഭാഗത്തിൽ ബൗദ്ധിക വെല്ലുവിളി നേരിടുന്നവരും പ്രത്യേക പഠനവൈകല്യമുള്ളവരും ഉൾപ്പെടും. ഈ വിധ വൈകല്യങ്ങൾ ഒരുമിച്ചു ബാധിച്ചവർക്കും സംവരണത്തിന് അർഹതയുണ്ടാകുമെന്ന് സാമൂഹികനീതിവകുപ്പ് സ്പെഷൽ സെക്രട്ടറി ബിജു പ്രഭാകറിന്റെ ഉത്തരവിൽ പറയുന്നു.
ഭിന്നശേഷിക്കാർക്ക് സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും മൂന്നുശതമാനം സംവരണം നിലവിലുണ്ട്. എന്നാൽ, ഇത് എയ്ഡഡ് സ്ഥാപനങ്ങളിൽ നടപ്പാക്കിയിരുന്നില്ല. 1996 മുതലുള്ള നിയമനങ്ങളുടെ ആനുപാതിക കണക്കെടുത്ത് സംവരണനിയമനം നടത്തണമെന്നും ഉത്തരവിലുണ്ട്. എന്നാൽ, ഭിന്നശേഷിക്കാർക്ക് അനുയോജ്യ തസ്തികകൾ നിശ്ചയിക്കുന്ന രീതി ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉത്തരവിൽ പരാമർശിച്ചിട്ടില്ല.