ADVERTISEMENT

ഉന്നതവിദ്യാഭ്യാസ മേഖലയിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന്റെ കാലമാണ്. താൽപര്യമുള്ള കോഴ്സിനായി വായ്പ എടുക്കുന്നതിനു പകരം, വായ്പ കിട്ടുന്നതു കൊണ്ടു മാത്രം ഏതെങ്കിലും കോഴ്സ് പഠിച്ചേക്കാം എന്നു കരുതി ഇറങ്ങിപ്പുറപ്പെടുന്നവരുമുണ്ട്. ഓർക്കുക, സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ തലയിൽ വീഴുന്ന കോടാലിയായിരിക്കും വിദ്യാഭ്യാസ വായ്പ. 

ഏതു വായ്പയെടുക്കുമ്പോഴും വായ്പക്കാരന്റെ തിരിച്ചടവു ശേഷി പ്രധാനമാണ്. ഇതു വിദ്യാഭ്യാസ വായ്പയ്ക്കും ബാധകമാണെന്ന് ഓർക്കണം. വായ്പ എടുക്കുമ്പോൾത്തന്നെ നിശ്ചിത കാലാവധിക്കുള്ളിൽ പഠനം പൂർത്തിയാക്കി ജോലി നേടി വായ്പ തിരിച്ചടയ്ക്കാൻ കഴിയുമോ എന്ന് ആലോചിക്കണം. ജോലി കിട്ടിയാൽ ലഭിക്കുന്ന വരുമാനം കൊണ്ട് തിരിച്ചടവു മുടങ്ങാതെ കൊണ്ടുപോകാൻ കഴിയുമോ എന്നും ഏകദേശം കണക്കു കൂട്ടി നോക്കാം. 

നിങ്ങൾ പഠനം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ നിലവിലെ തൊഴിൽ സാഹചര്യം ആയിരിക്കണമെന്നില്ല. തൊഴിൽ അവസരങ്ങൾ കൂടുകയോ കുറയുകയോ ചെയ്യാം. ഇതിനനുസരിച്ചു നിങ്ങൾക്കു കിട്ടുന്ന വരുമാനത്തിലും ഏറ്റക്കുറച്ചിലുണ്ടാകുമെന്ന് ഓർക്കണം. അതു നിങ്ങളുടെ തിരിച്ചടവു ശേഷിയെ ബാധിക്കുകയും ചെയ്യും. 

നിലവിൽ ഇഎംഐ ആയി കണക്കാക്കുന്ന തുകയുടെ ഇരട്ടിയെങ്കിലും ശമ്പളമായി ലഭിച്ചാലേ മുടക്കമില്ലാതെ തിരിച്ചടവു കൊണ്ടുപോകാൻ കഴിയൂ എന്ന് ഓർമ വേണം. നഴ്സിങ്, എൻജിനീയറിങ്, നിയമ കോഴ്സ് പഠനങ്ങൾക്കായി വായ്പയെടുക്കുന്ന വിദ്യാർഥികൾ പലപ്പോഴും തിരിച്ചടവിനു ബുദ്ധിമുട്ടുന്നതായാണു ബാങ്കുകൾ നൽകുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. 

ഒരു ഏകദേശ ഉദാഹരണം: 

ബിഎസ്‍സി നഴ്സിങ് കോഴ്സിന് ഒരു വിദ്യാർഥി ചേർന്നെന്നിരിക്കട്ടെ. ട്യൂഷൻഫീസ്, ഹോസ്റ്റൽഫീസ്, മറ്റ് ചെലവുകൾ അടക്കം ബാങ്ക് 3.20 ലക്ഷം രൂപ നൽകും. പ്രതിമാസം പലിശനിരക്ക് 10% എന്നു കണക്കാക്കിയാൽ 5 വർഷം കഴിയുമ്പോൾ ആ വിദ്യാർഥി ആകെ അടയ്ക്കേണ്ടി വരുന്നത് 4.40 ലക്ഷം രൂപയാണ്. 

15 വർഷം കൊണ്ട് അടച്ചു തീർക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ പ്രതിമാസം ശരാശരി 5000–6000 രൂപയ്ക്ക് ഇടയിൽ അടയ്ക്കണം. ജീവിതച്ചെലവ് ഏറ്റവും ചുരുങ്ങിയത് 5000 രൂപയെന്നു കണക്കാക്കിയാൽ പോലും തിരിച്ചടവും വായ്പാ തിരിച്ചടവും ചേർത്ത് ഏറ്റവും ചുരുങ്ങിയത് 10000 രൂപയെങ്കിലും ശമ്പളമായി ലഭിക്കണം. എന്നാൽ കേരളത്തിലെ പല സ്വകാര്യ ആശുപത്രികളിലും ജോലിക്കു കയറുന്ന ഒരു നഴ്സിങ് ട്രെയിനിക്കു നൽകുന്നത് 10000 രൂപയിൽ താഴെയാണ്. ഇനി കാലാവധി 10 വർഷമാണെങ്കിൽ തിരിച്ചടവു തുക വീണ്ടും ഉയരും. അതിന്റെ ഇരട്ടി ശമ്പളവും ലഭിക്കണം. 

ജോലി ലഭിച്ചാലും പലപ്പോഴും വായ്പാ തിരിച്ചടവു മുടങ്ങിപ്പോകുന്നതിന്റെ കാരണവും ഇതുതന്നെ. അതുകൊണ്ട് വായ്പെയെടുക്കും മുൻപ് തിരിച്ചടവ് ഉറപ്പുവരുത്താൻ കഴിയുന്ന രീതിയിൽ ശമ്പളം ലഭിക്കുന്ന ജോലിയാണോ എന്നു കൂടി ഉറപ്പുവരുത്താൻ വിദ്യാർഥികൾ ശ്രദ്ധിക്കണം. 

വിദ്യാഭ്യാസ വായ്പ എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
∙പഠനശേഷം ജോലി ലഭിച്ചാലും വായ്പ തിരിച്ചടയ്ക്കാത്തവരുണ്ട്. എന്നെങ്കിലുമൊരിക്കൽ വായ്പ സർക്കാർ എഴുതിത്തള്ളുമെന്നാണ് ഇവരുടെ പ്രതീക്ഷ. എഴുതിത്തള്ളിയാലും ഭാവിയിലെ ബാങ്ക് ഇടപാടുകൾക്ക് അതൊരു നെഗറ്റീവ് മാർക്കാണെന്ന് ഓർമ വേണം.

∙നിലവിൽ ബാങ്കുകളിൽ കർശനമാക്കിയ കെവൈസി പോളിസികൾ പ്രകാരം വിദ്യാർഥിയുടെ ആധാർ, പാൻ രേഖകൾ ബാങ്കുകൾ കൈവശം സൂക്ഷിക്കുന്നുണ്ട്.  രാജ്യത്ത് ഏതു ബാങ്ക് വഴി ശമ്പളം വാങ്ങിയാലും ഉടൻ തന്നെ അത് വായ്പയെടുത്ത ബാങ്കിന് അറിയാൻ സംവിധാനമുണ്ട്. ബാങ്കുകൾ നേരിട്ട് എംപ്ലോയറെ സമീപിക്കാനും സാധ്യതയുണ്ട്‌.

∙നിങ്ങളുടെ ഏതെങ്കിലും വായ്പ ഇടപാടിൽ ഇളവു നൽകി ഒറ്റത്തവണ തീർപ്പാക്കൽ നടത്തിയിട്ടുണ്ടെങ്കിൽ സിബിൽ സ്കോറിൽ കനത്ത ഇടിവുണ്ടാകും. 

∙കോഴ്സ് കാലാവധിയും അതിനു ശേഷം ജോലി കിട്ടുന്നതു വരെയുള്ള മൊറട്ടോറിയം കാലാവധിയും കഴിഞ്ഞേ വായ്പ തിരിച്ചടവു തുടങ്ങേണ്ടതുള്ളൂ. ഈ കാലയളവു വരെ സാധാരണ നിരക്കിലും തുടർന്നുള്ള സമയത്തേക്ക് കൂട്ടുപലിശ നിരക്കിലുമാണു പലിശ കണക്കാക്കുന്നത്. 

∙വായ്പ എടുത്ത മാസം മുതൽ തന്നെ ചെറിയ രീതിയിൽ പലിശ തിരിച്ചടയ്ക്കാൻ രക്ഷിതാക്കൾക്കു ശേഷിയുണ്ടെങ്കിൽ അതിനു ശ്രമിക്കുന്നതാണു നല്ലത്. അങ്ങനെയാണെങ്കിൽ പഠനം പൂർത്തിയാക്കുമ്പോഴേക്കും വൻ തുക ബാധ്യതയായി കാത്തിരിക്കില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com