എൻജിനീയറിങ്, ഫാർമസി: ഇതുവരെ 3 ലക്ഷത്തിലേറെ ഓപ്ഷൻ
Mail This Article
എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇതുവരെ ലഭിച്ചതു മൂന്നു ലക്ഷത്തിലേറെ ഓപ്ഷനുകൾ. ഇന്നലെ വൈകിട്ടുവരെ 17,000 വിദ്യാർഥികളാണ് ഇത്രയും ഓപ്ഷൻ നൽകിയത്.
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് സ്കോർ പ്രവേശനപരീക്ഷാ കമ്മിഷണർക്കു കേന്ദ്രത്തിൽ നിന്നു ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതു തുറക്കുന്നതിനുള്ള പാസ്‌വേഡ് ലഭിച്ചിട്ടില്ല. എംബിബിഎസ് അഖിലേന്ത്യാ ക്വോട്ടയിലേക്കുള്ള പ്രവേശനത്തിന്റെ സമയക്രമം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ സമയക്രമവും വൈകാതെ പ്രഖ്യാപിക്കും.
കോ–ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രഫഷനൽ എജ്യുക്കേഷന്റെ (കേപ്) കീഴിലുള്ള സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ സഹകരണ വകുപ്പിലെ ജീവനക്കാരുടെയും സഹകരണ സ്ഥാപന അംഗങ്ങളുടെയും മക്കൾക്കുള്ള പ്രത്യേക സംവരണത്തിനുള്ള രേഖകൾ 19നു വൈകിട്ട് അഞ്ചിനു മുൻപ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.
ഓപ്ഷൻ സമർപ്പിക്കുന്നതിന് പ്രോസ്പെക്ടസിന്റെ 11.5–ാം ഖണ്ഡികയിൽ പറഞ്ഞ രീതിയിൽ മാറ്റം വരുത്തി. പുതിയ നിർദേശങ്ങൾ ഓപ്ഷൻ സമർപ്പിക്കുമ്പോൾ സൈറ്റിൽ കാണാം.
ചോദിക്കൂ, സംശയങ്ങൾ, ബി.എസ്.വാരിയരുമായി ‘ഫോൺ ഇൻ’ 17ന്
എൻജിനീയറിങ്, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികളുടെ തിരക്കിലാണു വിദ്യാർഥികളും രക്ഷിതാക്കളും. ഓപ്ഷൻ നടപടിക്രമങ്ങൾ, പ്രവേശന വ്യവസ്ഥകൾ തുടങ്ങിയവ സംബന്ധിച്ച് സംശയങ്ങളേറെയുണ്ടാകും. പ്രശസ്ത വിദ്യാഭ്യാസ – കരിയർ വിദഗ്ധൻ ബി.എസ്.വാരിയരോടു ചോദിച്ചു സംശയങ്ങൾക്കു പരിഹാരം തേടാൻ മലയാള മനോരമ അവസരമൊരുക്കുന്നു.
17ന് രാവിലെ 10.30 മുതൽ 12 വരെ നടത്തുന്ന ഫോൺ ഇൻ പ്രോഗ്രാമിലേക്കു വിളിക്കുക. നമ്പർ: 0484 4447777