പ്രായം വെറും 12; പഠിപ്പിക്കുന്നത് എന്‍ജിനീയറിങ്; കൂടെ സ്വന്തമായി നിർമിച്ച റോബട്ടും!
Mail This Article
വയസ്സ് വെറും 12. പഠിപ്പിക്കുന്നതു തന്നേക്കാള്‍ മുതിര്‍ന്ന എന്‍ജിനീയറിങ് ചേട്ടന്മാരെ. അതൊന്നും പോരാഞ്ഞിട്ട് ഇപ്പം ദേ ക്ലാസില്‍ സഹായിക്കാനൊരു റോബോട്ടിനെയും സ്വന്തമായി നിര്‍മിച്ചിരിക്കുന്നു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് ഹസന്‍ അലിയാണ് വീട്ടുകാരെയും നാട്ടുകാരെയുമെല്ലാം വിസ്മയിപ്പിക്കുന്ന ഈ കൊച്ചുമിടുക്കന്‍. ഹസനു ക്ലാസെടുക്കാന്‍ മാത്രമല്ല വീട്ടിലെ മുതിര്‍ന്നവര്‍ക്കും ഈ റോബട്ട് സഹായിയാണ്.
എട്ടാം ക്ലാസുകാരനായ ഹസന്‍ സിവില്‍, മെക്കാനിക്കല്‍, ഇലക്‌ട്രോണിക് എന്‍ജിനീയറിങ് വിദ്യാർഥികള്‍ക്കു ക്ലാസെടുക്കുന്നത് ഡിസൈനിങ്, ഡ്രാഫ്റ്റിങ്, എംബഡഡ് സിസ്റ്റം, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, റോബോട്ടിക്‌സ് തുടങ്ങിയ വിഷയങ്ങളിലാണ്. നൂറിലധികം പ്രോജക്ടുകള്‍ ചെയ്തിട്ടുള്ള ഹസന് അവയിലൊന്നിന്റെ പണിപ്പുരയില്‍ വച്ചാണ് റോബോ സഹായിയെ നിര്‍മിക്കാനുള്ള ആശയം ലഭിക്കുന്നത്. 15 ദിവസം കൊണ്ടാണ് റോബട്ടിനെ നിര്‍മിച്ചത്. വാക്കാലുള്ള കമാന്‍ഡുകള്‍ റോബട്ട് അനുസരിക്കും.
റസ്റ്ററന്റുകളിലും ഹോട്ടലുകളിലും ഭക്ഷണം സപ്ലൈ ചെയ്യാനും വീട്ടില്‍ മുതിര്‍ന്നവര്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കാനുമൊക്കെ ഈ റോബോയെ ഉപയോഗിക്കാം. വലുതാകുമ്പോള്‍ രാജ്യത്തെ സേവിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നാണ് ഹസന്റെ ആഗ്രഹം.