ADVERTISEMENT

കേരളത്തിലെ എൻജിനീയറിങ് / മെഡിക്കൽ / അഗ്രികൾചറൽ / ആർക്കിടെക്ചർ / ഫാർമസി ബിരുദ കോഴ്സ് പ്രവേശനത്തിന് ഈ മാസം 21നു വൈകിട്ട് 5 വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം. ഫോട്ടോ, ഒപ്പ്, ജനനത്തീയതിയും സ്വദേശവും സംബന്ധിച്ച രേഖകൾ എന്നിവയും 21ന് അകം അപ്‌ലോഡ‍് ചെയ്യണം; അർഹത തെളിയിക്കുന്ന മറ്റു രേഖകൾ 30ന് 5 മണിക്കകവും.

 

എൻട്രൻസ് ഒന്നാം പേപ്പർ (ഫിസിക്സ് & കെമിസ്ട്രി) ജൂലൈ 24ന് രാവിലെ 10 മുതൽ 12.30 വരെയും രണ്ടാം പേപ്പർ (മാത്‌സ്) ഉച്ചകഴിഞ്ഞ് 2.30 മുതൽ 5 വരെയും.

 

പ്രോസ്പെക്ടസ് ഡിജിറ്റൽ രൂപത്തിലേയുള്ളൂ. കേരള എൻട്രൻസ് അടിസ്ഥാനത്തിലെ പ്രവേശനം എൻജിനീയറിങ്, ഫാർമസി കോഴ്സുകൾക്കു മാത്രം. മെ‍ഡിക്കൽ – അഗ്രികൾചറൽ പ്രോഗ്രാമുകളിലെ സിലക്‌ഷൻ നീറ്റ്–2021 റാങ്കിങ് നോക്കിയാണ്. ബിആർക്കിന് എൻട്രൻസ് പരീക്ഷയില്ല.

 

അപേക്ഷ ഇങ്ങനെ

∙  എത്ര കോഴ്സുകൾക്കു ശ്രമിക്കുന്നവരായാലും ഒറ്റ അപേക്ഷ മതി. കടലാസുകളൊന്നും അയയ്ക്കേണ്ട.

∙ അപേക്ഷാഫീ: എൻജിനീയറിങ്ങും ബിഫാമും ചേർത്തോ ഒറ്റയായോ 700 രൂപ. ആർക്കിടെക്ചർ, മെഡിക്കൽ & അലൈഡ് എന്നിവ ചേർത്തോ ഒറ്റയായോ 500 രൂപ. എല്ലാ കോഴ്സുകളും ചേർത്ത് 900 രൂപ.‌ പട്ടികവിഭാഗത്തിന് യഥാക്ര‌മം 300 / 200 / 400 രൂപ. പട്ടികവർഗക്കാർ അപേക്ഷാഫീ അടയ്ക്കേണ്ട. ദുബായിൽ പരീക്ഷ എഴുതുന്നവരുടെ അധികഫീ 12,000 രൂപ ഓൺലൈനായി അടയ്ക്കാം.

∙ അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ പ്രോസ്പെക്ടസിന്റെ 4–7 പുറങ്ങളിലും https://cee.kerala.gov.in സൈറ്റിലെ KEAM 2021 ലിങ്കിലുമുണ്ട്. ഇവ പഠിച്ചിട്ടു വേണം അപേക്ഷിക്കാൻ. സബ്മിറ്റ് ചെയ്ത അപേക്ഷയുടെ പ്രിന്റെടുത്തു സൂക്ഷിക്കുക.

∙ അപേക്ഷയിൽ പോരായ്മയുണ്ടെങ്കിൽ കാൻഡിഡേറ്റ് പോർട്ടലിൽ കാണാം. നിർദിഷ്ട സമയത്തിനകം അതു പരിഹരിക്കണം

 

കോളജ്, സീറ്റ്, കോഴ്സ്

സർക്കാർ, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിലായി പ്രോസ്പെക്ടസിൽ ലിസ്റ്റ് ചെയ്ത കോളജുകൾ: എൻജിനീയറിങ് / ആർക്കിടെക്ചർ (സർവകലാശാലാ കേന്ദ്രങ്ങളുൾപ്പെടെ) – 150, മെഡിക്കൽ – 29, ഡെന്റൽ – 25, ഹോമിയോ – 5, ആയുർവേദം – 17, സിദ്ധ – 1, യൂനാനി – 1, അഗ്രികൾചർ – 4, ഫോറസ്ട്രി – 1, വെറ്ററിനറി – 2, ഫിഷറീസ് – 1, കോ–ഓപ്പറേഷൻ & ബാങ്കിങ് – 1, ക്ലൈമറ്റ് ചേഞ്ച് – 1, ബയോടെക് (അഗ്രി, വെള്ളായണി) – 1, അഗ്രി എൻജിനീയറിങ് – 1, ഫുഡ് ടെക് – 3, ഡെയറി ടെക് – 4, ഫാർമസി – 57,

 

പ്രവേശന യോഗ്യത

∙ എൻജിനീയറിങ്: 12ൽ മാത്‌സ്, ഫിസിക്സ് എന്നിവയ്ക്കു പുറമേ കെമിസ്ട്രി / കംപ്യൂട്ടർ സയൻസ് / ബയോടെക് / ബയോളജി ഇവയൊന്നും ചേർത്ത് 45% മാർക്കും വേണം. കെമിസ്ട്രിയൊഴികെയുള്ള വിഷയങ്ങൾ പരിഗണിക്കുന്നതിനു മുൻഗണനാക്രമമുണ്ട്.

 

∙ മെഡിക്കൽ / അഗ്രികൾചറൽ: എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനു  12ൽ ബയോളജി / കെമിസ്ട്രി / ഫിസിക്സ് എന്നിവയ്ക്കു മൊത്തം 50% മാർക്കു വേണം. ബയോളജിയില്ലെങ്കിൽ ബയോടെക്നോളജി മതി. ആയുർവേദ, ഹോമിയോ, സിദ്ധ, യൂനാനി, അഗ്രികൾചർ, ഫോറസ്ട്രി, ഫിഷറീസ്, കോ–ഓപ്പറേഷൻ, ബയോടെക് (കാർഷിക സർവകലാശാല മാത്രം), ക്ലൈമറ്റ് ചേഞ്ച് എന്നിവയ്ക്ക് 12ൽ ബയോളജി / കെമിസ്ട്രി / ഫിസിക്സ് വിഷയങ്ങളിൽ മൊത്തം 50% എങ്കിലും മാർക്കു വേണം. 

 

സിദ്ധയ്ക്ക് 10ലോ 12ലോ തമിഴ് പഠിച്ചിരിക്കണം; ഇല്ലെങ്കിൽ ആദ്യവർഷ ക്ലാസിൽ തമിഴ് കോഴ്സ് ജയിക്കണം. യൂനാനിക്ക് പത്താം ക്ലാസിൽ ഉറുദു / അറബി / പേർഷ്യൻ അഥവാ നിർദിഷ്ട അധികയോഗ്യത വേണം. വെറ്ററിനറിക്ക് ഇംഗ്ലിഷ്, ബയോളജി, കെമിസ്ട്രി, ഫിസിക്സ് എന്നിവയ്ക്കു മൊത്തം 50% മാർക്ക്. ക്ലൈമറ്റ് ചേഞ്ചിന് 12ൽ ബയോളജി / കെമിസ്ട്രി / ഫിസിക്സ് എന്നിവയ്ക്കു മൊത്തം 50% മാർക്കിനു പുറമേ, 12ൽ മാത്‍സും വേണം. മെഡിക്കൽ–അനുബന്ധ / കാർഷിക കോഴ്സുകൾക്കെല്ലാം നീറ്റ് (യുജി)–2021 യോഗ്യത നേടിയിരിക്കണം. ബിഎസ്‌സി ജയിച്ചവർക്ക് വിശേഷ വ്യവസ്ഥകളുണ്ട്

 

∙ ബിഫാം: 12ൽ ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു പുറമേ മാത്‌സ് / ബയോളജി ഇവയൊന്നും പഠിച്ചു ജയിച്ചിരിക്കണം.

∙ ബിആർക്: മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവ ഐച്ഛികമായി പ്ലസ്ടു ജയിച്ചിരിക്കണം. 3–വർഷ എൻജിനീയറിങ് ഡിപ്ലോമയും പരിഗണിക്കും. ഇത്തവണ മിനിമം മാർക്ക് നിബന്ധനയില്ല. പക്ഷേ NATA–2021 ദേശീയ അഭിരുചി പരീക്ഷയിൽ ഓഗസ്റ്റ് 15നു മുൻപു യോഗ്യത നേടണം.

 

സ്വദേശം സംബന്ധിച്ച വ്യവസ്ഥകളും പാലിക്കണം. 12ലെ പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കും അപേക്ഷിക്കാം. 2021 ഡിസംബർ 31ന് 17 വയസ്സു തികയണം. വിഎച്ച്എസ്ഇ 12നു തുല്യമാണ്. ഉയർന്ന പ്രായമില്ല. പക്ഷേ മെഡിക്കൽ–അനുബന്ധ കോഴ്സുകൾക്കു നീറ്റ് വ്യവസ്ഥകൾ പാലിക്കണം.

 

മാർക്കിളവ്

എൻജിനീയറിങ് കോഴ്സുകളിൽ പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 5% മാർക്ക് കുറച്ചു മതി. എംബിബിഎസ്, ബിഡിഎസ് ആയുർവേദ, ഹോമിയോ, സിദ്ധ, യൂനാനി കോഴ്സുകളിൽ പട്ടിക, പിന്നാക്ക വിഭാഗക്കാർ നിർദിഷ്ട മൂന്നു വിഷയങ്ങൾക്കു 40% എങ്കിലും മാർക്ക് നേടിയിരിക്കണം; ഭിന്നശേഷി വിഭാഗക്കാർ 45%.

 

കാർഷിക സർവകലാശാലാ കോഴ്സുകളിൽ പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 5% മാർക്ക് കുറച്ചു മതി. പട്ടികവിഭാഗക്കാർ പരീക്ഷ ജയിച്ചാൽ മതി. വെറ്ററിനറിക്ക് പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 47.5% മാർക്ക് മതി.

 

മാർക്ക്  12ലെ മാത്രമോ?

പ്രവേശനത്തിന് അർഹത നിർണയിക്കുന്നതിനും റാങ്കിങ്ങിനും വ്യത്യസ്ത രീതികളിലാണ് യോഗ്യതാപരീക്ഷയിലെ മാർക്കു പരിഗണിക്കുന്നത്. 11, 12 ക്ലാസുകൾ രണ്ടിലും ബോർഡ് പരീക്ഷയാണെങ്കിൽ രണ്ടു ക്ലാസുകളിലെയും മൊത്തം മാർക്കാണ് മിനിമം യോഗ്യതയ്ക്കു നോക്കുക. പ്രസക്ത വിഷയങ്ങളുടെ മൊത്തം മാർക്ക്.

 

നേരെമറിച്ച്, 12–ാം ക്ലാസിന്റെ അവസാനം മാത്രമാണ് ബോർഡ് പരീക്ഷയെങ്കിൽ അതിലെ മാർക്ക് നോക്കി അർഹത തീരുമാനിക്കും. ഇപ്പറഞ്ഞ രീതി ഏതായാലും, സിലക്‌ഷൻ റാങ്കിങ്ങിനു പരിഗണിക്കുക ‘ഫൈനൽ ഇയർ മാർക്ക്’ ആയിരിക്കും.

 

ക്രീമിലെയറിൽ അല്ലെങ്കിൽ

പിന്നാക്ക വിഭാഗക്കാർ സംവരണാനുകൂല്യം ലഭിക്കാൻ നിർദിഷ്ട നിബന്ധനപ്രകാരം നോൺ ക്രീമിലെയർ (മേൽത്തട്ടിലല്ലെന്ന) സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രോസ്‌പെക്‌ടസിന്റെ 11–ാം അനുബന്ധത്തിലെ (പേജ് 94, 95) പിന്നാക്ക സമുദായ ലിസ്റ്റിലെ ഏതു വിഭാഗത്തിൽപെടുന്നുവെന്നും വ്യക്തമാക്കണം. സംവരണാർഹതയുള്ള ക്രിസ്ത്യൻ വിദ്യാർഥികൾ ഏതു ഉപവിഭാഗമെന്നു വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റാണ് അപ്‌ലോഡ് ചെയ്യേണ്ടത്.

 

സംവരണം കിട്ടാൻ മറ്റ് അർഹ സമുദായക്കാരും (ഒഇസി) മേൽത്തട്ടിലല്ലെന്ന രേഖ ഹാജരാക്കണം. പട്ടികവിഭാഗക്കാർ തഹസിൽദാർ നൽകിയ ജാതിസർട്ടിഫിക്കറ്റാണു ഹാജരാക്കേണ്ടത്.

 

സീറ്റ് വിഭജനം

എംബിബിഎസ്, ബിഡിഎസ് സർക്കാർ സീറ്റുകളുടെ 15% അഖിലേന്ത്യാ ക്വോട്ടയാണ്. അഗ്രി / വെറ്ററിനറി / ഫിഷറീസ് / സർവകലാശാലകളിലെ കോഴ്സുകൾക്കുമുണ്ട് അഖിലേന്ത്യാ വിഹിതം. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നോമിനികൾക്കുള്ള സംവരണ സീറ്റുകൾ വേറെ. ഇവ കഴിച്ച് സർക്കാർ / എയ്ഡഡ് കോളജുകളിലേക്കു കമ്മിഷണർ അലോട്ട് ചെയ്യുന്ന സീറ്റുകളിൽ കോഴ്സ് തിരിച്ച് 5% ഭിന്നശേഷിക്കാർക്കായി വകയിരുത്തും. സ്‌പോർട്സ്, എൻസിസി, വിമുക്തഭട ക്വോട്ട, കർഷകരുടെ മക്കൾ തുടങ്ങിയ വിശേഷ സംവരണ വിഭാഗങ്ങൾക്കു നീക്കിവയ്ക്കുന്ന സീറ്റുകൾ ഇവയ്ക്കു പുറമേ.

മേൽ സൂചിപ്പിച്ചവയും മാനേജ്മെന്റ് ക്വോട്ടയും ഒഴികെയുള്ള സീറ്റുകളിലേക്കു മെറിറ്റ് – സംവരണ മാനദണ്ഡങ്ങൾ പാലിച്ച്, കുട്ടികളുടെ താൽപര്യവും പരിഗണിച്ച്, തിരഞ്ഞെടുപ്പു നടത്തി, അവരെ വിവിധ കോഴ്സുകളിലേക്ക് / സ്ഥാപനങ്ങളിലേക്ക് ഓൺലൈനായി അലോട്ട് ചെയ്യും. 

 

സമുദായ സംവരണക്രമം

∙ സംസ്ഥാന മെറിറ്റ്: 60%.

∙ സംവരണം: ഈഴവ 9%, മുസ്‌ലിം 8%, മറ്റു പിന്നാക്ക ഹിന്ദു 3%, ലത്തീൻ കത്തോലിക്കരും ആംഗ്ലോ ഇന്ത്യക്കാരും 3%, ധീവര 2%, വിശ്വകർമ 2%, കുശവ 1%, മറ്റു പിന്നാക്ക ക്രിസ്ത്യാനി 1%, കുഡുംബി 1%, പട്ടികജാതി 8%, പട്ടികവർഗം 2% (ആകെ 40%). പാലക്കാട് സർക്കാർ മെഡിക്കൽ കോളജിൽ 70 % സീറ്റുകൾ പട്ടികജാതിക്ക്.

 

സംവരണ സമുദായക്കാരിൽ ഉയർന്ന റാങ്കുകാരെ മെറിറ്റിൽ ഉൾപ്പെടുത്തും. അത്രതന്നെ മെറിറ്റില്ലാത്തവർക്കാണ് സാമുദായിക സംവരണം. ക്രീമിലെയറിൽ പെടാത്ത പിന്നാക്ക വിഭാഗക്കാർക്കു സംവരണമുണ്ട്. ദമ്പതികളിൽ ഒരാളെങ്കിലും പിന്നാക്കജാതിയിൽപെട്ട മിശ്രവിവാഹിതരുടെ കുട്ടികൾക്കും സംവരണം ലഭിക്കും. പക്ഷേ ഇവരും നോൺ–ക്രീമിലെയർ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. പട്ടികവിഭാഗ സംവരണത്തിനു വരുമാനപരിധിയില്ല.

 

റാങ്കിങ് എങ്ങനെ?

എൻജിനീയറിങ് പ്രവേശനത്തിന് 12–ലെ 3 ഐച്ഛികവിഷയങ്ങളിലെ മൊത്തം മാർക്കും എൻട്രൻസ് 2 പേപ്പറുകളിലെ മൊത്തം മാർക്കും തുല്യ വെയ്റ്റ് നൽകി കൂട്ടിച്ചേർക്കുന്നു. ഓരോന്നിനും 300 വീതം ആകെ 600 മാർക്ക് ആയിരിക്കും റാങ്കിങ്ങിന്റെ അടിസ്ഥാനം. വിവിധ ബോർഡുകളിലെ പരീക്ഷകൾ ജയിച്ചിറങ്ങുന്ന കുട്ടികളെ താരതമ്യം ചെയ്യാൻ അവരുടെ പ്ലസ്ടു മാർക്കുകൾ പൊതുവായൊരു സ്‌റ്റാൻഡേഡിൽ കൊണ്ടു വരുന്നു. അതിനു ശേഷമാണ് എൻട്രൻസ് മാർക്കിനോടു ചേർക്കുക. സ്റ്റാൻഡേഡൈസേഷൻ എങ്ങനെയെന്ന് പ്രോസ്പെക്ടസിന്റെ 36–ാം പുറത്തു വിശദീകരിച്ചിട്ടുണ്ട്. ഗ്ലോബൽ ശരാശരിക്കും ഡീവിയേഷനും 13 വർഷത്തെ സ്കോറുകൾ പരിഗണിക്കും.

 

ആർക്കിടെക്ചർ റാങ്കിങ്ങിന്, പ്ലസ്ടുവിലെ സ്റ്റാൻഡേഡൈസ് ചെയ്യാത്ത മൊത്തം മാർക്കും ‘നാറ്റ’യിലെ മാർക്കും തുല്യ വെയ്റ്റ് നൽകി കൂട്ടിച്ചേർക്കും. ഓരോന്നിനും 200 വീതം ആകെ 400 മാർക്കാണ് റാങ്കിങ്ങിന്റെ അടിസ്ഥാനം.

 

എംബിബിഎസ്, ബിഡിഎസ് കോഴ്സുകളുടെയും, മറ്റു മെഡിക്കൽ, അലൈഡ് / കാർഷിക കോഴ്സുകളുടെയും റാങ്കിങ്ങിന് 2021ലെ നീറ്റ് യുജി റാങ്കാണു നോക്കുക. സ്വദേശം സംബന്ധിച്ച വ്യവസ്ഥകൾ പാലിക്കണം.

 

പ്ലസ് ടുവിനു സംസ്കൃതം രണ്ടാം ഭാഷയായി പഠിച്ചവർക്ക് നീറ്റ് യുജി മാർക്കിനോട് 8 മാർക്ക് വിശേഷമായി കൂട്ടിച്ചേർത്താകും ആയുർവേദ റാങ്കിങ്. സംസ്കൃതമില്ലാത്തവരുടെ നീറ്റ് റാങ്ക് മാത്രം പരിഗണിക്കും.

 

ബിഫാം റാങ്കിങ്ങിന് എൻജിനീയറിങ് എൻട്രൻസിലെ ഒന്നാം പേപ്പറിലെ കെമിസ്ട്രി, ഫിസിക്സ് മാർക്കുകൾ നിർദിഷ്ടക്രമത്തിൽ മാറ്റിയിട്ട് റാങ്കിങ്ങിന് ‌ഉപയോഗിക്കും.

 

മാത്‌സ് പഠിക്കാത്തവർക്കും ബിടെക്

വെള്ളായണി കാർഷിക കോളജിലെ ബിടെക് ബയോടെക്നോളജി പ്രവേശനത്തിന് 12ൽ ബയോളജി, ഫിസിക്സ്, കെമിസ്ട്രി, എന്നിവയ്ക്കു മൊത്തം 50% മാർക്കു മതി. പക്ഷേ എൻജിനീയറിങ് കോളജുകളിലെ ബിടെക് ബയോടെക്നോളജിക്ക് മാത്‌സടക്കം മറ്റു ബിടെക്കിനുള്ള യോഗ്യതതന്നെ വേണം.

 

സഹായിക്കാൻ സ്കൂളുകളും

അപേക്ഷാസമർപ്പണം സങ്കീർണമെന്നു പരിഭ്രമിക്കേണ്ട. ഇക്കാര്യത്തിൽ പരിശീലനം സിദ്ധിച്ചവർ സംസ്ഥാനത്തെ എല്ലാ സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകൾ, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകൾ എന്നിവിടങ്ങളിൽ സഹായം നൽകും. ഗൈഡൻസ് നൽകുന്നവരുടെ മൊബൈൽ നമ്പറുകൾ സൈറ്റിലുണ്ട്.

 

പുതിയ കോഴ്സുകൾ

കേരള കാർഷിക സർവകലാശാലയിലെ ബിടെക് ബയോടെക്നോളജി, ബിഎസ്‌സി (ഓണേഴ്സ്) കോ–ഓപ്പറേഷൻ & ബാങ്കിങ് / ക്ലൈമറ്റ് ചേഞ്ച് & എൻവയൺമെന്റൽ സയൻസ് എന്നിവ ഈ വർഷത്തെ പുതിയ കോഴ്സുകളാണ്. എൻജിനീയറിങ് / ആർക്കിടെക്ചറിലെ 39 ശാഖകളുടെയും മറ്റു കോഴ്സുകളുടെയും വിശദാംശങ്ങൾ പ്രോസ്പെക്ടസിൽ. 

 

ആരാണ് കേരളീയർ?

കേരളീയനെന്നു തെളിയിക്കാൻ താഴെ പറയുന്നവയിൽ ഒരു രേഖ അപ്‌ലോഡ് ചെയ്യണം.

1. ജനനസ്ഥലം കേരളത്തിലാണെന്നു കാട്ടുന്ന എസ്എസ്എൽസി പേജിന്റെ പകർപ്പ്.

2. അച്ഛനമ്മമാരിൽ ഒരാളെങ്കിലും കേരളത്തിൽ ജനിച്ചെന്നു കാട്ടുന്ന എസ്എസ്എൽസി പകർപ്പും, മകൻ / മകൾ ആണെന്ന സർട്ടിഫിക്കറ്റും.

3. അപേക്ഷകനോ അച്ഛനോ അമ്മയോ കേരളത്തിൽ ജനിച്ചെന്നു കാട്ടുന്ന പാസ്പോർട്ട് പകർപ്പ്. അച്ഛന്റെയോ അമ്മയുടെയോ പാസ്പോർട്ടാണെങ്കിൽ മകൻ / മകൾ ആണെന്ന സർട്ടിഫിക്കറ്റും.

4. പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ നൽകിയ ജനന സർട്ടിഫിക്കറ്റ്, അഥവാ വില്ലേജ് ഓഫിസർ നിർദിഷ്ട ഫോർമാറ്റിൽ നൽകിയ സർട്ടിഫിക്കറ്റ്.

5. വിദ്യാർഥിയോ അച്ഛനോ അമ്മയോ കേരളത്തിൽ ജനിച്ചതാണെന്നു വില്ലേജ് ഓഫിസർ നിർദിഷ്ട ഫോർമാറ്റിൽ നൽകിയ സർട്ടിഫിക്കറ്റ്.

6. അച്ഛൻ / അമ്മ കേരളത്തിലേക്ക് അലോട്ട് ചെയ്ത അഖിലേന്ത്യാ സർവീസ് ഓഫിസർ ആണെന്ന രേഖ.

 

കേരളീയരല്ലാത്തവർ 2 തരം

കേരളീയരല്ലാത്തവരെ രണ്ടായി വിഭജിച്ചിട്ടുണ്ട്. ഇവർക്ക് വ്യത്യസ്ത രീതികളിൽ പരിമിതമായ പ്രവേശനാർഹതയുണ്ട്. വിശദാംശങ്ങൾ പ്രോസ്പെക്ടസിലെ 24, 25, പുറങ്ങളിൽ. 

പിഐഒ / ഒസിഐ: പഴ്സൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ, ഓവർസീസ് സിറ്റിസൻസ് ഓഫ് ഇന്ത്യ എന്നീ വിഭാഗക്കാരെ പ്രവേശനക്കാര്യത്തിൽ ഇന്ത്യൻ പൗരന്മാരെപ്പോലെ പരിഗണിക്കും. പക്ഷേ ഒരു സംവരണത്തിനും അർഹതയില്ല.

 

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

1. സ്പോർട്സ് ക്വോട്ടക്കാർ അപേക്ഷയുടെ പകർപ്പ് സ്പോർട്സ് കൗൺസിലിന് അയച്ചുകൊടുക്കണം.

2. എൻസിസി ക്വോട്ടക്കാർ അപേക്ഷയുടെ പകർപ്പ് യൂണിറ്റ് ഓഫിസർ വഴി അഡീഷനൽ ഡയറക്ടർ ജനറലിന് അയയ്ക്കണം.

3. സ്വകാര്യ സ്വാശ്രയ മെഡിക്കൽ / ഡെന്റൽ കോളജുകളിലെ എൻആർഐ സീറ്റുകളും അലോട്ട് ചെയ്യുന്നത് എൻട്രൻസ് കമ്മിഷണറാണ്. സൈറ്റിൽ പറഞ്ഞിട്ടുള്ള 6 രേഖകളും അപ്‌ലോഡ് ചെയ്യണം.

4. സ്പെഷൽ റിസർവേഷൻ ആഗ്രഹിക്കുന്നവരും എൻട്രൻസ് പരീക്ഷ എഴുതണം.

5. പട്ടികവിഭാഗക്കാർ ജാതിസർട്ടിഫിക്കറ്റ് തഹസിൽദാരിൽ നിന്നു വാങ്ങണം

6. പ്രോസ്പെക്ടസിലുള്ള സിലബസ് നോക്കി പരീക്ഷയ്ക്കു തയാറെടുക്കുക.

7. എൻജിനീയറിങ്ങിനു സീറ്റുകളേറെയുണ്ടെങ്കിലും ഇഷ്ടപ്പെട്ട കോളജും കോഴ്സും കിട്ടണമെങ്കിൽ ഉയർന്ന റാങ്ക് നേടിയേ മതിയാകൂ. പ്ലസ്ടുവിലും എൻട്രൻസിലും നല്ല പ്രകടനത്തിനു പരിശീലിക്കുക.

 

2 വെബ്സൈറ്റുകൾ

∙ പുതിയ വിവരങ്ങൾക്ക്: www.cee-kerala.org

∙ ഓൺലൈൻ അപേക്ഷയ്ക്കും ഓപ്ഷൻ 

സമർപ്പണത്തിനും: www.cee.kerala.gov.in

∙ വിലാസം: The Commissioner for Entrance Examinations, 5th floor, Housing Board Buildings, Santhi Nagar, Thiruvananthapuram – 695001

∙ ഫോൺ: 0471-2525300 / 2335523

English Summary: Kerala Entrance Examination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com