ഹൈടെക്ക് ക്ലാസ് മുറികൾ പ്രയോജനപ്പെടുത്താത്ത അധ്യാപകർക്കെതിരെ നടപടിക്കൊരുങ്ങി സർക്കാര്
Mail This Article
തിരുവനന്തപുരം∙ഹൈടെക്ക് ക്ലാസ് മുറികളും ഉപകരണങ്ങളും വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താത്ത സ്കൂൾ അധികൃതർക്കും അധ്യാപകർക്കുമെതിരെ സർക്കാർ നടപടി സ്വീകരിക്കും.സമഗ്ര പോർട്ടലിലെ വിഭവങ്ങൾ അധ്യാപകർ എത്രമാത്രം ഉപയോഗിക്കുന്നുണ്ടെന്നു വിദ്യാഭ്യാസ ഓഫിസർമാർ നിരീക്ഷിക്കുന്നുണ്ട്.ഇതു പ്രയോജനപ്പെടുത്താത്തവർക്കെതിരെയും നടപടി വരും.
8 മുതൽ 12 വരെ ക്ലാസുകളുള്ള സ്കൂളുകളിലെ 45,000 ക്ലാസ് മുറികൾ ഹൈടെക്ക് ആക്കിയെങ്കിലും അവ എത്രമാത്രം ഉപയോഗിക്കുന്നുണ്ടെന്നു വിലയിരുത്തിയിരുന്നില്ല.ചില സ്കൂളുകളിൽ ഹൈടെക്ക് ഉപകരണങ്ങൾ അധ്യാപകരുടെ വീട്ടിലാണ് സ്ഥാപിച്ചിരിക്കുന്നതെന്നും ആക്ഷേപം ഉയർന്നിരുന്നു.ഈ സാഹചര്യത്തിലാണ് ഓരോ സ്കൂളിലും ഇത് എത്രമാത്രം ഉപയോഗിക്കുന്നുവെന്നു മനസിലാക്കുന്നതിനുള്ള ഓഡിറ്റ് തുടങ്ങിയത്.ഓഡിറ്റിന്റെ ഭാഗമായി ആ സ്കൂളിൽ പഠിക്കുന്ന 10 വിദ്യാർഥികളിൽ നിന്നു പ്രതികരണം എടുക്കും.
ഹൈടെക്ക് സംവിധാനമുണ്ടായിട്ടും വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താത്ത അധ്യാപകരുണ്ടെങ്കിൽ വിദ്യാർഥികളുടെ സഹായത്തോടെ കണ്ടെത്തുകയാണു ലക്ഷ്യം.വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനായി ഓഡിറ്റ് റിപ്പോർട്ട് സർക്കാരിനു കൈറ്റ് സമർപ്പിക്കും
സർക്കാർ,എയ്ഡഡ് മേഖലകളിലെ 4752 സ്കൂളുകളിലെ ഹൈസ്കൂൾ,ഹയർസെക്കൻഡറി,വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ പ്രത്യേകമായാണ് ഓഡിറ്റ് നടത്തുന്നത്.