ADVERTISEMENT

കാഞ്ഞങ്ങാട്∙ സ്കൂൾ കലോൽസവം അവസാന ദിവസത്തോടടുക്കുമ്പോൾ പോരാട്ടം മുറുകുന്നതാണ് കാഴ്ച. ആഘോഷത്തിന്റെ നിറം ഉച്ചസ്ഥായിയിലെത്തുമ്പോഴേയ്ക്ക് മൽസരവും ശക്തമാകുന്നു. ഏതു നിമിഷവും മാറിമറിയുന്ന പോയിന്റു നിലയിൽ പാലക്കാടും കോഴിക്കോടും കണ്ണൂരും ഒരുപോലെ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. ഏറ്റവും അവസാനം ലഭിച്ച റിപ്പോർട്ടു പ്രകാരം പാലക്കാടാണ് 845 പോയിന്റുമായി മുന്നിൽ. ഇതുവരെ തുല്യനില പങ്കിട്ട് മുന്നിട്ടു നിന്നിരുന്ന കണ്ണൂരും കോഴിക്കോടും 844 പോയിന്റുമായി തൊട്ടു പിന്നിലുണ്ട്. അവസാന നിമിഷം മുന്നേറുമെന്ന പ്രതീക്ഷയിൽ തൃശൂർ 844 പോയിന്റുമായി നാലാമതും 812 പോയിന്റുമായി എറണാകുളം അഞ്ചാമതുമാണ്.  ആതിഥേയരായ കാസർകോട് 782 പോയിന്റുമായി പത്താം സ്ഥാനത്താണുള്ളത്. 

 

school-youth-festival-day-three-photo-02

ആവേശം കൊടിയേറി നിൽക്കുമ്പോൾ നാളെ ഉൽസവം അവസാനിക്കുമെന്ന സങ്കടത്തിലാണ് കാസർകോടുകാർ. കാഞ്ഞങ്ങാടും നീലേശ്വരത്തും വിരുന്നു വന്ന കലയുടെ മാമാങ്കം ഒരു ദിവസം കൂടി മാത്രമെന്ന് ഓർക്കാൻ കൂടി വയ്യെന്ന് നാട്ടുകാർ. ഏഷ്യയിലെ ഏറ്റവും വലിയ കലോൽസവമായ സ്കൂൾകലോൽസവം ഏറ്റവും മികച്ചതാക്കുന്നതിനുള്ള നെട്ടോട്ടത്തിലായിരുന്നു ഇവിടുത്തെ ഓരോ നാട്ടുകാരനും. ഇതുവരെയും പഴിയൊന്നും കേൾപ്പിക്കാതിരിക്കാനും ഉള്ള സൗകര്യങ്ങൾക്കൊണ്ട് പരമാവധി മെച്ചമുള്ളതാക്കാനുമായിരുന്നു ശ്രമം. പതിവായി കേൾക്കാറുള്ള ഹോട്ടൽ ഭക്ഷണ വിലവർധനയും ഓട്ടോ ചാർജ് വർധനയുമൊന്നും അത്രകാര്യമായി ചീത്തപ്പേരുണ്ടാക്കിയിട്ടില്ല. റോഡിൽ അൽപം തിരക്കു കൂടിയപ്പോൾ ബ്ലോക്ക് കൂടി എന്നതുമാത്രമാണ് ഒരു ചീത്തപ്പേരുണ്ടാക്കിയത്. അത് പരിഹരിക്കാൻ പോലീസും നാട്ടുകാരും മാറിമാറി റോഡിൽ തന്നെയുണ്ടായിരുന്നു. റോഡ് വികസനമാണ് നാടിന്റെ ആവശ്യങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഒരു കാര്യമെന്ന് അധികൃതരെ ബോധ്യപ്പെടുത്താനും കലോൽസവത്തിനു സാധിച്ചെന്ന അഭിപ്രായക്കാരുമുണ്ട്. 

school-youth-festival-day-three-photo-01

 

28 വർഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു കലോൽസവം കാസർകോട്ടേയ്ക്ക് വിരുന്നെത്തിയത്. 1991ലാണ് ഇതിനു മുമ്പ് കാസർകോടുകാർ കേരളത്തിനു വിരുന്നൊരുക്കിയത്. ജനപ്രിയ ഇനങ്ങൾ പ്രധാന വേദികളിൽ നിറഞ്ഞാടിയതോടെ കാണികളും നിറഞ്ഞൊഴുകി. മിക്രിയും ഭരതനാട്യവും കുച്ചിപ്പുടിയും കോൽക്കളിയും മാപ്പിളപ്പാട്ടും, നാടകവും കേരളനടനവും പഞ്ചവാദ്യവുമെല്ലാം ആസ്വദിക്കാൻ കലാസ്നേഹികൾ എത്തിയതോടെ വേദികളെല്ലാം നിറഞ്ഞു കവിഞ്ഞു. ഏറ്റവും ജനപ്രിയ ഇനങ്ങൾ അരങ്ങേറിയ ഐങ്ങോത്തെ വേദി ഒന്നിൽ ഉൾക്കൊള്ളാവുന്നതിലും അധികം ആളുകളാണെത്തിയത്. അതേ സമയം ചില വേദികളിൽ മൂന്നാം ദിവസവും പരാതികളുയർന്നു. ഹൈസ്കൂൾ വിഭാഗം കേരള നടനം വേദിയിൽ വൈദ്യുതി ഇല്ലാതിരുന്നതിനെ തുടർന്ന് മൽസരം ഒരു മണിക്കൂറോളം നിർത്തിവയ്ക്കേണ്ടി വന്നു. 

 

വഞ്ചിപ്പാട്ട് മൽസരം ഉൾപ്പടെ ഏതാനും മൽസരങ്ങൾ വൈകിയതൊഴിച്ചാൽ ബാക്കി ഏതാണ്ട് എല്ലാ മൽസരങ്ങളും സമയത്തു തന്നെ തുടങ്ങിയതിനാൽ വൈകി എന്ന താരതമ്യേന കുറഞ്ഞു. എന്നാൽ രാവിലത്തെ അപ്പീൽ മൽസരങ്ങളുടെ എണ്ണം വർധിച്ചതിനാൽ ഉച്ചയ്ക്കു തുടങ്ങേണ്ട പല മൽസരങ്ങളും വൈകിയാണ് തുടങ്ങിയത്. അതുകൊണ്ടു തന്നെ പലവേദികളിലും മൽസരങ്ങൾ അവസാനിക്കാൻ വൈകിയേക്കും. ബാൻഡ് മേളം മൽസരത്തിനിടെ ക്യാപ്റ്റൻ തലകറങ്ങി വീണു. വഞ്ചിപ്പാട്ട് മൽസരവും മണിക്കൂറുകൾ വൈകിയതോടെ കുട്ടികൾ കുഴഞ്ഞു വീണു. ഇതിനിടെ മൂന്ന് കുട്ടികളെ കാഞ്ഞങ്ങാട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 9ന് തുടങ്ങേണ്ട മൽസരം ഉച്ചക്ക് 12 മണിക്കാണ് തുടങ്ങിയത്. കായംകുളം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിലെ ഒരു കുട്ടിയും ഇടുക്കി മുതൽക്കുളം സെന്റ് ജോണ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ മൂന്നു പേരുമാണ് മത്സരത്തിന് തൊട്ടുപിന്നാലെ കുഴഞ്ഞു വീണത്. രാവിലെ മുതൽ ഭക്ഷണം കഴിക്കാതെ കാത്തു നിന്നതാണ് കുട്ടികളെ കുഴക്കിയത്. അപ്പീലിലൂടെ മത്സരത്തിന് പ്രതീക്ഷിച്ചതിലും ഏറെ പേർ എത്തിയതോടെയാണ് സമയക്രമം താളം തെറ്റിയത്. ഇതോടെ വേദിയിൽ ഇനി നടക്കേണ്ട നാടോടി നൃത്തം അവസാനിക്കാൻ അർധരാത്രിയും പിന്നിടുമെന്ന് ഉറപ്പായി.

 

കലോൽസവത്തിന്റെ അവസാന ദിനമായ നാളെ ആകെ പതിനാല് ഇനങ്ങൾ മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ 28 വേദികളിൽ 18 എണ്ണത്തിലും മൽസരങ്ങൾ ഇന്നുകൊണ്ട് അവസാനിക്കും. 510 കുട്ടികൾ മാത്രമാണ് അവസാന ദിവസം മൽസരത്തിനുള്ളത്. നാടോടിനൃത്തം, മാർഗംകളി, ഇംഗ്ലീഷ് സ്കിറ്റ്, ദേശഭക്തിഗാനം, ഇംഗ്ലീഷ് പദ്യം ചൊല്ലൽ എന്നിവയാണ് ഞായറാഴ്ച നടക്കാനുള്ള മൽസരങ്ങൾ. സമാപന സമ്മേളനം നാളെ വൈകിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

English Summary : School Youth Festival - Day Three Round Up

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com