പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ഒരു സ്മാര്‍ട്ട് മൊബൈല്‍ ഫോണ്‍ കൂടി കിട്ടിയാലോ. സംഗതി പൊളിക്കും. അമേരിക്കയിലും ജപ്പാനിലുമൊന്നുമല്ല, നമ്മുടെ ഇന്ത്യ മഹാരാജ്യത്തെ പഞ്ചാബിലാണ് ഇത്തരമൊരു പരിപാടിക്കു തുടക്കമാകുന്നത്. പഞ്ചാബു മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം നല്‍കി.
ഗവണ്‍മെന്റ് കോളജുകള്‍, ടെക്‌നിക്കല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്നു പഠിച്ചിറങ്ങുന്ന യുവാക്കള്‍ക്കാണു സ്മാര്‍ട്ട് ഫോണ്‍ നല്‍കുക. പഞ്ചാബു ഗവണ്‍മെന്റിനെ നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു 50 ലക്ഷം യുവാക്കള്‍ക്കു സ്മാര്‍ട്ട് ഫോണ്‍ നല്‍കുമെന്നത്.
സ്മാര്‍ട്ട് ഫോണിനൊപ്പം 12 ജിബി ഡേറ്റയും 600 ലോക്കൽ മിനിട്ട്‌സ് ടോക്ക് ടൈമും വിദ്യാർഥികള്‍ക്കു ലഭിക്കും. ആദ്യ ബാച്ച് സ്മാര്‍ട്ട് ഫോണുകള്‍ മാര്‍ച്ചു മാസം വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മൊബൈല്‍ ഫോണ്‍ ടു യൂത്ത് എന്നൊരു പദ്ധതി പഞ്ചാബ് ഗവണ്‍മെന്റ് 2017-18 ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. കെപിഎംജിയെ ഇതിന്റെ പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്റായും നിയമിച്ചു.
എന്നാല്‍ ഫോണ്‍ ലഭിക്കുന്നതിനു ചില വ്യവസ്ഥകളൊക്കെ ഉണ്ട്. തങ്ങള്‍ക്കു നിലവില്‍ സ്മാര്ട്ട്‌ഫോണ്‍ ഇല്ല എന്നു വിദ്യാർഥികള്‍ സ്വയം സാക്ഷ്യപ്പെടുത്തി നല്‍കണം.