പ്രണയികൾ കേൾക്കേണ്ട; വാലന്റൈന്‍സ് ദിനത്തില്‍ വ്യത്യസ്ത പ്രതിജ്ഞയുമായി വിദ്യാർഥികൾ
Mail This Article
വാലന്റൈന്‍സ് ദിനത്തില്‍ റോസാപ്പൂ സമ്മാനമായി നല്കുന്നവരുണ്ട്, ചോക്ലേറ്റ് കൊടുക്കുന്നവരുണ്ട്. ഇഷ്ടപ്പെട്ടവര്‍ക്കു മൊബൈല്‍ ഫോണോ ബൈക്കോ കാറോ തന്നെയും സമ്മാനം നല്കുന്നവരുണ്ട്. എന്നാല്‍ വാലന്റൈന്‍സ് ദിനത്തില്‍ നിരന്നു നിന്നു പ്രതിജ്ഞയെടുക്കുന്നവരെ കണ്ടിട്ടുണ്ടോ.
കണ്ടിട്ടില്ലെങ്കില്‍ നേരെ ഗുജറാത്തിലെ പട്ടു നഗരം എന്നറിയപ്പെടുന്ന സൂറത്തിലേക്കു പോന്നോളൂ. വാലന്റൈന്‍സ് ദിനത്തില്‍ 12 സ്കൂളുകളിലെ 10,000 ഓളം വിദ്യാർഥികളാണ് പ്രതിജ്ഞയ്ക്കൊരുങ്ങുന്നത്. മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കില്ലെന്ന വ്യത്യസ്തമായ പ്രതിജ്ഞയാണ് ഈ വിദ്യാര്‍ത്ഥികളെടുക്കുന്നത്.
ഹസ്യമേവ ജയതേ എന്ന സന്നദ്ധ സംഘടനയാണു പരിപാടി സംഘടിപ്പിക്കുന്നത്. ചിരി തെറാപിസ്റ്റ് കമലേഷ് മസാലവാലയാണു സംഘടനയെ നയിക്കുന്നത്. പരിപാടിയുടെ സംഘാടകന്‍ കൂടിയായ കവി മുകുള്‍ ചോക്സി എഴുതിയ പ്രതിജ്ഞയാണു വിദ്യാർഥികള്‍ ഏറ്റുചൊല്ലുക.
ഇക്കാലത്തു നിരവധി യുവാക്കള്‍ പ്രണയത്തിലകപ്പെട്ടു പെട്ടെന്നൊരു പ്രേരണയുടെ പുറത്തു വിവാഹം കഴിക്കുകയും ഒളിച്ചോടുകയും ചെയ്യുന്ന പ്രവണതയുണ്ടെന്നു കമലേഷ് മസാലവാല പറയുന്നു. എന്നാല്‍ ഇത്തരം ബന്ധങ്ങളില്‍ പലതിനും ദീര്‍ഘായുസ്സുണ്ടാകാറില്ല. വിവാഹം പോലെ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമ്പോള്‍ മാതാപിതാക്കളുടെ മാര്ഗ്ഗോപദേശത്തിന്റെ പ്രാധാന്യം അടിവരയിടുന്നതിനാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നും കമലേഷ് പറയുന്നു.