എൻജിനിയറിങ് പ്രവേശന പരീക്ഷ: ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നത് വൈകും
Mail This Article
തിരുവനന്തപുരം ∙ പ്രോസ്പെക്ടസ് സർക്കാർ അംഗീകരിക്കാത്തതിനാൽ ഈ വർഷത്തെ എൻജിനിയറിങ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സ്വീകരിക്കുന്ന നടപടികൾ നീളുന്നു. എൻജിനിയറിങ് പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയുടെ മിനിമം മാർക്ക് എഐസിടിഇ മാനദണ്ഡത്തിലേക്കു മാറ്റുന്ന കാര്യത്തിൽ സർവകലാശാലകളുടെ അംഗീകാരം നേടേണ്ടതിനാലാണ് പ്രോസ്പെക്ടസ് അംഗീകരിക്കുന്നതു വൈകുന്നത്
കരട് പ്രോസ്പെക്ടസ് സർക്കാർ അംഗീകരിക്കുകയാണെങ്കിൽ 12 മുതൽ അപേക്ഷ സ്വീകരിക്കാൻ സാധിക്കുമെന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈയാഴ്ച പ്രോസ്പെക്ടസ് അംഗീകരിച്ചാലും രണ്ടു ദിവസം കൂടി കഴിഞ്ഞേ അപേക്ഷ ക്ഷണിക്കാനാവൂ.
എഐസിടിഇ മാനദണ്ഡം അനുസരിച്ച് എൻജിനിയറിങ് പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നിവയ്ക്കു ഹയർസെക്കൻഡറി പരീക്ഷയിൽ 45% മാർക്ക് മതി.ഇതു കഴിഞ്ഞ വർഷം സംസ്ഥാനത്തെ എല്ലാ സ്വാശ്രയ എൻജിനിയറിങ് കോളജുകളിലെയും മാനേജ്മെന്റ് സീറ്റിൽ നടപ്പാക്കിയിരുന്നു.സർക്കാർ എൻജിനിയറിങ് കോളജുകളിലും സ്വാശ്രയത്തിലെ മെറിറ്റ് സീറ്റിലും 50% മാർക്ക് എന്ന പഴയ മാനദണ്ഡം തുടർന്നു.എന്നാൽ എഐസിടിഇ ചട്ടങ്ങൾ ലംഘിച്ചു പ്രവേശനം നടത്തുന്നതു നിയമ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ ഇത്തവണ എല്ല സീറ്റിലും എഐസിടിഇ മാനദണ്ഡം നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.എന്നാൽ കാർഷിക, ഫിഷറീസ് സർവകലാശാലകൾ നടത്തുന്ന ചില എൻജിനിയറിങ് കോഴ്സുകളിലെ പ്രവേശനത്തിനുള്ള മിനിമം മാർക്ക് വ്യത്യസ്തമാണ്.
ഒരേ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തുന്നതിനാൽ ഇവരുടെ മിനിമം മാർക്കിന്റെ കാര്യത്തിൽ കൂടി വ്യക്തത വരുത്താതെ പ്രോസ്പെക്ടസ് അംഗീകരിക്കാനാവില്ല. രണ്ടു സർവകലാശാലകളുടെയും അംഗീകാരത്തോടെ ഐഎസിടിഇ മാനദണ്ഡം അനുസരിച്ച് അടുത്ത ദിവസം തന്നെ പ്രോസ്പെക്ടസ് അംഗീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.ഇത്തവണ എൻസിഇആർടിയുടെ ഏറ്റവും പുതിയ സിലബസിന്റെ അടിസ്ഥാനത്തിലാണ് പ്രവേശന പരീക്ഷ നടത്തുന്നത്.