തെറ്റ് സംഭവിച്ചത് മനസ്സ് കൈവിട്ട നിമിഷത്തിൽ: മകനെ തല്ലിയ അച്ഛൻ പ്രതികരിക്കുന്നു
Mail This Article
‘ക്രൂരനായ മനുഷ്യൻ... ജന്മം നൽകിയ അച്ഛൻ സ്വന്തം മകനെ ഇങ്ങനെ തല്ലുമോ?’– സമൂഹ മാധ്യമങ്ങളിൽ വൈറലായ വിഡിയോയിലെ അച്ഛൻ ഒരൊറ്റ ദിവസം കൊണ്ട് മലയാളികൾക്ക് വില്ലനായി മാറി. പലരും മുൻപിൻ നോക്കാതെ ആ അച്ഛന് ശിക്ഷ വിധിക്കാനുള്ള തിരക്കിലുമായിരുന്നു. മകനെ എല്ലാവരുടെയും മുന്നിൽ വച്ചു തല്ലുന്നതിലെ അനൗചിത്യമില്ലായ്മയാണ് മറ്റു ചിലർ ചൂണ്ടിക്കാട്ടിയത്. അപ്പോഴേക്കും പ്രതിസ്ഥാനത്തുള്ള അച്ഛനും ഏഴാം ക്ലാസിൽ പഠിക്കുന്ന മകനും വിഡിയോ വൈറലായത് അറിയാതെ വീട്ടിൽ കളിചിരികളുമായി തിരക്കിലായിരുന്നു. അരൂർ മേഴ്സി സ്കൂളിൽ നടന്ന സംഭവത്തിനു പിന്നാെല പോയ ‘വനിത ഓൺലൈൻ’ ചെന്നു നിന്നത് ആ അച്ഛന്റെയും മകന്റെയും അരൂരിലുള്ള വീടിനു മുന്നിൽ. പൊലീസും ചൈൽഡ് ലൈനും നിയമനടപടികളുമായി മുന്നോട്ടു പോകുന്നതിനിടെ ആ അച്ഛന് പറയാനുള്ള കൂടി കേൾക്കണമെന്ന തോന്നലാണ് ഞങ്ങളെ അദ്ദേഹത്തിന്റെ അടുത്തെത്തിച്ചത്.
ആ പിതാവിന്റെ പേര്, സതീശൻ പൈ. കുറ്റബോധവും അപമാനഭാരവും കൊണ്ട് നെഞ്ചുനീറിയ ആ മനുഷ്യന് പറയാനുണ്ടായിരുന്നത്, നിമിഷാർദ്ധത്തിലെ കോപം വരുത്തിവച്ച വിനയെ കുറിച്ചായിരുന്നു. മകനെ ജീവനു തുല്യം സ്നേഹിക്കുന്ന ആ മനുഷ്യൻ കണ്ണീരോടെയാണ് പറഞ്ഞു തുടങ്ങിയത്. ‘മകനെ ക്രൂരമായി പീഡിപ്പിക്കുന്ന, ക്രൂരനായ അച്ഛനല്ല ഞാൻ. ദൈവത്തെയോർത്ത് അങ്ങനെ മാത്രം വിധിയെഴുതരുത്. ഒരൊറ്റ നിമിഷത്തിൽ പിടിവിട്ടു പോയി. അങ്ങനെയൊക്കെ സംഭവിച്ചു പോയതാണ്. യാഥാർത്ഥ്യം അന്വേഷിക്കാതെ പടച്ചു വിടുന്ന വാർത്തകളുടെ മറുപുറം കൂടി കേൾക്കാൻ മനസുണ്ടാകണം’. –സതീശൻ പൈ പറഞ്ഞു തുടങ്ങുകയാണ്.
ഏഴാം ക്ലാസിലാണ് എന്റെ മകൻ പഠിക്കുന്നത്. ദൃശ്യത്തിൽ കാണുന്ന ആ ടീച്ചറിനോട് ഒരു മാസം മുന്നേ മകനെ ഒന്നു ശ്രദ്ധിക്കണേ എന്ന് അഭ്യർഥിച്ചതാണ്. അന്നും ഏതോ ഒരു ടെസ്റ്റ് പേപ്പറിന് ഒരു വിഷയത്തിൽ മാർക്ക് കുറഞ്ഞിരുന്നു. വീണ്ടും അതാവർത്തിച്ചപ്പോൾ വല്ലാത്ത അമർഷം തോന്നി. മാസാമാസം നല്ലൊരു തുക ഫീസിനത്തിൽ സ്കൂളിന് നൽകുന്നു. വർഷം 75,000 രൂപയോളം മകന്റെ പഠിപ്പിനായി മാറ്റിവയ്ക്കുന്നു.