എസ്എസ്എല്‍സി: ഹോപ്പ് പദ്ധതിപ്രകാരം പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് മികച്ച വിജയം
Mail This Article
പോലീസിന്‍റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സംവിധാനങ്ങളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ നടത്തിവരുന്ന ഹോപ്പ് എന്ന പദ്ധതിപ്രകാരം പരിശീലനം ലഭിച്ച കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കി. പദ്ധതിയിലൂടെ പരിശീലനം ലഭിച്ച് പരീക്ഷ എഴുതിയ 522 കുട്ടികളില്‍ 465 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടിയതായി പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഐ.ജി പി.വിജയന്‍ അറിയിച്ചു.
ഹോപ്പ് പദ്ധതിക്കായി വിദഗ്ധരുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ഹോപ്പ് മാന്വല്‍ അടിസ്ഥാനമാക്കിയാണ് ഓരോ ഹോപ്പ് സെന്‍ററിലും അധ്യാപകരുടെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട പരിശീലനമൊരുക്കിയത്.കുട്ടികള്‍ക്കുള്ള ക്ലാസ്സുകള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും പ്രത്യേക പരിശീലനം നല്‍കിയിരുന്നു.
വിദ്യാർഥികള്‍ നേടിയ മികച്ച വിജയം അടിസ്ഥാനമാക്കി ഹോപ്പ് പദ്ധതി കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ശ്രദ്ധയും പരിരക്ഷയും ആവശ്യമായ 2000 ഓളം കുട്ടികളിലേക്ക് സംവിധാനം വ്യാപിപ്പിക്കും. പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് അഡീഷണല്‍ എസ്പിമാരെ എല്ലാ പോലീസ് ജില്ലകളിലും നോഡല്‍ ഓഫീസര്‍മാരായി നിയോഗിക്കും. എല്ലാ ജില്ലകളിലും പ്രത്യേകപരിശീലകരുടെ പട്ടിക തയ്യാറാക്കും. നിലവില്‍ വിജയം കൈവരിച്ച കുട്ടികള്‍ക്ക് ഉന്നതപഠനത്തിനു സൗകര്യമൊരുക്കും. കൂടാതെ വിവിധ ഏജന്‍സികളുടെ സഹായത്തോടെ കുട്ടികള്‍ക്കു തൊഴില്‍പരമായ നിപുണതകള്‍ പകര്‍ന്നു നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും ഐ.ജി പി.വിജയന്‍ പറഞ്ഞു.
കേരള പോലീസും വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര സംവിധാനങ്ങളും പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കി വരുന്ന നൂതന സംരംഭമാണ് ഹോപ്പ്. പലവിധ മാനസികാരോഗ്യ പ്രശ്നങ്ങളാലും സാമൂഹിക വെല്ലുവിളികള്‍ മൂലവും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയോ പത്താം ക്ലാസ്സ് പരീക്ഷയില്‍ തോല്‍ക്കുകയോ ചെയ്ത കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കി അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കാനാണ് ഹോപ്പ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. അക്കാദമികമായി മികവ് പുലര്‍ത്താന്‍ സഹായിക്കുന്നതോടൊപ്പം വിദ്യാർഥികള്‍ക്ക് ജീവിത നൈപുണ്യം പകര്‍ന്നുനല്‍കുന്നതിനും സ്വഭാവപ്രശ്നങ്ങള്‍, വൈകാരിക പ്രയാസങ്ങള്‍, ആത്മഹത്യാ ചിന്തകള്‍ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഹോപ്പ് ശാസ്ത്രീയമായ ഇടപെടലുകള്‍ നടത്തിവരുന്നു.