ഓൺലൈൻ പഠനസൗകര്യമില്ലാതെ 87,803 സ്കൂൾ വിദ്യാർഥികൾ
Mail This Article
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 87,803 വിദ്യാർഥികൾക്കു ഡിജിറ്റൽ–ഓൺലൈൻ പഠനോപകരണങ്ങളില്ലെന്നു സമഗ്രശിക്ഷാ കേരളത്തിന്റെ (എസ്എസ്കെ) സർവേ റിപ്പോർട്ട്. ഇതിൽ 38,309 പേർക്കു പൊതുപഠനകേന്ദ്രങ്ങൾ വഴി സൗകര്യമൊരുക്കാൻ കഴിയും. ശേഷിക്കുന്ന 49,494 പേർക്ക് ഒരുതരത്തിലുള്ള ഡിജിറ്റൽ–ഓൺലൈൻ പഠനസൗകര്യവുമില്ല. എന്നാൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം സ്കൂളുകൾ കേന്ദ്രീകരിച്ചു വിശദമായ കണക്കെടുപ്പ് നടക്കുന്നതിനാൽ എണ്ണത്തിൽ മാറ്റം വരും.
ലാപ്ടോപ്പോ സ്മാർട് ഫോണോ ഇല്ലാത്ത വിദ്യാർഥികളുടെ പ്രത്യേക കണക്കു കൂടിയെടുത്തു രണ്ടു ദിവസത്തിനകം പട്ടിക അന്തിമമാക്കുമെന്ന് എസ്എസ്കെ അറിയിച്ചു. കൈറ്റ് വിക്ടേഴ്സ് ചാനൽ ഉൾപ്പെടെ കാണാൻ കഴിയാത്തവരുടെ പട്ടികയാണ് ഇപ്പോഴത്തെ റിപ്പോർട്ടിലുള്ളത്. ഘട്ടംഘട്ടമായി ഓൺലൈൻ ക്ലാസുകൾ നടത്താനുള്ള ആലോചനയിലാണു വിദ്യാഭ്യാസവകുപ്പ്.
മേയ് അവസാനം സ്കൂളുകളിൽ നടത്തിയ സർവേയിലൂടെയാണ് എസ്എസ്കെ റിപ്പോർട്ട് തയാറാക്കിയത്. ഇതുപ്രകാരം 35,76,698 വിദ്യാർഥികളാണു സ്കൂളുകളിലുള്ളത്. ഇതിൽ വീട്ടിൽ ഡിജിറ്റൽ–ഓൺലൈൻ പഠനകേന്ദ്രമില്ലാത്തവരും പൊതുപഠനകേന്ദ്രത്തെ ആശ്രയിക്കാൻ കഴിയാത്തവരുമായ വിദ്യാർഥികൾ ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിലാണ് – 7160. രണ്ടാമതു മലപ്പുറം – 5573.
അന്തിമ കണക്കെടുപ്പിൽ സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളുടെ എണ്ണം 40 ലക്ഷത്തിനു മുകളിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. അതനുസരിച്ച് ഡിജിറ്റൽ–ഓൺലൈൻ സൗകര്യമില്ലാത്തവരുടെ എണ്ണവും ഉയരാം.
English Summary: No Online Class Facility For 87,803 Students