അച്ഛനെ ‘പച്ചയ്ക്ക്’ വീട്ടിൽ കാണാം; കോവിഡിനു നന്ദി പറഞ്ഞു വിദ്യാർഥികൾ
Mail This Article
നാടു മുഴുവൻ വ്യാപിച്ച കോവിഡ് അങ്ങനെ എസ്എസ്എൽസി പരീക്ഷയെയും ബാധിച്ചു. കോവിഡിനെപ്പറ്റിയുള്ള ചോദ്യം പക്ഷേ, വിദ്യാർഥികളെ ഉത്തരം മുട്ടിച്ചില്ല, ശ്വാസവും മുട്ടിച്ചില്ല. മൂല്യനിർണയം നടത്തിയ അധ്യാപകരിൽ ചിലർക്ക് ഉത്തരം വായിച്ചപ്പോൾ ശ്വാസം മുട്ടിക്കാണും. എസ്എസ്എൽസി മലയാളം പരീക്ഷയിലാണ് കോവിഡ് ചോദ്യം.
ഒരൊറ്റ ചോദ്യമാണ്. കോവിഡ് കാലത്തെ കുടുംബ ബന്ധങ്ങൾ മുൻ കാലത്തിൽനിന്ന് വ്യത്യസ്തം ആയിരുന്നോ ? എഴുതേണ്ടത് ഉപന്യാസവും. സ്വന്തം അനുഭവം കൂടി ചേർത്താണ് എഴുതേണ്ടത്. 6 മാർക്കിന്റേതാണ് ചോദ്യം. ചോദ്യം വായിച്ചതോടെ വിദ്യാർഥികളുടെ ഭാവന വിടർന്നു.
കുറച്ചു പേർ കോവിഡിന് നന്ദി പറഞ്ഞു. മിക്കവരും സ്വന്തം കുടുംബത്തെ ബന്ധപ്പെടുത്തി ആണ് കോവിഡ് ഉപന്യാസം തയാറാക്കിയത്. ഒരു വിദ്യാർഥിയുടെ ഉത്തരം ഇങ്ങനെ ‘ഇപ്പോൾ അച്ഛനെ ‘പച്ചയ്ക്ക്’ വീട്ടിൽ കാണുന്നുണ്ട്. മറ്റൊരാളുടെ ഉത്തരം ഇങ്ങനെ– മുടി നീട്ടി വളർത്തിയതിനു വടിയുമായി പിന്നാലെ ഓടിച്ചിരുന്ന അമ്മ ഇപ്പോൾ മുടി വെട്ടാൻ പോകേണ്ട എന്നാണ് പറയുന്നത്.
കോവിഡിന് മുൻപ് മൊബൈൽ ഫോണിൽ തൊടാൻ പോലും അനുവദിച്ചിരുന്നില്ല. ഇപ്പോൾ അച്ഛനും അമ്മയും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോണുമായി പിന്നാലെ നടക്കുന്നുവെന്നാണ് വേറൊരാളുടെ ഉത്തരം.
മാസ്കിനെ കുറിച്ച് പലരും വിശാലമായി എഴുതി. ഇതിൽ പെൺകുട്ടികളും അവരുടെ പങ്ക് നിർവഹിച്ചു. മാസ്ക് ധരിക്കാൻ തുടങ്ങിയതോടെ ലിപ്സ്റ്റിക്, പൗഡർ എന്നിവയുടെ ഉപയോഗം നന്നായി കുറഞ്ഞെന്നും ചില പെൺകുട്ടികൾ എഴുതി. മാസ്ക് വന്നതോടെ മുഖക്കുരു ഭീതി മാറിയെന്നും ചിലർ എഴുതി.
ജയിക്കാൻ കോവിഡിനെ കൂട്ടുപിടിച്ച വിദ്യാർഥിയുമുണ്ട്. ‘എന്നെ ജയിപ്പിച്ചില്ലെങ്കിൽ എന്റെ ആൻസർ പേപ്പർ നോക്കുന്ന ടീച്ചർ കോവിഡ് വന്ന് നരകിച്ച് ചാകും’ എന്ന് ശപിച്ച വിദ്വാന്മാരുമുണ്ട്.
English Summary: SSLC Examination Paper Valuation