ADVERTISEMENT

തിരുവനന്തപുരം ∙ വർക്ക് ഫ്രം ഹോം രീതി പിന്തുണയ്ക്കാനായി ബ്ലോക്ക്, മുനിസിപ്പാലിറ്റി അടിസ്ഥാനത്തിൽ ഫ്രാഞ്ചൈസി മാതൃകയിൽ ആരംഭിക്കുന്ന വർക്ക് നിയർ ഹോം സെന്ററുകൾക്കായി 20 കോടി രൂപ വകയിരുത്തി. സ്വകാര്യ സംരംഭകരുടെ സഹായത്തോടെ കേരള ഐടി പാർക്ക് ബ്രാൻഡിൽ ആരംഭിക്കുന്ന ‘വർക്ക് നിയർ ഹോം’ സെന്റർ അതതു പ്രദേശത്തുള്ളവർക്കു സീറ്റ് നിരക്കിൽ വാടക നൽകി ഉപയോഗിക്കാം. 5,000 ചതുരശ്രയടിയെങ്കിലുമുള്ള കെട്ടിടം വാടകയ്ക്കെടുത്താണു വികേന്ദ്രീകൃത ഐടി പാർക്കുകൾ തുടങ്ങുന്നത്.

രാജ്യാന്തരതലത്തിൽ 50 ലക്ഷത്തിൽ താഴെ ആളുകളാണു കേന്ദ്രീകൃത ഓഫിസുകൾക്കു പുറത്തു ഡിജിറ്റൽ ജോലികൾ ചെയ്തു കൊണ്ടിരുന്നത്. കോവിഡ് കാലത്ത് ഇതു 3 കോടിയായി വർധിച്ചുവെന്നു മന്ത്രി തോമസ് ഐസക് പറഞ്ഞു. അടുത്ത 5 വർഷം കൊണ്ടു 18 കോടിയാകുമെന്നാണു കണക്കാക്കുന്നത്.

എന്തുകൊണ്ട്?

വർക് ഫ്രം ഹോം രീതി നീളുമെന്നതിനാൽ ഇന്റർനെറ്റ് ലഭ്യത ഉൾപ്പെടെ പ്രശ്നങ്ങൾ മറികടക്കാനാണ് ഇത്തരം പ്രാദേശിക കേന്ദ്രങ്ങൾ. കമ്പനികൾക്ക് ജീവനക്കാരെ അവരുടെ നാട്ടിൽത്തന്നെ നിലനിർത്തി ഉൽപാദനക്ഷമത ഉറപ്പാക്കാം. ഫ്രീലാൻസുകാർക്കും ഗുണകരം.

എങ്ങനെ?

കഫേ, വിഡിയോ കോൺഫറൻസ് സൗകര്യം, ഹൈ സ്പീഡ് ഇന്റർനെറ്റ്, മീറ്റിങ് റൂം ഉൾപ്പെടെ സൗകര്യങ്ങളുണ്ടാകും. ഓരോ ജില്ലയിലും പൈലറ്റായി ഓരോ സെന്ററുകൾ ഐടി പാർക്ക് സ്ഥാപിക്കും. ബാക്കിയുള്ളവയ്ക്കായി സ്വകാര്യ സംരംഭകരിൽനിന്നോ ഇത്തരം കോ–വർക്കിങ് സ്പേസ് നടത്തി പരിചയമുള്ള ഏജൻസികളിൽനിന്നോ ടെൻഡർ വിളിക്കും. ഒരു ചതുരശ്രയടിക്ക് 2,200 രൂപ ചെലവു വരുമെന്നാണു കണക്ക്. 5,000 ചതുരശ്രയടിയുള്ള ഓഫിസിന് 1.2 കോടി രൂപ. ബ്രാൻഡിങ്, മാർക്കറ്റിങ്, സീറ്റ് അലൊക്കേഷൻ തുടങ്ങിയവ ഐടി പാർക്ക് ചെയ്യും. വരുമാനം സർക്കാരും സംരംഭകനും പങ്കുവയ്ക്കും.

‘മനോരമ’ ലേഖനം പ്രചോദനം: മന്ത്രി

ബജറ്റിലെ വർക്ക് ഫ്രം ഹോം പദ്ധതികൾ ആവിഷ്കരിക്കാൻ മലയാള മനോരമ ഞായറാഴ്ച പതിപ്പിന്റെ കവർ സ്റ്റോറി പ്രചോദനമായെന്ന് മന്ത്രി തോമസ് ഐസക്. ‍ഡിസംബർ 27നു പ്രസിദ്ധീകരിച്ച, ജിക്കു വർഗീസ് ജേക്കബിന്റെ ‘ടെക്നോളജി ജീവിതം തൊട്ടപ്പോൾ’ എന്ന ലേഖനത്തെക്കുറിച്ചാണ് ഐസക് ബജറ്റിനു ശേഷമുള്ള പത്രസമ്മേളനത്തിൽ പരാമർശിച്ചത്. കോവിഡ് സൃഷ്ടിച്ച അകലത്തെ സാങ്കേതികവിദ്യ എങ്ങനെ അടുപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു എന്നതാണു ലേഖനത്തിൽ വിവരിച്ചത്.

English Summary : Kerala Budget 2021 - Kerala IT Park - Work Near Home Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com