‘ചിന്തിപ്പിച്ചത്’ ജഫേഴ്സൻ മാത്രം; മലയാളം രണ്ടാം പേപ്പറും ചതിച്ചില്ല
Mail This Article
രണ്ടാം ദിവസത്തെ മലയാളം രണ്ടാം പേപ്പറും കുട്ടികൾക്ക് ആശ്വാസം പകരുന്നതായിരുന്നു. ഉയർന്ന നിലവാരക്കാരെയും ശരാശരിക്കാരെയും താഴ്‍ന്ന നിലവാരക്കാരെയുമൊക്കെ ഒരുപോലെ ചോദ്യകർത്താവ് പരിഗണിച്ചിട്ടുണ്ട്. ഒരു മാർക്ക് വീതം ലഭിക്കുന്ന ആദ്യത്തെ 5 ചോദ്യങ്ങളിൽ നാലെണ്ണം ആശയക്കുഴപ്പങ്ങളൊന്നും ഇല്ലാതെ ഉത്തരമെഴുതാവുന്നവ ആയിരുന്നു. നാലാം ചോദ്യം ‘പത്രമില്ലാതെയുള്ള ഭരണത്തെക്കാൾ താൻ അഭിലഷിക്കുക, ഭരണമില്ലാതെ പത്രമുള്ള അവസ്ഥയാണ്’ എന്ന ജഫേഴ്സന്റെ ഉദ്ധരണി നൽകിയിട്ട്, ആ അഭിപ്രായത്തോട് യോജിക്കുന്ന വസ്തുത എടുത്തെഴുതാനായിരുന്നു.
ഇതിനു നൽകിയിരിക്കുന്ന 4 ഓപ്ഷനുകളിൽ ഏറ്റവും ശരിയായത് ഏതെന്നതു കുട്ടികളെ വലച്ചു. രണ്ടു മാർക്കിന്റെ ചോദ്യങ്ങളും (6–8) കഷ്ടപ്പെടുത്തിയില്ല. 9 – 14 ചോദ്യങ്ങളും ഉപന്യാസ ചോദ്യങ്ങളും ഉയർന്ന നിലവാരം പുലർത്തുന്നവയും കുട്ടികളുടെ ചിന്താശേഷിയും വിലയിരുത്താനുള്ള കഴിവും രചനാശേഷിയും അളക്കുന്നതുമായിരുന്നു. കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ലേഖനത്തിന്റെ അടിസ്ഥാനത്തിൽ 'ഗുരുദർശനങ്ങളും ഏകലോക സങ്കൽപവും’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം തയാറാക്കാനുള്ള 17–ാം ചോദ്യം സമകാലിക പ്രസക്തിയാൽ മികച്ചുനിന്നു.