ADVERTISEMENT

കേരള എൻജിനീയറിങ് / ഫാർമസി എൻട്രൻസ് ജൂലൈ 24ന്. തയാറെ‌ടുപ്പിന് ഒന്നര മാസം മാത്രം. എൻഐടി, ഐഐടി തുടങ്ങിയ ശ്രേഷ്ഠസ്ഥാപനങ്ങളിൽ പ്രവേശനം തേടുന്ന പലർക്കും ജെഇഇ മെയിനിന്റെ ശേഷിച്ച രണ്ടു സെഷനുകളുമുണ്ട്. മെഡിക്കൽ പ്രവേശനത്തിനുള്ള ‘നീറ്റ്’ യുജി ഓഗസ്റ്റ് ഒന്നിന്.

എൻജിനീയറിങ് സീറ്റുകൾ ഏറെയുണ്ടെങ്കിലും ഇഷ്ടപ്പെട്ട കോളജിൽ ഇഷ്ടപ്പെട്ട ശാഖ പഠിക്കണമെങ്കിൽ എൻട്രൻസിൽ പരമാവധി മികവു പുലർത്തിയേ മതിയാകൂ. ഇനിയുള്ള ദിവസങ്ങളിൽ ചിട്ടയൊപ്പിച്ച് ഏകാഗ്രതയോടെയുള്ള പരിശീലനം ആവശ്യമാണ്. വാട്സാപ്, ഫെയ്സ്ബുക് തുടങ്ങിയവയ്ക്കും പഠനത്തിനു പുറത്തുള്ള കാര്യങ്ങൾക്കും അവധി കൊടുക്കുക. എത്രനേരം പഠിക്കുന്നുവെന്നതിനെക്കാൾ പ്രധാനം എത്ര കാര്യക്ഷമമായി പഠിക്കുന്നുവെന്നതാണ്. എൻട്രൻസ് പരീക്ഷയിൽ അറിവിലേറെ അഭ്യാസത്തിനാണു മുൻതൂക്കം. 50% അറിവിന്, ശേഷിച്ച 50% വേഗം, തന്ത്രം, ആത്മവിശ്വാസം എന്നു കരുതാം. അതിനനുസരിച്ചു പരിശീലിക്കു‌ക.

 

സവിശേഷതകൾ

 

∙ ചോദ്യങ്ങളെല്ലാം ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ്.

∙ എല്ലാം നിർബന്ധ ചോദ്യങ്ങൾ; ചോദ്യങ്ങൾക്കെല്ലാം തുല്യ മാർക്ക്.

∙ സമയക്കുറവിന്റെ പിരിമുറുക്കമുണ്ടാകും, ഇതു ടൈം ടെസ്‌റ്റുമാണ്.

∙ വിവരങ്ങളെല്ലാം ഓർത്തുവയ്ക്കേണ്ടെന്നു പറഞ്ഞാലും, തെറ്റുകൾക്കിടയിലെ ശരി തിരിച്ചറിയാൻ വിവേചനബുദ്ധി പ്രയോഗിക്കണം.

∙ എല്ലാം നേർചോദ്യങ്ങളായിരിക്കില്ല. തത്വങ്ങളുടെ പ്രയോഗത്തിലൂന്നിയവ വരാം.

∙ പല വിഷയഭാഗങ്ങളിലെയും ആശയങ്ങൾ ബുദ്ധിപൂർവം സമന്വയിച്ചാൽ മാത്രം ഉത്തരം നൽകാവുന്ന ചോദ്യങ്ങളും വരാം.

 

മോക് ടെസ്റ്റുകൾ

വിഷയങ്ങളും വിഷയഭാഗങ്ങളും മാറിമാറി നിത്യവും 30 മിനിറ്റ് വാച്ച് നോക്കി പരമാവധി ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ ശ്രമിക്കുക. വേഗം ക്രമേണ ഉയരും. ഓരോ ചോദ്യവും അതിനു നേർക്കുള്ള നാലോ അഞ്ചോ ചോയ്സുകളും ശ്രദ്ധയോടെ വായിച്ച് ഉത്തരം നൽകാൻ കിട്ടുന്നത് എത്ര സെക്കൻഡ് വീതമാണെന്നു പട്ടികയിൽ കാണാം.

മോക് ടെസ്റ്റിനിടെ ഉത്തരം ശരിയോ എന്നു പരിശോധിക്കാൻ ഇടയ്‌ക്കിടെ ടെക്‌സ്‌റ്റ്‌ബുക്കിലേക്കു പോകരുത്. 30 മിനിറ്റും തീർന്നിട്ടു മാത്രം പരിശോധിക്കുക.

 

ടൈംടേബിൾ വേണം

∙ ടൈംടേബിൾ സ്വയം തയാറാക്കി പഠിക്കുക. വിഷമമുള്ള വിഷയത്തിനു കൂടുതൽ നേരം.

∙ ടൈംടേബിൾ പ്രായോഗികമായിരിക്കണം. ചെറിയ ഇടവേളകൾ വേണം. അതുകഴിഞ്ഞ് കൃത്യമായി പഠനം തുടരുകയും വേണം. മുഷിവു മാറ്റാൻ വിഷയങ്ങൾ മാറിമാറി പഠിക്കാം.

∙ സിലബസിലെ ഒന്നും വിട്ടുകളയരുത്. പരീക്ഷയിൽ ചോയ്സില്ല.

∙ കാൽക്കുലേറ്റർ ഇല്ലാത്തതിനാൽ മനക്കണക്കു ശീലിക്കുക; എളുപ്പവഴികളും ശീലിക്കുക.

 

ഫോർമുല പഠിക്കാൻ

∙ ആശയം മനസ്സിലാക്കി പഠിക്കുക.

∙ മനഃപാഠമാക്കുക; അപ്പപ്പോൾ ഡിറൈവ് ചെയ്യാൻ നേരം കിട്ടില്ല.

∙ ഫിസിക്‌സിലെ വിവിധ അധ്യായങ്ങളിൽ ചിതറിക്കിടക്കുന്ന ഫോർമുലകളെല്ലാം ഒരിടത്തെഴുതിവച്ച് ഇടയ്‌ക്കിടെ നോക്കുക.

∙ മാത്‌സിലെയും കെമിസ്‌ട്രിയിലെയും ഫോർമുലകളുടെ കാര്യത്തിലും ഈ രീതി വേണം. കെമിസ്‌ട്രിയിലെ എല്ലാ രാസ സമവാക്യങ്ങളും ഒരിടത്ത് എഴുതിവയ്ക്കുക.

 

∙ പല കാര്യങ്ങളും നിശ്‌ചിത ക്രമത്തിൽ ഓർത്തു വയ്ക്കാൻ VIBGYOR പോലെയുള്ള ഓർമസൂത്രങ്ങൾ (Mnemonics) ഉണ്ടാക്കുക.

 

പരീക്ഷയെഴുതുമ്പോൾ

∙ ചോദ്യങ്ങളെല്ലാം തുടക്കത്തിൽ ഒരു തവണ വായിച്ചു നേരം പാഴാക്കാതിരിക്കുക. ഒന്നാമത്തെ ചോദ്യം മുതൽ മുറയ്‌ക്കു വായിച്ച്, അപ്പപ്പോൾ ഉത്തരം അടയാളപ്പെടുത്തിപ്പോകുക.

∙ കഠിനചോദ്യങ്ങളിൽ നേരംകളയാതെ ആദ്യറൗണ്ടിൽ ‘സ്കിപ്’ ചെയ്യുക. ആവശ്യമെങ്കിൽ രണ്ടാം റൗണ്ടിലും ഈ രീതിയാകാം. അവസാന ചോദ്യങ്ങൾ വായിക്കാൻപോലും നേരം കിട്ടിയില്ലെന്ന പരാതി ഒഴിവാക്കുക.

 

∙ തെറ്റിനു മാർക്ക് കുറയ്ക്കുമെന്നതിനാൽ ഊഹംവച്ച് ഉത്തരം നൽകരുത്.

 

'നീറ്റി'ൽ ഓർക്കാൻ

 

നീറ്റിനു തയാറെടുക്കുന്നവർ 11ലെയും 12ലെയും പാഠങ്ങൾക്കു തുല്യപ്രാധാന്യം നൽകുക. ബയോളജിയിലെ അസാധാരണ പദങ്ങളെല്ലാം ഒരിടത്തെഴുതിവച്ച് ഇടയ്ക്കു നോക്കി അർഥം അറിയാമോയെന്നു പരിശോധിക്കുക. 

ഉദാഹരണം: Apoplast, Flagella, Guttation, Natriuretic, Nucleolus, Oogenesis, Parthenocarpy, Protista, Recemose, Sporulation

 

പിരിമുറുക്കം വേണ്ട

 

ഇപ്പറഞ്ഞ പരിശീലനതന്ത്രങ്ങളെക്കാളൊക്കെ പ്രധാനം തളരാത്ത ആത്മവിശ്വാസവും സമർപ്പണബുദ്ധിയോടെ പരിശീലിക്കാനുള്ള ഇച്‌ഛാശക്‌തിയുമാണ്. എൻട്രൻസ് ജീവന്മരണസമരമായി കണ്ടാൽ, പിരിമുറുക്കം കൂടി, പ്രകടനം മോശമാകും. 

നന്നായി പഠിച്ചിട്ടുണ്ടെന്നും നല്ല പ്രകടനം കാഴ്‌ച വയ്ക്കാനാകുമെന്നും സ്വയം മനസ്സിലുറപ്പിക്കുക.

English Summary: Kerala Entrance Examination Success Tips By BS Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com