കോളജുകൾ നവംബർ 1ന് തുറക്കാമെന്ന് യുജിസി
Mail This Article
കോളജുകളും സർവകലാശാലകളും നവംബർ ഒന്നിന് തുറക്കും. നഷ്ടമായ അധ്യയന കാലം ആഴ്ചയിൽ 6 ദിവസം ക്ലാസുകൾ നടത്തിയും അവധിക്കാലം കുറച്ചും പരിഹരിക്കും. കോവിഡ് മഹാമാരി വൈകിപ്പിച്ച 2020– 21 അധ്യയനവർഷത്തിന്റെ പരിഷ്കരിച്ച അക്കാദമിക കലണ്ടർ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി) പുറത്തിറക്കി. നാളെ കോടതിയുടെ അംഗീകാരം ലഭിച്ചാൽ ഇതു പ്രാബല്യത്തിൽ വരും.
ഇതു തയാറാക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിർദേശങ്ങൾ യുജിസി അംഗീകരിച്ചതായി വിദ്യാഭ്യാസമന്ത്രി രമേഷ് പൊക്രിയാൽ ട്വീറ്റ് ചെയ്തു. അധ്യയനവർഷം ഈ മാസം ഒന്നിന് ആരംഭിക്കാൻ തീരുമാനിച്ച യുജിസി കഴിഞ്ഞ ഏപ്രിലിൽ അക്കാദമിക് കലണ്ടർ പുറത്തിറക്കിയിരുന്നെങ്കിലും കോവിഡ് വ്യാപനം വർധിച്ചതിനെ തുടർന്ന് മാറ്റിവച്ചു. ആഴ്ചയിൽ 6 ദിവസം വീതം ക്ലാസുണ്ടാകുമെന്നതാണു പ്രധാന മാറ്റം. ഒക്ടോബർ 31നു മുൻപായി പ്രവേശന നടപടി പൂർത്തിയാക്കും. ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ ഒന്നാം വർഷം ചേരുന്നവരുടെ തുടർവർഷങ്ങളിലും സമയം വെട്ടിച്ചുരുക്കുന്നതിനു നടപടി ഉണ്ടാകും.
അതുവഴി സമയബന്ധിതമായി കോഴ്സുകൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.അതിനിടെ ഹർജി പരിഗണനയിലിരിക്കെ, ഈ അധ്യയന വർഷത്തെ അക്കാദമിക കലണ്ടർ പുറത്തിറക്കിയ യുജിസി നടപടിയിൽ സുപ്രീം കോടതി അതൃപ്തിയറിയിച്ചു. വിശദീകരണം നൽകണമെന്നു യുജിസിയോടു നിർദേശിച്ച കോടതി, അക്കാദമിക് കലണ്ടർ നാളെ വരെ മരവിപ്പിച്ചു.
English Summary: UGC directs varsities to begin first year classes from November 1