കൂട്ടുകാർ കൈകോർത്തു, ഓട്ടിസം സ്കൂൾ പിറന്നു
Mail This Article
കേരളത്തിലെ ആദ്യത്തെ ഇന്റർനാഷനൽ ഓട്ടിസം സ്കൂളിനു കോട്ടയം കോതനല്ലൂരിൽ തുടക്കമിട്ടതു മൂന്നു സുഹൃത്തുക്കൾ ചേർന്ന്. ചാർട്ടേഡ് അക്കൗണ്ടന്റ് സാബു തോമസ്, വിദ്യാഭ്യാസ വിദഗ്ധൻ ജലീഷ് പീറ്റർ,വ്യവസായ സംരഭക മിനു ഏലിയാസ് എന്നിവരാണ് ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇന്റർനാഷനൽ സ്കൂൾ ഓഫ് ഓട്ടിസം(ലിസ) എന്ന സ്ഥാപനത്തിന്റെ പിറവിക്കു പിന്നിൽ.
സാബു ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ വൈസ് പ്രസിഡന്റും ജലീഷ് ഇസാഫിലെ ബ്രാൻഡിങ് ആൻഡ് കമ്യൂണിക്കേഷൻസ് വിഭാഗം മേധാവിയുമാണ്. കുറവിലങ്ങാട് ദേവമാത കോളജിൽ പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ച കാലം മുതലുള്ള സൗഹൃദം. ഒരുമിച്ച് ഇസാഫിൽ എത്തിയതിനിടയ്ക്കാണു കേക്ക് വാക്കേഴ്സ് എന്ന കമ്പനിയുടെ മാനേജിങ് പാർട്ണറും മീഡിയ കൺസൽറ്റന്റുമായ മിനുവിനെ പരിചയപ്പെട്ടത്. പുതുതായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നാണു ലിസ എന്ന ആശയത്തിലെത്തിയത്.
പഠനം, തെറപ്പി, സ്കിൽ പരിശീലനങ്ങൾ, പരിചരണം എന്നിവ സംയോജിപ്പിച്ചുള്ള പാഠ്യപദ്ധതിയാണിവിടെ. ഒരു ക്ലാസ്സിൽ 5 കുട്ടികൾ മാത്രം. അവർക്കായി ഒരു അധ്യാപികയും. സാധാരണ നൽകുന്ന വിദ്യാഭ്യാസത്തിന് പുറമെ ഒക്യുപ്പേഷവൽ, പ്ലേഷ സ്പീച്ച്, സെൻസറി ഇന്റഗ്രേഷൻ, മ്യൂസിക്, ആർട് തുടങ്ങിയ തെറപ്പികളും നൽകുന്നു. ഫിസിയോ തെറപ്പിയും യോഗയും ഉണ്ട്.
രണ്ടേമുക്കാൽ ഏക്കർ ക്യാംപസിലാണു ലാറി ബേക്കർ ശൈലിയിലുള്ള സ്കൂൾ. സ്മാർട് ക്ലാസ് റൂമുകൾ പഠനം എളുപ്പമാക്കുന്നു. എല്ലാ വെള്ളിയാഴ്ചയും അധ്യാപകരും മാതാപിതാക്കളും ഒത്തുചേർന്നു കുട്ടികളുടെ പുരോഗതി വിലയിരുത്തുന്നു. ഓട്ടിസം എന്ന അവസ്ഥയിലുള്ള കുട്ടികൾക്കു ചെറുപ്പത്തിൽ തന്നെ മികച്ച പരിശീലനം കൊടുക്കുക. സ്വയം പ്രാപ്തി ഉണ്ടാക്കുക. ഒപ്പം സാധാരണ സ്കൂളിൽ പഠിക്കാനാകുന്ന നിലയിലേക്ക് എത്തിക്കുക എന്നിവയാണു സ്കൂളിന്റെ ലക്ഷ്യമെന്നു സാബുവും ജലീഷും മിനുവും പറയുന്നു. റിസർച് സെന്ററായി വികസിപ്പിക്കണമെന്ന സ്വപ്നവും പങ്കുവയ്ക്കുന്നു.