വരവുചെലവു കണക്ക് സമർപ്പിക്കണം: സ്വാശ്രയ മെഡി. കോളജുകളോട് ഹൈക്കോടതി
Mail This Article
സ്വാശ്രയ മെഡിക്കൽ ഫീസ് നിയന്ത്രണ സമിതി നിശ്ചയിച്ച ഫീസ് തീരെ കുറവാണെന്നു തർക്കമുന്നയിക്കുന്ന സ്വാശ്രയ മെഡിക്കൽ കോളജുകൾ വരവു, ചെലവു കണക്കുകൾ സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. 2017–18, 18–19,19–20 അക്കാദമിക വർഷങ്ങളിലെ ഫീസ് നിർണയത്തിൽ തർക്കമുന്നയിച്ച് ഒരു കൂട്ടം സ്വാശ്രയ കോളജുകൾ സമർപ്പിച്ച ഹർജിയിലാണു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കമ്മിറ്റിയുടെ പുനഃപരിശോധനയ്ക്കു തിരിച്ചുവിട്ടിട്ടും മനസ്സിരുത്തിയല്ല ഉത്തരവിറക്കിയതെന്നും ഉത്തരവിൽ വ്യക്തതയില്ലെന്നും കോടതി കുറ്റപ്പെടുത്തി.
സ്വാശ്രയാടിസ്ഥാനത്തിൽ മെഡിക്കൽ കോളജുകൾ പ്രവർത്തിക്കുമ്പോൾ നിക്ഷേപവും ഭാവിവികസനത്തിന് ന്യായമായ നീക്കിയിരിപ്പും തിരിച്ചുകിട്ടേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. ചെലവിന്റെ അടിസ്ഥാനത്തിൽ ഫീസ് നിശ്ചയിക്കണമെന്നാണു സ്വാശ്രയ നിയമം ലക്ഷ്യമിടുന്നത്. അതേസമയം, ചൂഷണമോ അമിത ലാഭമെടുക്കലോ ഒഴിവാക്കണം. അധ്യാപകർ, ജീവനക്കാർ, സൗകര്യങ്ങൾ, ഉപകരണങ്ങൾ ഇതിനെല്ലാം ചെലവുണ്ട്. ഓരോ വർഷവും ഫീസിനത്തിലുള്ള വരുമാനവും ചെലവും പരിഗണിക്കണം. എന്നാൽ മെഡിക്കൽ കോളജിനോടു ചേർന്നുള്ള ആശുപത്രിയുടെ വരവും ചെലവും കണക്കാക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.
പ്രവേശന സമയമുണ്ടായിരുന്ന ഫീസിൽ നിന്നു വൻവർധനയുണ്ടായാൽ തങ്ങൾക്കതു താങ്ങാനാവില്ലെന്ന് ഏതാനും വിദ്യാർഥികൾ കക്ഷിചേർന്നു വാദിച്ചു. (ബോക്സ്) കോളജുകൾ അറിയിക്കേണ്ടത്: 1. ഭൂമിക്കും കെട്ടിടത്തിനുമുള്ള ചെലവ് 2. സൗകര്യങ്ങളുടെ പട്ടികയും ചെലവും 3. ഉപകരണങ്ങളുടെ പട്ടികയും ചെലവും ഏകദേശ ആയുസ്സും 4. അധ്യാപക– അനധ്യാപക ജീവനക്കാർക്കുള്ള ശമ്പളം, മറ്റാനുകൂല്യങ്ങൾ 5. സ്ഥാപന നടത്തിപ്പിനും പരിപാലനത്തിനുമുള്ള ചെലവ് 6. മറ്റിനത്തിലുള്ള ചെലവുകൾ 7. ഭാവി വികസനത്തിനുള്ള നീക്കിയിരിപ്പ്