എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ: ചോദ്യങ്ങളിൽ ചോയ്സ് കൂട്ടിയേക്കും
Mail This Article
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയ്ക്കുള്ള ചോദ്യങ്ങളിൽ ചോയ്സ് സൗകര്യം വർധിപ്പിക്കാൻ വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നു. പഠനം ഡിജിറ്റൽ ആയതോടെ മുഴുവൻ പാഠഭാഗങ്ങളും പഠിക്കാൻ കഴിയാത്തവർക്കും പരീക്ഷ നന്നായി എഴുതാനാകുമെന്ന് ഉറപ്പാക്കാനാണിത്. നാളെ മന്ത്രി സി. രവീന്ദ്രനാഥ് നടത്തുന്ന ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനമെടുക്കും.
ചോദ്യക്കടലാസിലെ എല്ലാ വിഭാഗങ്ങളിലും കൂടുതൽ ചോദ്യങ്ങൾ നൽകി അതിൽനിന്നു നിശ്ചിത എണ്ണത്തിനു മാത്രം ഉത്തരം എഴുതുകയെന്ന രീതിയാണു പരിഗണനയിലുള്ളത്. നിലവിൽ ചില വിഭാഗം ചോദ്യങ്ങളിൽ ഈ രീതി പിന്തുടരുന്നുണ്ട്. പഠിക്കാത്ത പാഠഭാഗങ്ങളിലെ ചോദ്യങ്ങൾ ഒഴിവാക്കാൻ ഇതിലൂടെ വിദ്യാർഥികൾക്ക് അവസരം ലഭിക്കും.
സിബിഎസ്ഇ 30% സിലബസ് വെട്ടിക്കുറച്ചെങ്കിലും കുട്ടികളുടെ തുടർപഠനത്തെ ബാധിക്കുമെന്നതിനാൽ കേരളം അതു വേണ്ടെന്നു വച്ചിരുന്നു. ഡിജിറ്റൽ അധ്യയനത്തിനു പരിമിതികളുള്ളതിനാൽ പരീക്ഷയ്ക്ക് പാഠഭാഗങ്ങൾ കുറയ്ക്കണമെന്നു വ്യാപകമായി ആവശ്യമുയർന്നതിനെത്തുടർന്ന് ഇക്കാര്യത്തിൽ റിപ്പോർട്ട് തയാറാക്കാൻ വിദ്യാഭ്യാസവകുപ്പ് എസ്‌സിഇആർടിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ടിലെ ശുപാർശകൾ കൂടി പരിഗണിച്ചായിരിക്കും അന്തിമതീരുമാനം.
ജനുവരി 1 മുതൽ സ്കൂളുകൾ തുറന്നാൽ ഫസ്റ്റ്ബെൽ ക്ലാസുകൾ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്. സ്കൂളുകളിൽ ക്ലാസിനു സൗകര്യമൊരുക്കുകയോ വൈകിട്ട് ക്ലാസുകൾ വിക്ടേഴ്സിൽ ആവർത്തിക്കുന്ന സമയം മാറ്റുകയോ വേണ്ടിവരും.
English Summary: Kerala SSLC And Plus Two Examination