ADVERTISEMENT

ദുരന്തനിവാരണത്തിലും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും സുതാര്യതയും പൊതുജനപങ്കാളിത്തവും ഉറപ്പുവരുത്തുന്ന സര്‍വേയിലൂടെ കുടുംബശ്രീ മറ്റൊരു കേരള മാതൃകകൂടി സൃഷ്ടിക്കുന്നു. 

SURVEY-5

പ്രളയം ഏറ്റവുമധികം ബാധിച്ച ഏഴു ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 489 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രളയബാധിതരില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുന്ന സര്‍വേയുടെ രണ്ടാംഘട്ടം ആരംഭിച്ചു.  യുനിസെഫ്, കില, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ ഗവണ്‍മെന്‍റ്  വകുപ്പുകള്‍ എന്നിവയുടെ പിന്തുണയോടെയാണു ജനകീയ പങ്കാളിത്തവും പുനര്‍നിര്‍മ്മാണവും (ജെപിപി) എന്ന പേരില്‍ കുടുംബശ്രീ പ്രത്യേക സര്‍വേ നടത്തുന്നത്. പ്രത്യേക മൊബൈല്‍ ആപ്പ് ഉപയോഗിച്ച്  നടത്തുന്ന സര്‍വേ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, വയനാട് ജില്ലകളിലായാണ് പുരോഗമിക്കുന്നത്. പ്രളയത്തിന തൊട്ടുപിന്നാലെ കഴിഞ്ഞ നവംബര്‍- ഡിസംബര്‍ മാസങ്ങളിലായി സര്‍വേയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയിരുന്നു.

പ്രളയബാധിതരില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഗവണ്‍മെന്‍റിന്‍റെ പുനര്‍നിര്‍മ്മാണ- വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുമെന്ന് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് (ആര്‍കെഐ) സിഇഒയും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ കെ. വേണു പറഞ്ഞു. അതിദുര്‍ബല വിഭാഗങ്ങളുടെ വികസനാവശ്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഗവണ്‍മെന്‍റ് പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SURVEY-1

മുന്‍ ചീഫ് സെക്രട്ടറിയും തദ്ദേശ സ്വയംഭരണ രംഗത്തെ വിദഗ്ദരില്‍ പ്രധാനിയുമായ എസ്.എം.വിജയാനന്ദിന്‍റെ അധ്യക്ഷതയിലുള്ള ഉപദേശക സമിതിയാണ് സര്‍വേക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നത്. സംസ്ഥാന ആസൂത്രണ ബോര്‍ഡ്, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കില, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, യുനിസെഫ്, ടിസ്, സ്പിയര്‍ ഇന്ത്യ, റിഥി ഫൗണ്ടേഷന്‍ എന്നിവയുടെ പ്രതിനിധികള്‍ അടങ്ങുന്നതാണ് ഉപദേശക സമിതി. 

തിരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രളയബാധിതരുടെ വീട്ടിലെത്തി കുടുംബശ്രീ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന വിധത്തിലാണ് സര്‍വേ ക്രമീകരിച്ചിരിക്കുന്നത്. വിവിധ ഗവണ്‍മെന്‍റ് പദ്ധതികളിലൂടെ ലഭിച്ച സഹായങ്ങള്‍, പദ്ധതികള്‍ സംബന്ധിച്ച് നല്‍കിയ പരാതികളുടെ നിലവിലുള്ള സ്ഥിതി, പ്രളയ ബാധിതരുടെ ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ സര്‍വേയില്‍ ഉള്‍പ്പെടുന്നു.

SURVEY--3

പ്രളയമുണ്ടാക്കിയ മാനസിക ബുദ്ധിമുട്ടുകളില്‍ നിന്നു കുട്ടികള്‍ മോചിതരായോ, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അഭിപ്രായം ആരാഞ്ഞിരുന്നോ,  പ്രളയശേഷം തൊഴിലില്‍ നിന്നു പഴയതുപോലെ വരുമാനം വീണ്ടും കിട്ടിത്തുടങ്ങിയോ എന്നീ കാര്യങ്ങളും സര്‍വേയിലൂടെ പരിശോധിക്കുന്നു.

ദുരന്തബാധിതരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉള്‍ക്കൊള്ളുന്നതു ഗവണ്‍മെന്‍റ് സംവിധാനത്തിന്‍റെ ഭാഗമാക്കണമെന്നും ഈ രീതി സംസ്ഥാനത്ത് തുടരണമെന്നും യുനിസെഫ് ഇന്ത്യ കമ്മ്യൂണിക്കേഷന്‍ ഫോര്‍ ഡവലപ്പ്മെന്‍റ് വിഭാഗം മേധാവി സിദ്ദാര്‍ത്ഥ ശ്രേഷ്ഠ പറഞ്ഞു.

ദുരന്തപ്രതിരോധവും ലഘൂകരണവും സംബന്ധിച്ച്  പൊതുജനങ്ങള്‍ക്കും ഗവണ്‍മെന്‍റ് ഏജന്‍സികള്‍ക്കും പൂര്‍ണ്ണ അറിവുണ്ടോ എന്നു മനസ്സിലാക്കുന്നതിനും സര്‍വേ വഴിയൊരുക്കും. ഇവ സംബന്ധിച്ച് നാട്ടിലും വീടുകളിലും നടപ്പിലാക്കിയിട്ടുള്ള ബോധവല്‍ക്കരണം,  അതതു പ്രദേശത്തെ അപകട സാധ്യതകള്‍ എന്നിവയും സര്‍വേ വിഷയങ്ങളാണ്.

ഇപ്രകാരം ശേഖരിക്കുന്ന വിവരങ്ങള്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ്, വിവിധ ഗവണ്‍മെന്‍റ് വകുപ്പുകള്‍, അതത് ജില്ലാ ഭരണകൂടങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുമായി പങ്കുവെയ്ക്കും. പ്രളയ ബാധിതര്‍ക്കുവേണ്ടി വിവിധ തലങ്ങളില്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിനും നടപ്പിലാക്കുന്നതിനും ദുരന്ത പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനും സര്‍വേ വിവരങ്ങള്‍ സഹായകമാകും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനും ഇത് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

SURVEY-4

ദുരന്തപ്രതിരോധവും പുനര്‍ നിര്‍മ്മാണവും സംബന്ധിച്ച അടിസ്ഥാന മാനവിക മാനകങ്ങള്‍ (കോര്‍ ഹ്യുമാനിറ്റേറിയന്‍ സ്റ്റാന്‍ഡേര്‍ഡ്സ് - സിഎച്ച്എസ്) അനുസരിച്ച് ദുരന്ത ബാധിതര്‍ക്ക് തങ്ങള്‍ക്കുവേണ്ടി നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് അറിയാന്‍ അവകാശമുണ്ട്. പദ്ധതി നടത്തിപ്പ്  സംബന്ധിച്ച് ഇവരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടല്‍, പരാതികളും നിര്‍ദേശങ്ങളും ഉന്നയിക്കല്‍ എന്നിവയും ദുരന്തബാധിതരുടെ അവകാശമാണ്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റ് ഏജന്‍സികളും മറ്റ് സംഘടനകളും പൊതുജന പങ്കാളിത്തം, സുതാര്യത, വിവരങ്ങള്‍ പങ്കുവെക്കല്‍ എന്നിവയ്ക്ക് പ്രതിജ്ഞാബദ്ധരാണ്. ദുരന്തബാധിതരോടുള്ള ഉത്തരവാദിത്വം (അക്കൗണ്ടബിലിറ്റി ടു അഫക്റ്റ്ഡ് പോപ്പുലേഷന്‍-  എഎപി) എന്നാണ് ഈ പ്രക്രിയ ആഗോള തലത്തില്‍ അറിയപ്പെടുന്നത്.

ലോകവ്യാപകമായി 60 രാജ്യങ്ങളില്‍ ഇതിനകം എഎപി സര്‍വേ നടന്നിട്ടുണ്ടെന്നും എന്നാല്‍ ലോകത്താദ്യമായാണ് ഒരു ഗവണ്‍മെന്‍റ് ഏജന്‍സി ഇത് നടപ്പിലാക്കുന്നതെന്നും ഐക്യരാഷ്ട്ര സഭാ കേരള കോര്‍ഡിനേറ്റര്‍ ജോബ് സഖറിയ പറഞ്ഞു. വിപുലമായ രീതിയില്‍ 489 തദ്ദേശ സ്ഥാപനങ്ങളില്‍ നടപ്പിലാക്കുന്ന ഈ സര്‍വേയിലൂടെ ദുരന്തനിവാരണത്തില്‍ പൊതുജന പങ്കാളിത്തത്തിന്‍റെയും സുതാര്യതയുടെയും മാതൃക കേരളം സൃഷ്ടിക്കുകയാണ്. ഇതു മറ്റു രാജ്യങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും അനുകരിക്കാനാകുന്ന മാതൃകയാണെന്നും ജോബ് സഖറിയ ചൂണ്ടിക്കാട്ടി.

അന്യ സംസ്ഥാന തൊഴിലാളികള്‍, മീന്‍പിടുത്തക്കാര്‍, എസ്‌സി/എസ്ടി വിഭാഗക്കാര്‍, അംഗപരിമിതര്‍, സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന കുടുംബം, വയോധികര്‍, കൂലിപ്പണിക്കാര്‍, കര്‍ഷകര്‍ എന്നിങ്ങനെ സമൂഹത്തിലെ അതീവ ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ള വിവരശേഖരണത്തിനും സര്‍വേ പ്രത്യേക പ്രധാന്യം നല്‍കുന്നു. സര്‍വേ നടത്തുന്ന ഏഴു ജില്ലകളിലും  കുടുംബശ്രീയുടെ വനിതാ പ്രവര്‍ത്തകര്‍  ഇത്തരം ദുര്‍ബല വിഭാഗങ്ങളുമായി പ്രത്യേകം കൂടിക്കാഴ്ച്ചയും നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com