പഠന നിലവാരം മാറ്റിമറിച്ച് നൊബേൽ ജേതാവിന്റെ നിര്‍ദേശങ്ങൾ
Mail This Article
ഡൽഹിയിലെ സർക്കാർ സ്കൂളുകളിലെ പഠന നിലവാരം മെച്ചപ്പെടുത്താനും കുട്ടികളുടെ കൊഴിഞ്ഞുപോക്കു തടയാനും സഹായകമായത് നൊബേൽ ജേതാവ് അഭിജിത് ബാനർജിയുടെ പഠന നിർദേശങ്ങൾ. അഭിജിത്തിനെ അഭിനന്ദിച്ചുള്ള ട്വീറ്റിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഇക്കാര്യം പ്രത്യേകം പരാമർശിക്കുകയും ചെയ്തു.
ഡൽഹിയിലെ സ്കൂളുകളിൽ ഏർപ്പെടുത്തിയ ‘ചുനൗത്തി’ (വെല്ലുവിളി) എന്ന പദ്ധതിക്കു പ്രേരണയായത് അഭിജിത്തും എസ്തേർ ദഫ്‍ലോയും ചേർന്നു തയാറാക്കിയ ‘എന്തുകൊണ്ട് കുട്ടികൾ പഠിക്കുന്നില്ല’ എന്ന പഠന റിപ്പോർട്ടാണ്. കുട്ടികൾ സ്കൂളിലെത്തുന്നുണ്ടെങ്കിലും പഠന നിലവാരം ശോചനീയമാണെന്നാണു റിപ്പോർട്ട് കണ്ടെത്തിയത്. അധ്യാപകർ സ്ഥിരമായി സ്കൂളിലെത്താത്തതാണു സർക്കാർ സ്കൂളുകളിലെ പഠന നിലവാരത്തെ ബാധിക്കുന്ന പ്രധാന കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കുട്ടികളുടെ കൊഴിഞ്ഞുപോക്കു തടയുകയും പഠന നിലവാരം മെച്ചപ്പെടുത്തുകയുമാണു ‘ചുനൗത്തി’ പദ്ധതി വഴി ലക്ഷ്യമിട്ടത്. ഓരോ കുട്ടിക്കും ശ്രദ്ധ ലഭിക്കുന്ന തരത്തിലുള്ള പദ്ധതി ഏറെ ഫലപ്രദമായെന്ന വിലയിരുത്തലിലാണു സംസ്ഥാന സർക്കാർ. കുട്ടികളെ രണ്ടു ഗ്രൂപ്പായി തിരിച്ച് പഠന മികവിന് അനുസരിച്ചുള്ള പരിശീലനം ഉറപ്പാക്കുന്നു. പഠനത്തിൽ തീരെ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കു പ്രത്യേക പരിഗണനയും നൽകുന്നുണ്ട്. കണക്ക് ഉൾപ്പെടെയുള്ള വിഷയങ്ങൾ കളികളിലൂടെ മനസ്സിലാക്കി കൊടുക്കുന്ന രീതിയും പരീക്ഷിച്ചു.