ശരാശരിക്കാർക്കു പോലും മികച്ച മാർക്കു നേടാം; വിഷമിപ്പിക്കാതെ ജീവശാസ്ത്രം
Mail This Article
ബയോളജി പരീക്ഷയിൽ ഫോക്കസ് ഏരിയയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരുന്നു ഏറെയും. കേൾവിയുമായി ബന്ധപ്പെട്ട ഫ്ലോചാർട്ട് പൂർത്തീകരിക്കാനുള്ള ചോദ്യം ഫോക്കസ് ഏരിയയ്ക്കു പുറത്തുനിന്നായിരുന്നെങ്കിലും ഏറെക്കുറെ എല്ലാവരും ഉത്തരമെഴുതാൻ സാധ്യതയുള്ളതാണ്. മോഡൽ പരീക്ഷയെക്കാൾ പ്രയാസം അനുഭവപ്പെട്ടെന്നു പറയാം.
ശരാശരിക്കാർക്കു പോലും എൺപതിൽ 40 സ്കോർ നേടാനാകുന്ന തരത്തിലുള്ള ചോദ്യങ്ങളുണ്ടായിരുന്നു. ഒന്നാമത്തെ സെഷനിൽ 10 ചോദ്യങ്ങളിൽ അഞ്ചെണ്ണത്തിനാണ് ഉത്തരമെഴുതേണ്ടത്. 1,2,3,6,7,8,9 ചോദ്യങ്ങൾ എല്ലാവർക്കും ഉത്തരം കിട്ടുന്നതാണ്. 11 മുതൽ 22 വരെയുള്ള 2 സ്കോറിന്റെ ചോദ്യങ്ങളിൽ മുൻവർഷങ്ങളിൽനിന്നു വ്യത്യസ്തമായി നേരിട്ടുള്ള ചോദ്യങ്ങൾ കൂടി. ഉദാ: പ്രോട്ടീൻ നിർമാണത്തിൽ mRNA യുടെയും tRNA യുടെയും പങ്ക് വിശദീകരിക്കേണ്ട 13–ാം ചോദ്യം. എന്നാൽ 12,14,15,16 ചോദ്യങ്ങൾ കഴിഞ്ഞവർഷത്തെ മാതൃക പിന്തുടർന്നു തയാറാക്കിയതാണ്.
ചിത്രം നിരീക്ഷിച്ച് ഉത്തരമെഴുതാനുള്ള 21–ാം ചോദ്യം 4 സ്കോർ വിഭാഗത്തിൽ വേണ്ടതായിരുന്നുവെന്ന് അഭിപ്രായമുണ്ട്. ചിത്രീകരണം വിശകലനം ചെയ്ത് ഉത്തരമെഴുതാനുള്ള 22–ാം ചോദ്യത്തിനു മോഡൽ പരീക്ഷയിലെ ചോദ്യവുമായുള്ള സാമ്യം കുട്ടികൾക്ക് ഉപകാരപ്രദമായി. 3 സ്കോറിനുള്ള മൂന്നാമത്തെ സെഷൻ വളരെ എളുപ്പമായിരുന്നു. കാഴ്ചയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്രമത്തിലാക്കുന്നതു സംബന്ധിച്ച ചോദ്യം.
4 സ്കോറിന്റെ 4 ചോദ്യങ്ങളിൽ ചിത്രവുമായി ബന്ധപ്പെട്ട രണ്ടും പ്രതീക്ഷിച്ചതുതന്നെ. എന്നാൽ, 34–ാം ചോദ്യത്തിൽ വന്ന തെറ്റ് തീർച്ചയായും ഒഴിവാക്കേണ്ടതായിരുന്നു. ബീറ്റാ കോശങ്ങൾ ഉൽപാദിപ്പിക്കുന്ന ഹോർമോൺ ഇൻസുലിൻ ആണെന്നതു കുട്ടികൾക്കു നന്നായി അറിയാവുന്നതാണ്. ചോദ്യക്കടലാസിലെ തെറ്റ് അവരിൽ ആശയക്കുഴപ്പമുണ്ടാക്കി.
(മലപ്പുറം ഡയറ്റിലെ അധ്യാപകനാണ് ലേഖകൻ)
English Summary: Kerala SSLC Biology Examination Review