ADVERTISEMENT

വയനാട് സ്വദേശി അഞ്ജിത കെ. ജോസും കോഴിക്കോട് സ്വദേശി ഫഹീമ ഷിറിനും തമ്മിൽ ബന്ധമൊന്നുമില്ല. പക്ഷേ, ഇവരുടെ നിയമ പോരാട്ടങ്ങൾ ഇനിയുള്ള പെൺതലമുറയ്ക്ക് പ്രചോദനമാകുമെന്ന് ഉറപ്പാണ്. ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികൾക്കും രാത്രിയിൽ സഞ്ചാരസ്വാതന്ത്ര്യം വേണമെന്ന് വാദിച്ചാണ് അഞ്ജിത കോടതിയിൽ പോയതെങ്കിൽ മൊബൈൽ ഫോൺ ഉപയോഗിക്കാനുള്ള അവകാശത്തിനായാണ് ഫഹീമ പരാതി നൽകിയത്. ഇരുവരും അനുകൂല വിധിയും സമ്പാദിച്ചു. വളരെ എളുപ്പത്തിൽ നേടിയെടുത്ത വിജയമല്ല ഇത്. 

ഏതാണ് ആ സമയം?
ഏതാണ് പെൺകുട്ടികൾക്കു മാത്രമുള്ള ആ അസമയം? ഒരു സിനിമയിലെ ഡയലോഗാണിത്. കോളജ് ഹോസ്റ്റലുകളിൽ ചോദിച്ചാൽ ചിലയിടത്ത് അതു വൈകിട്ടു 4.30 നു ശേഷമാണ്, മറ്റു ചിലർക്ക് 6 മണി, വേറെ കൂട്ടർക്ക് 7 മണി. എന്നാൽ ആൺകുട്ടികൾക്ക്‌ അങ്ങനെ ഒരു അസമയമേ ഇല്ല. 

അതിനെതിരെയാണ് തൃശൂർ കേരളവർമ കോളജിലെ അഞ്ജിത,  രാത്രി സഞ്ചാരസ്വാതന്ത്ര്യം വേണമെന്നു പറഞ്ഞു ഹർജി ഫയൽ ചെയ്തത്.

ആഴ്ചയിൽ 3 ദിവസം മാത്രമേ പുറത്തുപോകാനുള്ള അനുവാദമുള്ളു. അതും 4.30നു തിരിച്ചെത്തണം. ആൺകുട്ടികൾക്ക് ആ നിബന്ധനയും ഇല്ല. 

പലതവണ ഇതിനെതിരെ പ്രതികരിച്ചിട്ടും കോളജ് അധികൃതർ നടപടിയൊന്നും സ്വീകരിച്ചില്ല. അപ്പോഴാണ് ലീഗൽ കലക്ടീവ് ഫോർ സ്റ്റുഡന്റ്‌സ് റൈറ്റ്സ് എന്ന സംഘടനയെക്കുറിച്ച് അഞ്ജിത അറിഞ്ഞത്. സംഘടനയുടെ അന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടറായ പി.കെ. അർജുനോട്  സംസാരിച്ചതിന് ശേഷം പരാതിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. ബിനോയ് വിശ്വത്തിന്റെ മകൾ സൂര്യ ബിനോയ് ആണു കേസ് വാദിച്ചത്. അനുകൂല വിധി ലഭിച്ചത് ഒന്നര വർഷത്തിനു ശേഷം.

സഞ്ചാരസ്വാതന്ത്ര്യം മൗലികാവകാശമാണെന്നുള്ള രീതിയിലാണ് പരാതി നൽകിയത്. അപ്പോൾ അഞ്ജിത മൂന്നാം വർഷ ബിരുദ വിദ്യാർഥിനി ആയിരുന്നു. കേസിന്റെ വിധി വരാറായപ്പോഴേക്കും പഠനം പൂർത്തിയാക്കിയിരുന്നു. തുടർന്ന് റിൻഷ തസ്‌നി എന്ന വിദ്യാർഥിനി കേസ്‌ ഏറ്റെടുത്താണ് അനുകൂലമായ വിധി സമ്പാദിച്ചത്.

കേസിനിടയിലും അതിനു ശേഷവും ഒട്ടേറെ പ്രശ്നങ്ങൾ അഭിമുഖീകരിച്ചെന്ന് അഞ്ജിത. ‘വ്യക്തിഹത്യ നടത്തുന്ന പ്രസ്താവനകൾ വരെ പലരും നടത്തി. 

സ്ത്രീയെന്നല്ല, മനുഷ്യനായി ഞങ്ങളോട് പെരുമാറാൻ ആയിരുന്നു ആവശ്യപ്പെട്ടത്. ’ഈ വിധിക്കു ശേഷമാണ് സർക്കാർ കോളജുകളിലെ ഹോസ്റ്റലുകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രാത്രി 9 മണി വരെ പുറത്തിറങ്ങാമെന്ന ഉത്തരവ് സർക്കാർ പുറത്തിറക്കുന്നത്.

മൊബൈൽ ഫോൺ വില്ലനോ?
ലോകം വിരൽത്തുമ്പിലാണെന്നു പറയുന്ന കാലത്തു പോലും പെൺകുട്ടികൾക്കു ഹോസ്റ്റലിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ കഴിയില്ലെന്ന അവസ്ഥ. ചില ഹോസ്റ്റലുകളിൽ രാത്രി 10 മുതൽ ഫോൺ ഉപയോഗിക്കാൻ പാടില്ല. ചിലയിടത്തു പഠനസമയത്തും. 

ഡിഗ്രി, പിജി വിദ്യാർഥികൾ പഠിക്കാനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഫോണും ഇന്റർനെറ്റും ആണെന്നു ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടും കാര്യമൊന്നുമില്ല. അനുസരിക്കാത്ത പെൺകുട്ടികൾ വേറെ ഹോസ്റ്റലിലേക്ക് മാറിയാൽ മതിയെന്നായിരുന്നു പലരുടെയും ആജ്ഞ. 

കോഴിക്കോട് ചേളന്നൂർ എസ്എൻ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ഫഹീമ ഷിറിനോടും ഹോസ്റ്റലിൽ നിന്നു മാറിക്കൊള്ളാൻ അധികൃതർ പറഞ്ഞത് അങ്ങനെയാണ്. ഹോസ്റ്റലിൽ നിന്നിറങ്ങുമ്പോൾ ഫഹീമ പക്ഷേ ഒന്നുറപ്പിച്ചു; ഇതിനെതിരെ പ്രതികരിക്കും.

അങ്ങനെ നിയമപോരാട്ടത്തിനിറങ്ങി. ലീഗൽ കലക്ടീവ് ഫോർ സ്റ്റുഡന്റ്‌സ് റൈറ്റ്സ് ഹഫീമയ്ക്കും തുണയായി. ലെഗിത്ത് ടി കോട്ടക്കൽ വാദിക്കാമെന്നേറ്റതോടെ ഹർജി ഫയൽ ചെയ്തു. ഇക്കഴിഞ്ഞ 19ന് ആണ് ഹൈക്കോടതി അനുകൂല വിധി പ്രഖ്യാപിച്ചത്. മൊബൈൽ ഫോൺ ഉപയോഗിക്കുക എന്നത് മനുഷ്യന്റെ മൗലികാവകാശമാണെന്നും അതു തടയാൻ അധികാരമില്ലെന്നുമായിരുന്നു കോടതി പറഞ്ഞത്.

വിദ്യാർഥികൾക്കു നിയമപരിരക്ഷ
ജിഷ്ണു പ്രണോയ് എന്ന വിദ്യാർഥി ഹോസ്റ്റലിൽ ആത്‍മഹത്യ ചെയ്ത വാർത്ത  ഞെട്ടലോടെയാണ് കേരളം വായിച്ചത്. അതേത്തുടർന്ന് കുറച്ചു നിയമ വിദ്യാർഥികൾ ചേർന്ന് ആരംഭിച്ച സംഘടനയാണ് ലീഗൽ കലക്ടീവ് ഫോർ സ്റ്റുഡന്റ്‌സ് റൈറ്റ്സ്. യുവർ ലോയർ ഫ്രണ്ട് എന്ന ഫെയ്സ്ബുക് പേജും തുടങ്ങി. 14 നിയമ വിദ്യാർഥികളും 4 അഭിഭാഷകരുമടങ്ങുന്ന ഈ സംഘടന 2017 ഫെബ്രുവരി 8നാണ് ആരംഭിച്ചത്. വിദ്യാർഥികൾക്കാവശ്യമായ നിയമസഹായങ്ങൾ നൽകാനായി ആരംഭിച്ച ഈ സംഘടന ഇതുവരെ അൻപതോളം കേസുകളിൽ സഹായവുമായി എത്തി. ഇപ്പോഴത്തെ എക്സിക്യൂട്ടീവ് ഡയറക്ടറായ ജെ. ശ്രീനാഥ്  നാഷനൽ യൂണിവേഴ്സിറ്റി ഓഫ്  അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ നാലാം വർഷ നിയമ വിദ്യാർഥിയാണ്.

തയാറാക്കിയത്: ദീപ്തി പെല്ലിശ്ശേരി

Content Summary: Legal Fight Of Two Malayali Students Faheema Anjitha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com