വാർഷിക ഫീസ് 7.65 ലക്ഷം രൂപ മതിയെന്ന് 4 മെഡി. കോളജുകൾ
Mail This Article
തിരുവനന്തപുരം ∙ ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ കീഴിലുള്ള 4 സ്വാശ്രയ മെഡിക്കൽ കോളജുകൾ എംബിബിഎസ് പ്രവേശനത്തിനു (ജനറൽ) വാർഷിക ഫീസായി 7.65 ലക്ഷം രൂപ മതിയെന്ന് അറിയിച്ചു. മറ്റു 2 കോളജുകൾ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്ന ഫീസ് നിരക്കുകളിൽ ചെറിയ കുറവുവരുത്തുകയും ചെയ്തു. ഇവ ഉൾപ്പെടെ 18 സ്വാശ്രയ മെഡിക്കൽ കോളജുകളും ആവശ്യപ്പെട്ട ഫീസ് നിരക്കുകൾ പ്രവേശനപരീക്ഷാ കമ്മിഷണർ വിജ്ഞാപനം ചെയ്തു.
മാറ്റമുള്ള ഫീസ് നിരക്കുകളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് ഓപ്ഷനുകൾ പുനഃക്രമീകരിച്ചു നൽകാൻ ഇന്ന് ഉച്ചയ്ക്ക് 12 വരെയാണു സമയം. ഹെൽപ് ലൈൻ: 0471 2525300.
തൃശൂർ ജൂബിലി, തൃശൂർ അമല, തിരുവല്ല പുഷ്പഗിരി, കോലഞ്ചേരി ഓർത്തഡോക്സ് ചർച്ച് മെഡിക്കൽ കോളജ് എന്നിവയാണ് 7.65 ലക്ഷം ഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്. 4 കോളജുകളിലും എൻആർഐ വിഭാഗത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത് 22 ലക്ഷം രൂപയാണ്.
ഈ വർഷം 6.22 ലക്ഷം മുതൽ 7.65 ലക്ഷം വരെയാണു വിവിധ മെഡിക്കൽ കോളജുകളിലെ വാർഷിക ഫീസായി ജസ്റ്റിസ് രാജേന്ദ്ര ബാബു സമിതി നിശ്ചയിച്ചിരുന്നത്. കോവിഡ് പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തും പ്രവേശന നടപടികൾ വൈകുന്നത് ഒഴിവാക്കുന്നതിനുമാണു സമിതി നിശ്ചയിച്ച ഫീസിലെ ഏറ്റവും ഉയർന്ന നിരക്കായ 7.65 ലക്ഷം മതി എന്നു തീരുമാനിച്ചതെന്നു ക്രിസ്ത്യൻ മാനേജ്മെന്റ് കോളജ് അധികൃതർ അറിയിച്ചു. പാലക്കാട് പി.കെ. ദാസ്, പാലക്കാട് കരുണ മെഡിക്കൽ കോളജുകളിലാണ് കഴിഞ്ഞ ദിവസത്തേതിനെക്കാൾ കുറഞ്ഞ ഫീസ് ഇന്നലെ വിജ്ഞാപനം ചെയ്തത്. പി.കെ. ദാസ് 22 ലക്ഷവും കരുണ 19.5 ലക്ഷവുമാണ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ രണ്ടു കോളജുകളുടെയും വാർഷിക ഫീസ് 16 ലക്ഷമായാണ് പുതുക്കി നിശ്ചയിച്ചത്.
English Summary : English Summary : Fee in self-financing medical colleges