ADVERTISEMENT

അക്കാദമിക് ഓഡിറ്റിങ്ങിൽ മികവ് പുലർത്താതിരുന്ന 37 എൻജിനീയറിങ് കോളജുകളുടെ മാനേജർമാരോടു വിശദീകരണം തേടാൻ സാങ്കേതിക സർവകലാശാലാ അക്കാദമിക് കൗൺസിൽ യോഗം തീരുമാനിച്ചു.ഓഡിറ്റിങ്ങിൽ തീരെ മികവ് കാട്ടാത്ത 10 കോളജുകളുടെ ഭൗതിക സാഹചര്യങ്ങൾ വൈസ് ചാൻസലറുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടു പരിശോധിക്കും.അപര്യാപ്തത പരിഹരിച്ചില്ലെങ്കിൽ ഈ കോളജുകളുടെ അഫിലിയേഷൻ പുനഃപരിശോധിക്കാനും യോഗം ശുപാർശ ചെയ്‌തു.

 

എൻജിനീയറിങ് കോളജുകളിൽ പുതിയ കോഴ്സുകൾക്ക് അനുമതി നൽകുന്നതു  കർശന ഉപാധികളുടെ  അടിസ്ഥാനത്തിൽ മതിയെന്നു കൗൺസിൽ ശുപാർശ ചെയ്‌തിട്ടുണ്ട്.വ്യാവസായിക പ്രാധാന്യവും ജോലിസാധ്യതയുമുള്ള കോഴ്സുകൾക്കേ ഇനി അനുമതിയുള്ളൂ.പുനർ മൂല്യനിർണയത്തിനു ശേഷവും അർഹതപ്പെട്ട മാർക്ക് ലഭിച്ചില്ലെന്ന  പരാതിയുമായി വിദ്യാർഥികൾ സർവകലാശാലയിൽ എത്തുന്ന സാഹചര്യത്തിൽ, നീതിപൂർവമായ മൂല്യനിർണയം ഉറപ്പുവരുത്തുവാൻ വ്യവസ്ഥകൾക്കു വിധേയമായി വിദ്യാർഥികൾക്ക് ഒരു അവസരം കൂടി നൽകുന്ന റിവ്യൂ സംവിധാനം ഏർപ്പെടുത്തും.ഇതനുസരിച്ചു പുനർമൂല്യനിർണയത്തിൽ തോറ്റ വിദ്യാർഥികൾക്ക് ഒരു മൂല്യനിർണയത്തിനു കൂടി അവസരം ലഭിക്കും.

 

ഒരു കോഴ്‌സിനെങ്കിലും എൻബിഎ അക്രഡിറ്റേഷൻ ഉള്ള കോളജുകളുടെ അപേക്ഷകളേ ഇനി പുതിയ കോഴ്സിനായി പരിഗണിക്കുകയുള്ളൂ. എംടെക് കോഴ്‌സുകൾക്ക് അനുമതി ലഭിക്കാൻ അനുബന്ധ ബിടെക് കോഴ്‌സിന് അക്രഡിറ്റേഷൻ ഉണ്ടാകണം.പുതിയ കോഴ്‌സുകൾക്ക് അപേക്ഷിക്കുന്ന കോളജുകളിൽ കഴിഞ്ഞ മൂന്നു വർഷം ശരാശരി  50% സീറ്റിലെങ്കിലും വിദ്യാർഥികൾ ഉണ്ടായിരിക്കണം.ഇതേ കാലയളവിൽ ചുരുങ്ങിയത് 50% വിജയവും നേടണം. എഐസിടിഇ അനുമതിക്കു പുറമേ സംസ്ഥാന സർക്കാരിന്റെ എൻഒസിയും സമർപ്പിക്കണം.

 

അക്കാദമിക് ഓഡിറ്റിങ്ങിൽ തീരെ മികവ് പുലർത്താത്ത 10 കോളജുകളുടെ അപര്യാപ്തത പരിഹരിച്ചില്ലെങ്കിൽ  അഫിലിയേഷൻ പുനഃപരിശോധിക്കണമെന്ന കൗൺസിലിന്റെ ശുപാർശ അടുത്തയാഴ്ച  കൂടുന്ന സിൻഡിക്കറ്റ് യോഗം  പരിഗണിക്കും.നിശ്ചിത അധ്യാപക യോഗ്യതാ സൂചികയില്ലാത്ത കോളജുകൾ ന്യൂനത ഉടനടി പരിഹരിക്കണമെന്നു നിർദേശം നൽകും.

 

അക്കാദമിക് ഓഡിറ്റിങ് എൻബിഎ അക്രഡിറ്റേഷൻ മാതൃകയിൽ നവീകരിക്കും.സർവകലാശാലയ്ക്കു കീഴിലുള്ള 142  എൻജിനീയറിങ് കോളജുകളിൽ മുപ്പതോളം കോളജുകൾക്കേ  എൻബിഎ അക്രഡിറ്റേഷനുള്ളൂ. മുഴുവൻ കോളജുകൾക്കും അക്രഡിറ്റേഷൻ ലഭിക്കുവാൻ സാധിക്കുന്ന രീതിയിൽ അക്കാദമിക് ഓഡിറ്റിങ്ങിന്റെ ഘടന പുനഃക്രമീകരിക്കും. 

 

എല്ലാ കോഴ്‌സുകളിലും വ്യാവസായിക  പ്രാധാന്യമുള്ള നവീന വിഷയങ്ങൾ അനുബന്ധമായി ഉൾപ്പെടുത്തും. ഇതിനായി പ്രൊ വൈസ് ചാൻസലർ കൺവീനർ ആയി നാലംഗ അക്കാദമിക് സബ് കമ്മിറ്റി രൂപീകരിച്ചു.സിലബസ് നവീകരണത്തിനുള്ള കരിക്കുലം കമ്മിറ്റികളിൽ അധ്യാപർക്കൊപ്പം വ്യവസായ രംഗത്തെ വിദഗ്‌ധരെയും ഉൾപ്പെടുത്തും.വ്യാവസായിക  വിഷയങ്ങൾ ക്രഡിറ്റ് കോഴ്‌സുകളായി പഠിക്കുവാൻ അവസരം ഉണ്ടാക്കും.

 

എൻജിനീയറിങ് പഠനത്തിനുള്ള  ലാറ്ററൽ എൻട്രി പ്രവേശനത്തിനു ഡിവോക് വൊക്കേഷനൽ ഡിപ്ലോമക്കാരെയും പരിഗണിക്കും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന നിബന്ധനകൾക്കു വിധേയമായാണു പ്രവേശനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com