പുഞ്ചിരി വിരിയിച്ച് ഇംഗ്ലിഷ് പരീക്ഷ
Mail This Article
ഇന്നലത്തെ ഇംഗ്ലിഷ് ചോദ്യക്കടലാസ് വിദ്യാർഥികളെ ഒട്ടും വലച്ചില്ല. അത്യാവശ്യം തയാറെടുത്തു വന്ന കുട്ടികൾക്ക് തൃപ്തിയോടെ പരീക്ഷ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുമുണ്ട്. ഡിസ്കോഴ്സസ് വിഭാഗത്തിലെ വിവരണം (narration) എഴുതാനായുള്ള 16 മുതൽ 25 വരെയുള്ള ചോദ്യങ്ങളെല്ലാം തന്നെ കുട്ടികൾ പഠിച്ച അതേ മാതൃകയിലുള്ളവ തന്നെയായിരുന്നു. ഭൂരിഭാഗം കുട്ടികൾക്കും അവ പ്രയാസമായി തോന്നാൻ വഴിയില്ല.
തുടർന്നു നോട്ടിസ് എഴുതാനായി വന്ന 19–ാം ചോദ്യവും ഹോമിയോ ഡോക്ടറുടെ ഡയറി എഴുതാനായി വന്ന 25–ാം ചോദ്യവും കുട്ടികളെ ബുദ്ധിമുട്ടിച്ചില്ല.
ആശങ്കയോടെ കുട്ടികൾ സമീപിക്കാറുളള മേഖലയാണ് ഗ്രാമർ ചോദ്യങ്ങൾ. 31 മുതൽ 36 വരെയുള്ള ഗ്രാമർ, എഡിറ്റിങ് വിഭാഗത്തിലുള്ള ചോദ്യങ്ങൾ ശരാശരി വിദ്യാർഥികൾക്കും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കും ഒരു പോലെ ആശ്വാസം നൽകുന്നതായിരുന്നു.
21 – 25 ചോദ്യങ്ങളായ പ്രൊഫൈൽ, ക്യാരക്ടർ സ്കെച്ച്, സ്പീച്ച്, ലെറ്റർ എന്നിവ കുട്ടികൾ ചെയ്തു ശീലിച്ച അതേ ശൈലി പിന്തുടരുന്നവയായതു കൊണ്ട് നന്നായി എഴുതാൻ പറ്റും.എന്നാൽ ചോദ്യം വ്യക്തമായി വായിച്ചു മനസ്സിലാക്കാത്ത കുട്ടികൾ ചോദ്യത്തിലെ ആവശ്യത്തിനു പകരം തങ്ങൾ പഠിച്ചു വച്ച ഉത്തരം എഴുതാനുള്ള സാധ്യതകളും ചില ചോദ്യങ്ങൾക്കുണ്ടായിരുന്നു.
ഉദാഹരണത്തിന്, 17–ാം ചോദ്യം. റൈറ്റപ്പ് (write up) എഴുതാനായുള്ള ചോദ്യം ബാലവേല തടയുന്നതിനെക്കുറിച്ച് കുറിപ്പെഴുതാനുള്ളതാണ്.
എന്നാൽ പാഠഭാഗത്തിന്റെ സംഗ്രഹം കാണാപാഠം പഠിച്ചെഴുതാനിരിക്കുന്ന കുട്ടികൾ ചോദ്യകർത്താവ് ആ ചോദ്യത്തിലൂടെ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിൽ നിന്നു മാറിപ്പോകാനുളള സാധ്യത ഏറെയാണ്.